Monday, September 26, 2022 0 C O M M E N T S

2019 Vacation Diaries

 


നാട്ടിലേക്ക് പോവാനുള്ള വാർഷിക അവധിദിനങ്ങൾ കൺഫേം ആയി കഴിഞ്ഞാൽ പിന്നെ മനസ്സിൽ പല കണക്കുകൂട്ടലുകളാണ് പ്രവാസികളോരോരുത്തർക്കും. വിമാനം കയറാനുള്ള ദിനങ്ങൾ അടുക്കുന്തോറും സന്തോഷത്തിനു അതിരുകളുണ്ടാവില്ല. മാസങ്ങളുടെ ഇടവേളക്ക് ശേഷം നാടും പ്രിയപെട്ടവരെയും കാണാൻ പോകുന്ന സന്തോഷം. "പരോൾ" ആയി മുപ്പതു ദിനരാത്രങ്ങൾ കയ്യിലുള്ളു. അത്രയും ദിനങ്ങൾ കൊണ്ട് എവിടൊക്കെ പോവാൻ കഴിയും, ആരെയൊക്കെ കാണാൻ കഴിയുമെന്നൊക്കെയുള്ള ചിന്തകളാണ്. യാത്രകളോടുള്ള അഭിനിവേശം കൂടുതലായി വരുന്നു. ഇത്തവണ പറ്റാവുന്നിടമൊക്കെ പോയി കാണണം എന്നൊരു മോഹമുണ്ടായിരുന്നു.
മൂന്നര മണിക്കൂർ വൈകിയാണ് വിമാനം ദുബായിൽ നിന്ന് പുറപ്പെട്ടത്. എയർപോർട്ടിൽ ഇരുന്നിരുന്നു മുഴിഞ്ഞതിന്റെ ചവർപ്പ്, നാട്ടിൽ ലാൻഡ് ചെയുമ്പോൾ തന്നെ അകമ്പടിയായി വന്ന ഉഷാർ മഴ കണ്ടപ്പോൾ മാറി. മഴ മേഘങ്ങൾക്കിടയിലൂടെ വിമാനം ഊർന്ന് താഴേക്കിറങ്ങുമ്പോൾ ജനാലച്ചില്ലുകളിൽ മഴത്തുള്ളികൾ ചിത്രം വരച്ചു. ഒരു പാട് സമയം കാത്തു നിന്ന് കിട്ടിയ പലരുടെയും ലഗേജുകളിൽ മഴപ്പാടുകൾ ഉണ്ടായിരുന്നു. പതിവുപോലെ പ്രിയപ്പെട്ടവർ എയർപോർട്ടിൽ വണ്ടിയുമായി കാത്തു നിന്നിരുന്നു. മഴയുടെ കുളിരിൽ നാട്ടിലേക്കുള്ള യാത്ര. നാടെത്തി. പരിചിത മുഖങ്ങളിൽ നിന്നും സ്നേഹാന്വേഷണങ്ങൾ. എന്റെ വീടെത്തി. ഒന്നര വയസുള്ള ഞങ്ങളുടെ മോൻ കുമ്പുവെന്ന ത്രിലോക് അടുത്ത വരാൻ ആദ്യം മടിച്ചു. ഞങ്ങൾ അവർക്ക് പലപ്പോഴും അപരിചിതർ ആണല്ലോ. നേരിൽ കാണുന്നത് വലിയ ഇടവേളയ്ക്കു ശേഷമാണ്. എങ്കിലും കുറച്ച് മണിക്കൂറുകൾക്കു ശേഷം അവൻ ഇണങ്ങി കൂടെ വന്നു. പ്രിയ പത്നി എന്നെവിളിക്കുന്നത് കേട്ട് അതെ പേര് തന്നെയാണ് അവനും എന്നെ വിളിക്കാനായി ഉപയോഗിച്ചത്. "ഏട്ടാ..." നല്ല തമാശ.
അഞ്ചു വർഷങ്ങൾക്കു ശേഷം ഓണത്തിന് വീട്ടിൽ കൂടാനായി. പണ്ടത്തെ ഓണക്കാലം ഇപ്പോൾ ഗൃഹാതുരത്വമുള്ള ഓർമയായി. എടപ്പാൾ അങ്ങാടിയിലെ പൂരാട വാണിഭ തിരക്കിൽ കാഴ്ചകൾ കണ്ടു നടക്കാനായി. പഴയ കളിപ്പാട്ടങ്ങൾ ആനയും മയിലും കോഴിയുമൊക്കെ രൂപങ്ങളാക്കിയ ഉരുള് വണ്ടികളെ ഓർത്തു. പൊരിയും ജിലേബിയും വാങ്ങി കഴിച്ചു.... പല വൈകുന്നേരങ്ങളും കൂട്ടുകാർ ഒരുമിക്കുന്ന ഞങ്ങളുടെ ഏറുമാടത്തിൽ ചെലവിട്ടു. പാടത്തിന്റേയും തോടിന്റെയും നടുക്കാണ് ഏറുമാടം. അവിടെയിരുന്ന് പച്ചപ്പണിഞ്ഞ കാഴ്ചകൾ കാണുന്ന സുഖം ഒന്ന് വേറെയാണ്. അയൽപക്ക ഗോസിപ്പ് മുതൽ അന്താരാഷ്ട്ര വിഷയങ്ങൾ വരെ അവിടെ ചർച്ചയാവാറുണ്ട്. ഒരു നല്ല കേൾവിക്കാരനായി ഇരിക്കാനാണ് എന്നത്തേയും പോലെ എനിക്കിഷ്ടം.
നേരത്തെ മനസ്സിൽ കണക്കു കൂട്ടിയ പല യാത്രകളും നടന്നില്ലെങ്കിലും കഴിഞ്ഞ ഏതു അവധിക്കാലത്തേക്കാളും കൂടുതൽ യാത്രകൾ പോയത് ഇത്തവണയാണ്. അതിൽ കുടുംബത്തോടൊപ്പം, ബന്ധുക്കളോടൊപ്പമുള്ള യാത്രകൾ, കൂട്ടുകാരോടൊപ്പമുള്ള യാത്രകൾ എന്നിവ ഉൾപ്പെടും. കഴിഞ്ഞ തവണ എന്റെ ചെറിയച്ഛന്റെ മക്കളായ അനിയന്മാരുമൊത്ത് (അക്ഷയ്, ഗോകുൽ, ശ്യാംജിത്) വയനാടേക്കു ബൈക്ക് യാത്ര പോയിരുന്നു. ഇത്തവണ പാലക്കാട് ജില്ലയിലെ "ധോണി" വെള്ളച്ചാട്ടത്തിലേക്കാണ് അവരുമൊത്തു ബൈക്ക് യാത്ര നടത്തിയത്. ദൂരം കുറവായിരുന്നെങ്കിലും ആ യാത്ര മനോഹരമായിരുന്നു. റിസർവ് വനത്തിലൂടെ നാല് കിലോമീറ്റർ നടന്നു വേണം വെള്ളച്ചാട്ടത്തിലേക്കെത്താൻ. വളരെ നല്ല അനുഭവമായിരുന്നു. മടങ്ങുന്ന വഴി പാലക്കാട് കോട്ടയും കണ്ടു.
സുഹൃത്ത് കൃഷ്ണപ്രകാശിന്റെ വീട്ടിൽ ഒരു രാത്രി തങ്ങി, ഗുരുവായൂരമ്പലത്തിൽ തൊഴുത് ഞാനും പത്നിയും മോനും തിരുവില്വാമല ക്ഷേത്രത്തിലും പോയി. വരുന്ന വഴി, മോഹൻലാൽ സിനിമകളിലൂടെ പ്രശസ്തമായ വരിക്കാശേരിമനയും കണ്ടു. അവിടെ ടിക്കറ്റ് വെച്ചാണ് ഇപ്പോൾ സന്ദർശനം അനുവദിക്കുന്നത്. നേരത്തെ അങ്ങനെ ആയിരുന്നില്ല.
എടപ്പാൾ ടൗണിൽ മേൽപ്പാലം പണി ഇഴഞ്ഞു പുരോഗമിക്കുന്നു. ആയതിനാൽ ഗതാഗത നിയന്ത്രണവുമുണ്ട്. എത്രയോ വര്ഷം തെക്കു വടക്കു നോക്കി നടന്നയിടമാണ്. ഏതൊരു യാത്രയും അവിടെ നിന്നാണ് പുറപ്പെട്ടിരുന്നതും. കോളേജ് കാലഘട്ടത്തിൽ ബസ് കാത്തു നിന്നിരുന്ന തൃശൂർ റോഡിലെ ആ വന്മരമൊന്നും ഇപ്പോഴില്ല. അതും അതിലധികവും മാറ്റങ്ങൾ അവിടെ സംഭവിച്ചു കഴിഞ്ഞു. എന്റെ ശ്രദ്ധയിൽ പെട്ട ഒരു കാര്യം അവിടെ മുക്കിലും മൂലയിലും കോഫീ ഷോപ്പുകൾ മുളച്ചു പൊന്തിയിരിക്കുന്നു എന്നതാണ്. നവമാധ്യമങ്ങളുടെ വരവോടു കൂടി അതൊക്കെ യുവതലമുറ കൂടുതൽ ജനകീയമാക്കി. ഞങ്ങൾ കൂട്ടുകാർ കട്ടക്ക് പിരിവിട്ടു എമിരേറ്റ്സ് ഹോട്ടലിൽ നിന്നും ബീഫ് ചില്ലിയും പൊറോട്ടയും കഴിച്ചിരുന്ന ഞങ്ങളുടെ അധ്യയന കാലം വെറുതെ ഓർത്ത് പോയി.
കുടുംബവുമൊത്ത് രാമേശ്വരം ക്ഷേത്രത്തിൽ പോയിരുന്നു. മണിക്കൂറുകൾ നീളുന്ന ട്രെയിൻ യാത്ര ഒത്തിരി കാലത്തിനു ശേഷമാണ് നടത്തിയത്. ആ യാത്രയിൽ ഒരു പാട് മയിലുകളെ കണ്ടിരുന്നു. (നമ്മുടെ നാട്ടിൽ കോഴികളെ യഥേഷ്ടം കാണുന്ന പോലെ). രാമേശ്വരം ക്ഷേത്രത്തിൽ 22 കിണറുകളിലെ സ്നാനം പ്രത്യേക അനുഭവമായിരുന്നു. സ്നാനം എന്നൊക്കെ പറയുന്നത് ആര്ഭാടമാണ്. ഒരു ചെറിയ പാത്രത്തിലെ വെള്ളം തലയിലൊഴിച്ചു എന്നതാണ് ആ സ്നാനം. അവിടുത്തെ കടലിലും മുങ്ങി കയറിയിരുന്നു. (അഗ്നിതീർത്ഥം). തീർത്ഥാടന/ വിനോദ കേന്ദ്രങ്ങളിൽ പതിവായി ഉള്ളത് പോലെ നമ്മളെ ഭക്തിയുടെ പേരിൽ പറ്റിക്കാൻ ഒട്ടേറെ തട്ടിപ്പു സംഘങ്ങൾ അവിടെ കറങ്ങി നടപ്പുണ്ട്. രാമേശ്വരത്ത് നിന്ന് ധനുഷ്കോടിയും കാണാൻ പോയി. ഒരിക്കൽ നശിച്ചു പോയ ഒരു പ്രേത നഗരം. പല സിനിമകളിലൂടെയും യാത്ര വിവരണങ്ങളിലൂടെയും കേട്ടറിഞ്ഞ ഒരു കൊച്ചു സ്ഥലം. (രാമേശ്വരത്ത് നിന്ന് ഇരുപതു കിലോമീറ്റർ). കാമറയ്ക്കു ഒപ്പിയെടുക്കാൻ ഒട്ടേറെ കാഴ്ചകളുണ്ട് അവിടെ. അവിചാരിതമായി പെയ്ത കനത്ത മഴ കാരണം അവിടെ കൂടുതൽ നേരം ചെലവിടാൻ സാധിച്ചില്ല.
പണ്ട് ജോലി ചെയ്തിരുന്ന കോട്ടയം-പാലായിൽ പോയി. അന്നത്തെ പഴയ സഹപ്രവർത്തകൻ വിനീതിനെ കണ്ടു. ഭരണങ്ങാനം വിശുദ്ധ അൽഫോൻസാമ്മ പള്ളിയിൽ പോയി. (പാലായിൽ വരുമ്പോൾ ഞാൻ ഇവിടെ എത്താറുണ്ട്). പിന്നെ വിനീതിന്റെ ബൈക്കിൽ നേരെ ഇല്ലിക്കൽ കല്ലിലേക്കു പോയി. എത്രയും മനോഹരമായ ഇടം. ആൾക്കൂട്ട ബഹളങ്ങൾ ഇല്ല. അത് കൊണ്ട് പ്രകൃതിക്കു വലിയ പരിക്കും അവിടെ സംഭവിച്ചിട്ടില്ല. ഇത്തവണ കണ്ട സ്ഥലങ്ങളിൽ വെച്ച് ഏറ്റവും സുന്ദരമായ കാഴ്ച ഇല്ലിക്കൽ കല്ല് ആയിരുന്നു. അവിടുത്തെ സൂര്യാസ്തമനം കണ്ടു. അതിന്റെ കുറച്ച് നാളുകൾക്കു മുൻപ് കൊടികുത്തിമല എന്ന സ്ഥലത്തു അനിയൻ അജയുടെ കൂടെ പോയിരുന്നു. എന്തോ പണികൾ നടക്കുന്ന കാരണം ഏറ്റവും മുകളിലേക്കുള്ള പ്രവേശനം വിലക്കിയിരുന്നു. എന്നാലും ആ ചെറിയ യാത്രയും രസകരമായിരുന്നു.
യാത്രകളുടെ കൊട്ടിക്കലാശം സുഹൃത്ത് പ്രശാന്തും കുടുംബവുമൊത്ത് ആതിരപ്പിള്ളിയിലേക്കായിരുന്നു. മുൻപ് ഒന്നിലധികം വന്ന സ്ഥലമായിട്ടു കൂടി ഓരോ തവണയും പുതുമയുള്ളതായി തോന്നി. യാത്ര കഴിഞ്ഞു രാത്രിയാണ് വീട്ടിൽ മടങ്ങിയെത്തിയത്. മുപ്പതു ദിനങ്ങൾ കണ്ണ് ചിമ്മും വേഗത്തിലാണ് കടന്നു പോയത്. വീട്ടിലുണ്ടായിരുന്ന അത്രയും ദിവസങ്ങൾ കൊണ്ട് എന്റെ യാത്രാഭ്രമം മോനും പകർന്നു കിട്ടിയെന്നു വേണമെങ്കിൽ പറയാം. രാവിലെ എണീറ്റ് വന്നു എന്നെ കണ്ടാൽ മോൻ പറയുക "കീ, കീ..." എന്നാണു. അതായത് കീ എടുത്ത് ബൈക്ക് സ്റ്റാർട്ടാക്കി അവനെയും കൊണ്ട് കറങ്ങാനുള്ള അവന്റെ ഭാഷയാണത്.
ആ ദിനചര്യകൾക്കു വിട. പോകാനുള്ള ദിവസമായി. രാവിലെ എയര്പോര്ട്ടിലേക്കിറങ്ങുമ്പോൾ കാറിൽ അവനെ കൂടെ കൊണ്ട് പോവാത്തതിന് മോൻ ഉറക്കെ കരച്ചിലായിരുന്നു. ഇരു കവിളിലും ഉമ്മ കൊടുത്ത് അവനോടും പ്രിയപെട്ടവരോടും യാത്ര പറയുമ്പോൾ മനസ്സിൽ സങ്കടമൊതുക്കാൻ പാട് പെടുകയായിരുന്നു. ഇനിയും ഏറെ മാസങ്ങൾ കഴിയണം അടുത്ത കൂടിക്കാഴ്ചക്ക്. കൃത്യ സമയം പാലിച്ച് കൊണ്ട് വിമാനം തിരിച്ചു ദുബായിൽ പറന്നിറങ്ങി. പ്രകൃതിയുടെ പച്ചപ്പിൽ നിന്നും വരണ്ട ചൂടിലേക്കുള്ള പറിച്ച് നടൽ. പ്രവാസ ലോകത്തെ തിരിച്ചു വരവിനോട് പൊരുത്തപ്പെടാൻ ഒന്നോ രണ്ടോ ദിവസമെടുക്കും. വന്നിറങ്ങിയത് പുതിയ താമസ സ്ഥലത്തേക്കായിരുന്നു. ആ റൂം നേരത്തെ ഞാൻ കണ്ടിട്ടില്ലാത്തതിനാൽ ലഗ്ഗേജിന്റെ ഭാരവുമേന്തി അത് അന്വേഷിക്കുന്നതിനിടയിൽ അങ്ങോട്ട് ആവശ്യപ്പെടാതെ "ഞാൻ ലഗേജ്‌ജ് പിടിക്കാൻ സഹായിക്കാം" എന്ന പറഞ്ഞു ഒരു ശ്രീലങ്കക്കാരൻ കൈത്താങ്ങായി കൂടെ വന്നു. സഹായിക്കാൻ മനസ്സ് കാണിച്ച ആ നല്ല മനുഷ്യനോടുള്ള നന്ദി മനസാ നൽകി. അതെ ഇത് പോലെയാണ് ഓരോ പ്രവാസികളും. സ്വന്തം അനുഭവങ്ങളാണ് ഓരോ ജീവിത പാഠവും. വീണ്ടും യാന്ത്രികമായ ദിനചര്യകളിലേക്ക്..... അതിന്റെ മടുപ്പിൽ നിന്നും മോചിപ്പിക്കാൻ കഴിഞ്ഞു പോയ അവധിക്കാലത്തിന്റെ നല്ല ഓർമ്മകൾ.

കുറിപ്പ്: ഈ വെക്കേഷന്റെ തമാശ... (സുഹാസിനും, സജുവിനും, എന്റെ പ്രിയ പത്നിക്കും മാത്രം മനസിലാവുന്നത്...) "അല്ല നീ രാവിലെ അഞ്ചരക്ക് ഓടാൻ പോയതാ അല്ലേ?..."
0 C O M M E N T S

2019 Dubai Run

 ഉന്മാദിയെ പോലെ വരാന്ത്യരാവിൻറെ സകല മധുവും നുകർന്ന് വിസ്മയ നഗരം ഉറങ്ങാൻ പോകുന്ന സമയമാണിത്. റോഡിൽ കാണുന്ന തിരക്കുകളിൽ ഭൂരിഭാഗംപേരും ഉറക്കത്തിലേക്ക് വീഴാൻ പോകുന്നതേയുള്ളൂ. 04:30am. ആ നേരം ഞാൻ നിദ്ര വിട്ട് ഉണർന്നെണീറ്റ് നടന്നു നീങ്ങുകയാണ്. നവംബർ 8 2019 വെള്ളിയാഴ്ച. ദുബായ് രാജകുമാരൻ ശൈഖ് ഹംദാന്റെ മേൽനോട്ടത്തിൽ നടന്നു പോരുന്ന ഒരു മാസത്തെ ഫിറ്റ്നസ് ചലഞ്ച്. വ്യക്തമാക്കിയാൽ ഒക്ടോബർ 18 മുതൽ നവംബർ 16 വരെയുള്ള മുപ്പത് ദിവസങ്ങളിൽ നിത്യേന 30 മിനിറ്റെങ്കിലും ഏതെങ്കിലും തരത്തിലുള്ള കായികാഭ്യാസമോ വ്യായാമമോ നടത്തണം. ലോകത്തിലെ ആരോഗ്യമുള്ള നഗരമായി ദുബായിയെ മാറ്റുക എന്നതാണ് അദ്ദേഹത്തിൻറെ ലക്ഷ്യം. അതിനോടനുബന്ധിച്ച് "ദുബായ് റൺ" എന്ന ഒരു ചലഞ്ച്‌ ആണ് ഇന്ന് നടക്കുന്നത്. രണ്ട് വിഭാഗങ്ങൾ. ഒന്ന് 10 കിലോമീറ്റർ മത്സരവിഭാഗം രണ്ടാമത്തേത് 5 കിലോമീറ്റർ ഫൺ റൺ ആണ്. 10 കിലോമീറ്റർ മത്സരയിനം പരമാവധി 80 മിനിറ്റിനകം പൂർത്തിയാക്കിയിരിക്കണം എന്ന നിബന്ധനയുണ്ട്. ദുബായ് റൺ ഫിറ്റ്നസ് ചലഞ്ചിന്റെ ഏറ്റവും പ്രധാന പ്രത്യേകത ആ മത്സരം നടക്കുന്ന ഇടമാണ്. ലോകത്തിലെ തന്നെ തിരക്കുപിടിച്ച ഹൈവേകളിൽ ഒന്നാണ് ദുബായ് ശൈഖ് സായിദ് റോഡ്. ആ റോഡ് ഭാഗികമായി അടയ്ക്കാൻ പോവുകയാണ് ഒരു മത്സരയിനത്തിനു വേണ്ടി. അത് ദുബായിയുടെ ചരിത്രത്തിലാദ്യമാണ്. ആ ഒരു സുപ്രധാന ആവേശം എന്നിലുണ്ട് മാത്രവുമല്ല ഇതിൽ പങ്കെടുക്കാൻ യാതൊരു ഫീസും ഇല്ല എന്നതും നല്ലൊരു കാര്യമാണ്.

വെള്ളിയാഴ്ചകളിൽ സാധാരണ ദുബായ് മെട്രോ പ്രവർത്തനം തുടങ്ങുന്നത് രാവിലെ 10:30 ന് ആണ്. എന്നാൽ ഇന്ന് RTA പ്രത്യേക സൗകര്യങ്ങൾ ചെയ്തു. പുലർച്ചെ 4:30 മുതൽ മെട്രോ ട്രെയിനുകൾ ഓടിത്തുടങ്ങി. പരിപാടി നടക്കുന്ന ദുബായ് വേൾഡ് ട്രേഡ് സെൻറർ പരിസരത്തേക്ക് എത്തിച്ചേരാൻ ഏറ്റവും നല്ല വഴി മെട്രോ യാത്രയാണ്. RTA തികച്ചും ദീർഘവീക്ഷണത്തോടു കൂടി പ്രവർത്തിച്ചു. മാത്രവുമല്ല കാറിൽ എത്തുന്നവർക്ക് അത്യാവശ്യം നല്ല പാർക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. വേൾഡ് ട്രേഡ് സെൻററിൽ 5 മണിക്ക് എത്തി. ജനസാഗരമായികൊണ്ടിരുന്നു അവിടെ. എൻറെ ഒന്നു രണ്ടു സുഹൃത്തുക്കൾ അഞ്ചുകിലോമീറ്റർ വിഭാഗത്തിൽ കുടുംബത്തോടൊപ്പം പങ്കെടുക്കുന്നുണ്ട്. ആ കൂട്ടത്തിൽ ശ്രീജേഷിനെയും കുടുംബത്തെയുമാണു നേരിട്ട് കാണാനായത്.
10 കിലോമീറ്റർ വിഭാഗത്തിന്റെ അസംബ്ലി ഏരിയയിൽ എല്ലാവരും സംഘടിച്ചു. സൂര്യൻ വൈകി എണീക്കുന്നത് കാരണം വെളിച്ചം നന്നായി പടർന്നു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. പണിയെടുക്കുന്നവന്റെ പടച്ചോനായ ദുബായിൽ അസംഖ്യം രാജ്യക്കാർ..അവരോടൊപ്പം ഈ ചരിത്രമുഹൂർത്തത്തിന് സാക്ഷിയാവാൻ ഞാനും. 6:40 നോട് അടുത്ത്‌ മത്സരം തുടങ്ങി. സൂചി കുത്താൻ ഇടമില്ലാത്ത വിധം ഓട്ടക്കാരെ കൊണ്ട് നിറഞ്ഞിരിക്കുന്നു. ഡ്രോണുകളിലും മാൻലിഫ്റ്റുകളിലും ഫോട്ടോകൾ തുരുതുരാ പകർത്തപ്പെടുന്നു. ഷെയ്ഖ് സായിദ് റോഡിലെ ആദ്യ ഓട്ടം. പണ്ടൊരിക്കൽ ഒരു കിറുക്ക് മനസിൽ തോന്നിയിട്ടുണ്ട്. ഒരു വശത്തേക്ക് മാത്രം ഏഴുവരികളിൽ വാഹനങ്ങൾ ചീറിപ്പായുന്ന ആ ഹൈവേയിലൂടെ ഒന്നു നടക്കണമെന്ന്. അസംഭവ്യമായിരുന്ന ആ കിറുക്ക് ഇന്ന് ഈ വിധത്തിൽ യാഥാർത്യമായി. വാഹനത്തിൽ മാത്രം സഞ്ചരിച്ച റോഡിലൂടെ അടിവെച്ചടിവെച്ച് ഓടുന്നവരുടെ കൂട്ടത്തിൽ ഞാനും.. ആ കാഴ്ചകളും അനുഭവങ്ങളും മനോഹരമായിരുന്നു.
ഫൈനാൻഷ്യൽ സെൻറർ നിന്ന് ദുബായ് മാൾ ബുർജു ഖലീഫ ഭാഗത്തേക്ക് പാത തിരിഞ്ഞു. വഴി നീളെ ദുബായ് പോലീസ് , ആംബുലൻസ് സേവനങ്ങൾ , മറ്റു വളണ്ടിയർമാർ. കൃത്യമായ ഇടവേളകളിൽ കുടിവെള്ളം. വ്യക്തമായ പ്രോൽസാഹനങ്ങൾ. എന്തുകൊണ്ടും ഇടിവെട്ട് ആയ സന്നദ്ധ സഹായങ്ങൾ. നാം അത്യാവശ്യം വലിയൊരു ദൂരം ഓടി തീർക്കേണ്ടതുണ്ട് എന്നൊരു തോന്നൽ ഉണ്ടായില്ല. നമ്മളെക്കാളും പ്രായമായവർ വരെ ഈ കൂട്ടത്തിൽ നിസ്സാരമായി ഓടുന്നുണ്ട്. തൊട്ടു മുന്നിൽ ഓടിയ ഒരു ഫിലിപ്പൈനി പയ്യന്റെ എയർപോഡ്‌ ഊരി നിലത്ത്‌ വീണപ്പോൾ ഞാൻ എടുത്തു കൊടുത്തു. നന്ദി പറഞ്ഞുകൊണ്ട് അയാൾ ലക്ഷ്യത്തിലേക്ക് വേഗത്തിൽ കുതിച്ചു. ദുബായ് ഓപ്പറ ഭാഗം കറങ്ങി ഹാപ്പിനെസ് സ്ട്രീറ്റിലൂടെ അവസാനം നമ്മൾ ഓട്ടം തുടങ്ങിയിടത്തുതന്നെ മടങ്ങിയെത്തി ഫിനിഷ്‌ ചെയ്തു. ഞാൻ ഏകദേശം ഒരു മണിക്കൂർ 8 മിനിറ്റ് എടുത്താണ് 10 കിലോമീറ്റർ പൂർത്തിയാക്കിയത്.
മഹത്തായ ഒരു അനുഭവമായിരുന്നു ദുബായ് റൺ. പങ്കെടുത്ത ഓരോരുത്തരോട്‌ ചോദിച്ചാലും അത് മനസ്സിലാവും. സംഘാടകരുടെ വെബ്സൈറ്റ് പ്രകാരം എഴുപതിനായിരം ആളുകൾ രണ്ട് ഇവന്റിലും കൂടി പങ്കെടുത്തു എന്നാണ് പുറത്തുവിട്ടിരിക്കുന്നത്. ജനപങ്കാളിത്തത്തോടെ ഈ വലിയ അഞ്ചക്ക സംഖ്യ കണ്ട്‌ കണ്ണു തള്ളാത്തവർ ആരുണ്ട്?ദുബായ് ഫിറ്റ്നസ് ചലഞ്ച് എന്ന പരിപാടി പൊതുജനങ്ങൾക്കായി അവതരിപ്പിച്ച ഷൈഖ്‌ ഹംദാനോടുള്ള നന്ദി എത്ര പറഞ്ഞാലും മതിയാവില്ല.
ചരിത്രം നമുക്ക് ഒറ്റയ്ക്ക് രചിക്കാനാവില്ല. എന്നാൽ ഒരു വലിയ ചരിത്രത്തിൻറെ ഭാഗമായി എന്ന് അഭിമാനത്തോടുകൂടി പറയാം. ഷെയ്ഖ് സായിദ് റോഡിലൂടെ ആദ്യമായി നടത്തിയ ഓട്ടത്തിന്റെ "ദുബായ് റൺ"ന്റെ ഭാഗമാകാൻ കഴിഞ്ഞു എന്നത്. പിന്നെ ഞാൻ ഈ വർഷം പങ്കെടുക്കുന്ന മൂന്നാമത്തെ 10 കിലോമീറ്റർ ഇവന്റ്‌ ആയിരുന്നു ഇത്. Dubai Fitness Challenge സംഘാടകരായ DEWA, RTA, DUBAI POLICE, ARN, ETISALAT, DWTC എന്നിവർ വലിയ അഭിനന്ദനം അർഹിക്കുന്നു. നന്ദി ദുബായ്‌.. ചരിത്രത്തിന്റെ ഭാഗമാവാൻ നൽകിയ ഈ പ്രഭാതത്തിന്..
0 C O M M E N T S

2011 New Year

 എല്ലാ പ്രിയപ്പെട്ടവർക്കും നന്മ നിറഞ്ഞ പുതുവൽസരാശംസകൾ.

വർഷം 2020 ആയി. 9 വർഷം മുൻപ്‌ എഴുതിയ പ്രവാസലോകത്തെ എന്റെ ആദ്യ പുതുവർഷത്തെ പറ്റിയുള്ള ഓർമ്മയുടെ വരികൾ ഒരിക്കൽ കൂടി പങ്കു വെക്കുന്നു. മുൻപ്‌ വായിച്ചവർ സദയം ക്ഷമിക്കുക.
------------------------------------------------
ഡിസംബര് അതിന്റെ അന്ത്യത്തോടടുക്കുന്നു. പ്രവാസ ജീവിതത്തിലെ ആദ്യത്തെ പുതുവര്ഷത്തിന് സ്വാഗതമേകാന്. 2010 ഡിസംബര് 31 തീയതി പകല് മുഴുവന് വെള്ളിയാഴ്ചയെന്ന അവധി ദിവസത്തിന്റെ ആലസ്യത്തിലായിരുന്നു. റൂമിലുള്ള തടിയന് നിഫിന് എന്നത്തേയും പോലെ അവധി ദിവസം കിട്ടിയപ്പോഴേക്കു സ്ഥലം കാലിയാക്കിയിരുന്നു, ബന്ധുക്കളുടെയോ അബുദാബി സുഹൃത്തുക്കളുടെയോ അടുത്തേക്ക്. ഇവ൯റ ഈ അവധി ദിവസങ്ങളിലെ അന്തമില്ലാത്ത യാത്രകള് കൊണ്ട് UAE പോലും വെറുത്തു കാണണം ! മറ്റൊരു റൂം മേറ്റ്‌ അനീഷും കൂട്ടുകാരോടൊപ്പം പുറത്ത് പോയിരിക്കുന്നു. ഇനി എന്റ കൂടെ റൂമില് അവശേഷിക്കുന്നത് റൂമില് കഷ്ടി ഒരു മാസം മുന്പ് എത്തിയ പുതിയ അന്തേവാസി നജ്മലും പിന്നെ സിറാജുമാണ്. നാട്ടില് നിന്ന് സുഹൃത്ത്‌ കൊടുത്തയച്ച സോഫ്റ്റ്‌വെയര് സിഡികള് കയ്പറ്റി തിരിച്ചു റൂമില് വന്നെത്തിയതെ ഉള്ളു. ആ നിമിഷം വരെ പുതുവര്ഷമായിട്ട് പ്രത്യേക തയ്യാറെടുപ്പുകളോന്നും ഉണ്ടായിരുന്നില്ല. അന്നേരമാണ് തൊട്ടടുത്ത റൂമിലെ സിറാജുക്ക വന്നു ഒരു ചെറിയ പ്ലാന് പറഞ്ഞത്. ആഘോഷം ബുര്ജ് - അല് - അറബിലാക്കം. ( ബുര്ജ് - അല് - അറബി൯റ പ്രാന്തപ്രദേശങ്ങളെന്നു തിരുത്തി വായിക്കണേ. ലോകത്തിലെ ഏക സെവെന് സ്റ്റാര് ഹോട്ടെലാണിത്. ജുമൈര ബീച്ച്ചിലാണിത് സ്ഥിതി ചെയ്യുന്നത്. ഫോട്ടോയില് കണ്ടിട്ടുണ്ടാവും പായ്‌വഞ്ചിയുടെ രൂപത്തില്. ഇവിടുത്തെ ചായയുടെ വില കേട്ടാല് തന്നെ എണ്ണുന്ന നക്ഷത്രങ്ങള്ക്ക് കണക്കില്ല. ആഡംബരത്തി൯റ ഒരു അമൂര്ത്ത ഭാവം. അതാണ്‌ ബുര്ജ് - അല് - അറബ് )
രാത്രി 8 മണിയായപ്പോഴേക്കു റൂമിന് പുറത്തിറങ്ങി. സിറജുക്കയുടെ ടൊയോട്ട പ്രവ്യയാണ് ശകടം. ഞാന്, നജുമല്, സിറാജ്, പിന്നെ സിറജുക്ക. പുതുവര്ഷമായത് കൊണ്ട് ഗതാഗതതിരക്കുകള്ക്ക് പഞ്ഞമോന്നുമുണ്ടായിരുന്നില്ല. UAE യില് തണുപ്പ് കാലമാണ്. കാറിലെ എസീ ഓഫാക്കാന് ഞാന് തന്നെയാണ് പറഞ്ഞത്. നഗരകാഴ്ച്ചകളില്, തിരക്കുകളില്, ട്രാഫിക്‌ സിഗ്നലുകളില് എല്ലാമലിഞ്ഞു ഞങ്ങളുടെ യാത്ര തുടരുകയാണ്. 'ഒന്നര'യുടെ ഹാംഗ് ഓവര് സിറാജില് അലയടിക്കുന്നുണ്ട്. പതുങ്ങിയിരുന്നു ചിരിച്ചു ഞാനും നജുമുലും അതാസ്വദിക്കുന്നുമുണ്ട്. സിറാജുക്ക പിന്നെ ഒരു മുഴുവന് സമയ സംസാരപ്രിയനാണ്. കേട്ടിരുന്നാല് നേരം പോകുന്നതറിയില്ല. നഗരത്തി൯റ മായാകാഴ്ചകളില് മയങ്ങാതിരിക്കാന് കുറച്ചു ജീവിത യാഥാര്ത്യങ്ങളിലെക്കുള്ള ഓര്മ്മകള് നജുമുല് പങ്കു വെച്ചു.
ജോണ്സന് & ജോണ്സന് കമ്പനിയുടെ Merchandiser ആണ് നജുമുല്. ജോലിക്ക് ചേര്ന്ന ആദ്യത്തെ മാസമാണ് ഡിസംബര്. സ്വാഭാവികമായും സാമ്പത്തിക ഞെരുക്കമുണ്ട്. ശമ്പളം കിട്ടാനാവുന്നതല്ലേ ഉള്ളു. ഒരു രാത്രി ഷിഫ്റ്റ്‌ ജോലിക്ക് ഫെസ്ടിവല് സിറ്റിയില് പോയ അവന് മടങ്ങി വരാന് പുലര്ച്ചെ ആയി. ബസ് സര്വീസ് ആരംഭിക്കാന് ഇനിയും സമയം ബാക്കിയുണ്ട്. കയ്യിലാണെങ്കില് വേറെ കാശുമില്ല. ആ തണുപ്പത്തു ദൂരമെത്ര എന്ന് അറിയില്ലെങ്കിലും താമസിക്കുന്ന കരാമയിലേക്ക് നടക്കാം എന്ന് അവന് കരുതിയിറങ്ങി. അങ്ങനെ വഴി ചോദിക്കാന് അന്നേരം വന്ന ഒരു ടാക്സിക്കാരനോട് കയ്‌കാട്ടി. ടാക്സിക്കാരന് കരാമയിലെക്കുള്ള ദിശ കാണിച്ചു. വീണ്ടും നടക്കാനൊരുങ്ങിയ അവനോടു "ങേ, നടന്നു പോവുന്നോ?" എന്ന് ചോദിച്ചയാള് നെറ്റി ചുളിച്ചു. "നീ വാ കയറു, കരാമയില് വിടാം..." നജുമുലിനോടു ടാക്സിക്കാരന്. "ഭായി അതിനെ൯റ കയ്യില് പൈസയൊന്നുമില്ല" അവന് തന്റ വിഷമത പറഞ്ഞു. അത് ശ്രദ്ധിക്കാതെ അയാള് നജുമുലിനെ നിര്ബന്ധിച്ചു കാറില് കയറ്റി. എന്നിട്ട് പറഞ്ഞു, "എല്ലാ ടാക്സിക്കാരും പൈസക്ക് വേണ്ടി മാത്രമാണ് ഓടുന്നതെന്ന് കരുതരുത്" . എന്നിട്ട് അവനെയും കൊണ്ട് അയാള് കരാമയിലെത്തി. നന്ദി പറയാന് നജുമുലിനു വാക്കുകളില്ലായിരുന്നു. ദൈവമുണ്ട്. പല രൂപത്തില്, പല സന്ദര്ഭത്തില് നമ്മളെ സഹായിക്കാനെത്തുമെന്നതിനു ഒരു ഉദാഹരണമാണ് ഈ സംഭവം. ദിവസങ്ങള്ക്കു മുന്പ് നടന്ന ഈ കാര്യം നേരത്തെ എന്നോട് പറഞ്ഞില്ലല്ലോ എന്ന് ഞാന് പരിഭവം പറഞ്ഞു. നജുമുല് വെറുതെ ചിരിക്കുക മാത്രം ചെയ്തു.
പ്രവ്യ ഒരു പാട് ദൂരം കറങ്ങി. സിറാജ്ക്കയുടെ സഹപ്രവര്ത്തകരും സുഹൃത്തുക്കളുമായ ചിലരെ കണ്ടു സംസാരിച്ചു. വീണ്ടും കറങ്ങി തിരിഞ്ഞു 'അല്-ജാഫിലിയയിലേക്ക്'. റൂമിലെ മറ്റൊരു അന്തേവാസി 'ചെറുത്‌ - റഹി' ജബലലിയിലെ ജോലി കഴിഞ്ഞു അവിടെ കാത്തു നില്ക്കുന്നുണ്ട്. സിറാജി൯റ കൂട്ടുകാരന് KT യും അതിനോടകം കാറിനകം കയ്യടക്കിയിരുന്നു. റഹിയും കൂടി ആയപ്പോള് ശകടം ഒന്ന് ഹൌസ്‌ഫുള്ളായി. കൂട്ടുകാര്ക്ക് അയക്കേണ്ട SMS തയ്യാറെടുപ്പുകളിലായിരുന്നു നജു. അന്നേരം പഴയ സഹപാടി ആയ ഷിനോജ് എന്നെ വിളിച്ചു പുതുവര്ഷ ആശംസകള് നേര്ന്നു. അവന് ദുബായിയില് തന്നെയുണ്ട്‌.
കറക്കവും ഗതാഗത തിരക്കുകളും കാരണം ഇനി പുതുവര്ഷാഘോഷം കാറില് തന്നെയാക്കേണ്ടി വരുമോ എന്ന് ന്യായമായും ഞങ്ങള് സംശയിച്ചു. കാരണം കാറില് കേറി കൂടിയിട്ടു മണിക്കൂറുകളായി. ഇത് വരെ ലക്ഷ്യസ്ഥാനതെത്തിയിട്ടില്ല. വാച്ചില് 10 :30 ആയപ്പോള് മനസിലോര്ത്തു, നാട്ടില് ഇപ്പോള് പുതുവര്ഷം പിറന്നു കഴിഞ്ഞു. പൊല്പ്പാക്കരയിലെ പുതുവര്ഷ രാവുകളിലെ ആര്പ്പുവിളികളുടെ നിറമുള്ള ഓര്മ്മകള് മനസിലേക്കോടി വന്നു. കഴിഞ്ഞ വര്ഷവും ഞാന് പൊല്പ്പാക്കരയിലുണ്ടായിരുന്നില്ല. അന്ന് ആശുപത്രി വാസത്തിനു ശേഷം തിരിച്ചെത്തിയ ഒരു നിശബ്ധരാവായി അലിഞ്ഞു കടന്നു പോയത് പാലായില് വെച്ചായിരുന്നു. എന്നാണിനി ജന്മ നാട്ടില് അതിനൊരു ഭാഗ്യം കിട്ടുക എന്ന് പറയാനാവില്ല. ഓര്മ്മകള് കാട് കയറുന്നു, അതിനെ അതി൯റ വഴിക്ക് വിട്ടു.
സമയം ഏകദേശം 11 : 15 ആയപ്പോഴാണ് ബുര്ജ്-അല്-അറബിലെക്കുള്ള റോഡിനു സമീപമെത്തിയത്. പ്രവ്യയെ ഒരു ഭാഗത്തേക്ക് ഒതുക്കിയിട്ടു. സിറാജ്, സിറാജ്ക്ക, KT ഇവര് കാറിനകത്തിരുന്നു 'ആഘോഷിച്ചു'. പൂരപറമ്പിലെക്കൊഴുകുന്ന ജനങ്ങള് പോലെ ബുര്ജ്-അല്-അറബിലേക്ക് വാഹനങ്ങള് ഒഴുകിയെത്തുന്നു. ലോകത്തുള്ള ഒട്ടു മിക്ക കാര് മോഡലുകളും വരുന്നവയില് ഉള്പെടും. ഒരു ഓപ്പണ് കാറില് ഒരു കുഞ്ഞു കുരങ്ങനെ കൊണ്ട് പോകുന്നതും കണ്ടു. ആ കുരങ്ങ൯റ കയ്യിലുണ്ടായിരുന്ന ഹെയര് ജെല് ബോട്ടില് അത് റോഡിലേക്ക് വലിച്ചെറിഞ്ഞു. കുറെ അറബി ചെക്കന്മാര് കാറിലെത്തി സ്നോ സ്പ്രേ അടിക്കാനാഞ്ഞപ്പോള് നെജു കയ്‌ വീശി തടഞ്ഞു പറഞ്ഞു " അടിക്കല്ലേ മുത്തെ...". ആംഗ്യത്തിലൂടെ കാര്യം മനസിലായ അവര് ചിരിച്ചു കൊണ്ട് "ലാ ലാ ലാ ലാ..." (ഇല്ല, ഇല്ല ഇല്ല) പറഞ്ഞു കടന്നു പോയി. അവരുടെ സ്നോ സ്പ്രേയുടെ പണി കിട്ടിയത് അടുത്ത ആള് കൂട്ടത്തിനാണ്. അവരുടെ തലയൊക്കെ വെളുത്ത പതയില് പൊതിഞ്ഞു പോയി. സ്നോ സ്പ്രേയുടെ പണി കിട്ടിയ ഒരു കാറിന്റെ മുന്ഗ്ലാസ്സില് wiper പ്രവര്ത്തിപ്പിച്ചു അതൊഴിവാക്കുന്നതും കണ്ടു.
11 : 45 ആയപ്പോള് കടപ്പുറത്തേക്ക് നടന്നു. വന് മീഡിയ കവറെജുണ്ടവിടെ. മണല്പ്പുറത്ത് വലിയ സ്പോട്ട് ലൈറ്റുകള് വെച്ചിട്ടുണ്ട്. വിവിധ രാജ്യക്കാര്, വിവിധ ഭാഷക്കാര് അവിടെ തടിച്ചു കൂടിയിരിക്കുകയാണ്. പശ്ചാത്തലത്തില് ബുര്ജ്-അല്-അറബി൯റ വര്ണാഭ ദൃശ്യം. എതിര് ദിശയില് വിദൂരതയില് ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്ജ് ഖലീഫയും കാണുന്നുണ്ട്. അവിടെയും ആഘോഷങ്ങളൊരുക്കിയിട്ടുണ്ട്. 12 മണിയായി. പുതു വര്ഷം 2011 പിറന്നു. മാസ്മരിക നിറങ്ങളാല് ചാലിച്ച ഉഗ്രന് ഫയര് വര്ക്സ് ആയിരുന്നു പിന്നീട് മാനത്ത്‌ അരങ്ങേറിയത്. കുളിര് കൊള്ളിക്കുന്ന വിസ്മയ ദൃശ്യങ്ങള്. എതിര് ദിശയിലുള്ള ബുര്ജ് ഖലീഫയിലേക്ക് നോക്കിയപ്പോള് അവിടെയും വ്യത്യസ്തങ്ങളായ ഫയര് വര്ക്സ്. ഏതു ദിശയിലേക്ക് നോക്കണം എന്ന സംശയം കുറച്ചു നേരത്തേക്ക്. തൃശൂര് പൂരത്തിന് തിരുവമ്പാടിയും പാറമേക്കാവും മത്സരിക്കുന്ന പോലെ. ഒടുക്കം ബുര്ജ് ഖലീഫ തോറ്റു. കാരണം 5 മിനിറ്റില് അതി൯റ കത്തിക്കല് കഴിഞ്ഞു. പക്ഷെ നമ്മുടെ ബുര്ജ്-അല്-അറബ് കത്തിക്കയറുന്നതേ ഉണ്ടായിരുന്നുള്ളൂ. വാ പോളിച്ചങ്ങനെ നിന്ന് പോവുന്ന ആ ദൃശ്യവിസ്മയം 15 മിനിട്ടോളം നീണ്ടു നിന്നു. എ൯റ ജീവിതത്തിലാദ്യമായാണ് ഇത് പോലൊരു പുതുവര്ഷാഘോഷത്തിന് സാക്ഷിയാകുന്നത്. തണുപ്പില് ഉറഞ്ഞു പോയ ആ രാവിനെ വര്ണ വിസ്മയങ്ങള് ചൂട് പകര്ന്നു സജീവമാക്കി.
പിന്നീട് മടക്കം. വീണ്ടും യാത്ര നീണ്ടു പോയി. ഭക്ഷണം കഴിച്ചിട്ടില്ല. ഹോട്ടലുകളൊക്കെ തപ്പി നടന്നു എത്തി ചേര്ന്നത്‌ ബര്ദുബായിയിലാണ്. അപ്പോള് ലഭ്യമായ ഭക്ഷണവും കഴിച്ചിറങ്ങുമ്പോള് മനസ്സിലാക്കി, ആ ഹോട്ടലിന്റെ അന്നത്തെ അവസാനത്തെ കസ്ററമെഴ്സ്സില് ചിലരായിരുന്നു ഞങ്ങളെന്ന്. എന്തായാലും ഭക്ഷണ ഭാഗ്യമുണ്ട്. റൂമില് തിരിച്ചെത്തുമ്പോള് പുലര്ച്ചെ 4 മണി. പിന്നെ സുഖമുള്ള തണുപ്പില് പുതച്ചു മൂടി ഒറ്റ കിടത്തം. ഹാപ്പി ന്യൂ ഇയര്. ങ്ങുര്, ങ്ങുര്, ങ്ങുര്.....
പ്രവാസ ലോകത്തെ ആദ്യത്തെ പുതുവര്ഷം അവിസ്മരണീയമായി. പക്ഷെ പൊല്പ്പാക്കരയുടെ പ്രഭാതങ്ങളെ കണി കണ്ടുണരുന്ന ആ സുഖം, അതൊരു സ്വര്ഗത്തിനും തരാനാവില്ല. പ്രിയപ്പെട്ട പലരെയും, പലതിനെയും മിസ്സ്‌ ചെയ്ത ആദ്യത്തെ പുതുവര്ഷവും ഇത് തന്നെയാണ്. പോയ ദിനങ്ങളിലെ നഷ്ടങ്ങള് മറക്കാന് പഠിപ്പിച്ചു കാലമിനിയും മുന്നോട്ട്‌......
0 C O M M E N T S

Anniversary as a Pravasi

 2020 മെയ് 5 . പ്രവാസിയായി മാറിയിട്ട് ഇന്നേക്ക് പത്ത് വര്ഷം. വര്ഷങ്ങളുടെ കണക്കെടുപ്പിൽ കാമ്പൊന്നുമില്ലെങ്കിലും ജീവിതത്തിലെ വലിയ വഴിത്തിരിവ് എന്ന നിലയിൽ അതൊരു നല്ല ഓർമ്മപ്പെടുത്തലാണ്. വീട്ടുകാർക്കും സുഹൃത്തുക്കൾക്കും ആദ്യ യാത്രാമൊഴി നൽകി എയർപോർട്ടിലേക്കിറങ്ങിയത് ഇന്നലെ എന്ന പോലെ തോന്നുന്നു. ആദ്യ വിമാനയാത്രയിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത നൊമ്പരത്തോടെ എനിക്കൊപ്പം ഇരുന്ന സഹയാത്രികന്റെ മുഖം ഓർമയുണ്ട്.അന്നേ വരെ അനുഭവിച്ചിട്ടില്ലാത്ത ഊഷ്മാവ് കൂടിയ കാലാവസ്ഥയുടെ ലോകത്തേക്ക് കാലെടുത്തു വെച്ചപ്പോൾ "എന്താ പേടിച്ച് പോയോ?" എന്ന ലോഹ്യം പറച്ചിലിൽ ദുബായ് എയർപോർട്ടിൽ സ്വീകരിച്ച സുഹൃത്ത് പ്രവിയുടെ ആശ്വാസമേകിയ ചെറു പുഞ്ചിരി ഓർമയുണ്ട്. ജോലിക്ക് ചേരേണ്ട കമ്പനിയിലേക്ക് രാവിലെ പോയപ്പോൾ പ്രതിഫലമൊന്നും വാങ്ങാതെ കൃത്യമായി അവിടെയെത്തിച്ച് തന്ന അപരിചിതനായ പിക്കപ്പ് ഡ്രൈവറുടെ സ്നേഹം ഓർമയുണ്ട്. പിന്നെ എത്രയെത്ര മുഖങ്ങൾ, സൗഹൃദങ്ങൾ, ജീവിതങ്ങൾ.. നാട്ടിലെ, വീട്ടിലെ സേഫ് സോണിൽ നിന്ന് ജീവിതത്തിന്റെ പരുക്കൻ യാഥാർഥ്യങ്ങളിലേക്കുള്ള പറിച്ചു നടൽ. പലരും പറഞ്ഞു പഴകിയ വിഷയങ്ങൾ തന്നെയായതു കൊണ്ട് എഴുതി മുഷിപ്പിക്കുന്നില്ല.

വിളിപ്പാടകലെയാണ് നാട് എന്ന സ്വകാര്യ അഹന്ത മനസ്സിലുണ്ടായിരുന്നു, കോവിഡ്-19 മഹാമാരി ലോകം വ്യാപിക്കുന്ന വരെ.. പ്രവാസ ലോകവും വീടും തമ്മിൽ അന്തരമേറെയുണ്ടെന്ന് വൈറസിൻറെ രാക്ഷസനൃത്തം ബോധ്യമാക്കി തന്നു. നിസഹായരായ നിരവധി മനുഷ്യരുടെ ജീവൻ രോഗം കാർന്നു തിന്നു കൊണ്ടിരിക്കുന്നു. നിയന്ത്രണങ്ങൾക്ക് വിധേയമായി ഭാഗികമായി നിശ്ചലമായ ദുബായിയുടെ മങ്ങിയ മുഖം കാണാൻ വയ്യ. സ്വപ്ന നഗരം ഇങ്ങനല്ല, അല്ല, ലോകത്തിലെ ഒരു നഗരവും ഗ്രാമവും ഇങ്ങനെയല്ലായിരുന്നു. ക്ഷണികമാണ് ജീവിതമെന്ന ഓർമ്മപെടുത്തലായിരുന്നു അവയൊക്കെ. ഏറെ വൈകാതെ ഈ മഹാമാരിക്ക് ഒരു പ്രതിവിധി ഉണ്ടാവട്ടെ എന്ന് എല്ലാവരെയും പോലെ ഞാനും പ്രത്യാശിക്കുന്നു. പ്രവാസത്തിന്റെ ഈ ദശാബ്ദിയിൽ ഇതിലുപരി മറ്റൊരു പ്രാർത്ഥനയില്ല. ലോകത്തിന്റെ ഏതു കോണിലായാലും ആരോഗ്യത്തോടെ ഇരിക്കട്ടെ ഏവരും.....
0 C O M M E N T S

Edappalayam - Covid Helpdesk

 കോവിഡ് സംഹാരതാണ്ഡവമാടി ലോക ജീവിതങ്ങളെ, ജീവിത ശൈലികളെയെല്ലാം തകർത്ത് തരിപ്പണമാക്കി സാമൂഹിക അകലമെന്ന പുതിയ ശീലത്തിന് അടിമപ്പെടാൻ വിധിക്കപ്പെട്ട് റൂമിന്റെ നാലു ചുവരുകൾക്കുള്ളിൽ വിരസമായി കഴിച്ചു കൂട്ടിയ രാവുകളിലൊന്നിലാണ് ഇടപ്പാളയം പ്രവാസി കൂട്ടായ്മയുടെ വാട്ട്സപ് ഗ്രൂപ്പിൽ ജാഫർക്കയുടെ (ജാഫർ ശുകപുരം) ശബ്ദസന്ദേശമെത്തിയത്.(09 - ജൂൺ - 2020). " അല്ല എക്സിക്യൂട്ടീവ്മെമ്പർമാരേ, ഇടപ്പാളയം ഒരു വിമാനം ചാർട്ടു ചെയ്ത് പോകുന്നതിൽ എന്താ നിങ്ങളുടെ അഭിപ്രായം?" ഈ ചോദ്യം ആദ്യം കേട്ടപ്പോൾ എനിക്ക് ഉള്ളടക്കം അവിശ്വസനീയമായി തോന്നി . ഇടപ്പാളയം നാലു പഞ്ചായത്തുകളിലെ പ്രവാസികൾ മാത്രമുൾപ്പെട്ട സംഘടനയാണ്. മറ്റു പ്രവാസി സംഘടനകളുമായി താരതമ്യപ്പെടുത്തുമ്പോൾ എത്രയോ ചെറുത്. അങ്ങനെയുള്ള ഇടപ്പാളയം ഒരു ബൃഹത് ദൗത്യം എങ്ങനെ നിറവേറ്റും എന്ന അതിശയോക്തിയാണ് ആദ്യം മനസിൽ തോന്നിയത്. അതിശയകരമെന്ന് പറയട്ടെ, മിനിറ്റുകൾക്കുള്ളിൽ മുഴുവൻ എക്സിക്യൂട്ടീവ് അംഗങ്ങളുടേയും പിന്തുണ ആ ബൃഹത്ആശയത്തിന് ലഭിച്ചു. ഇടപ്പാളയം അന്ന് വരെ കണ്ട സ്വപ്നങ്ങളിൽ ഏറ്റവും വലുതായിരുന്നു അത് ..

ഇനി ഇതു വായിക്കുന്ന പ്രവാസികൾ അല്ലാത്തവർക്ക് ആണ്. ചാർട്ടേഡ് വിമാനത്തിൻറെ ആവശ്യകത ഒന്ന് അറിയിക്കാൻ വേണ്ടി. നാടും വീടും വിട്ട് ജീവിക്കുന്ന സാധാരണക്കാരായ പ്രവാസികളെയാണ് കോവിഡ് മഹാമാരി വലിയതോതിൽ ബാധിച്ചത്. സന്ദർശക വിസയിൽ തൊഴിലന്വേഷകരായി ജീവിതം കരക്കടുപ്പിക്കാനുള്ള സ്വപ്നങ്ങളുമായി എത്തിയവർ. തുച്ഛമായ ശമ്പളത്തിൽ ജോലി ചെയ്തിരുന്ന സാധാരണക്കാരായ തൊഴിലാളികൾ. രോഗികളായവർ. പിന്നെ ഗർഭിണികളായ സ്ത്രീകൾ. അന്താരാഷ്ട്രഗതാഗതം നിർത്തലാക്കിയതോടെ കൂടി അന്യരാജ്യത്ത് അകപ്പെട്ടുപോയ പതിനായിരങ്ങൾ. തൊഴിൽ നഷ്ടപ്പെട്ടതോടുകൂടി പട്ടിണിയിൽ ആയവർ. എങ്ങനെയെങ്കിലും നാടുപിടിച്ചാൽ മതി എന്ന ആശ മാത്രം മനസ്സിൽ ബാക്കിയാക്കിയ അവർക്കു മുന്നിൽ പോംവഴികൾ കുറവായിരുന്നു. ഏറെ മുറവിളികൾക്കൊടുവിൽ പ്രവാസികളെ നാട്ടിലെത്തിക്കാൻ ആരംഭിച്ച വന്ദേ ഭാരത് മിഷൻ തീർത്തും അപര്യാപ്തമായിരുന്നു. തങ്ങളുടെ ഊഴം എത്തുന്ന വരെ അനന്തമായി കാത്തിരിക്കാനുള്ള സാഹചര്യത്തിൽ ആയിരുന്നില്ല വലിയൊരു വിഭാഗം ജനങ്ങൾ. ഈ അപര്യാപ്തതക്ക് പരിഹാരമെന്നോണം ആണ് പ്രവാസിസംഘടനകൾ വിമാനം ചാർട്ട് ചെയ്തു പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുപോയി തുടങ്ങിയത്. അത് ഒരുപാട് പ്രവാസികൾക്ക് ആശ്വാസകരം ആയിരുന്നു. എങ്ങനെയെങ്കിലും നാടെത്തണമെന്ന ചെറിയ ആഗ്രഹം മാത്രമേ അവർക്ക് ഉണ്ടായിരുന്നുള്ളൂ.
ഇടപ്പാളയം എന്ന കുഞ്ഞു സംഘടനയും ഇത്തരം സേവനം ചെയ്യാൻ തയ്യാറെടുക്കുന്നു. സന്തോഷവുംഅതിലുമധികം സ്വകാര്യ അഹങ്കാരവും തോന്നി.
മൂന്നു ദിവസം കഴിഞ്ഞപ്പോൾ ഔദ്യോഗികമായി സ്ഥിരീകരണം ആയി (12-06-2020). ഇടപ്പാളയം പ്രവാസികളെ നാട്ടിലെത്തിക്കാൻ വിമാനം ചാർട്ട് ചെയ്യാൻ പോകുന്നു. ഇടപ്പാളയത്തിൻറെ പരിധിയിൽപ്പെടുന്ന പ്രവാസികൾക്ക് മുൻഗണന കൊടുത്തു കൊണ്ട്. ജാഫർ ശുകപുരം ചെയർമാൻ, അസീസ് കൺവീനർ, ആഷിക്, ഹബീബ് റഹ്മാൻ കോ-ഓർഡിനേറ്റർമാർ എന്നിവരടങ്ങിയ മിഷൻ ഇടപ്പാളയം ചാർട്ടേഡ് വിമാന കമ്മിറ്റി രൂപീകരിക്കപ്പെട്ടു. ഞങ്ങളുടെ മിഷന്റെ അടിത്തറകൾ ആയിരുന്നു ഇത്. അങ്ങേയറ്റം ബലവത്തായതെന്ന് പിന്നീട് ചരിത്രം പറഞ്ഞ അടിത്തറ.
ചാർട്ടേഡ് വിമാനം അനൗൺസ് ചെയ്തു കൊണ്ടുള്ള മനോഹരമായ പോസ്റ്ററുകൾ ഉദയേട്ടനും നിഷാറുംതയ്യാറാക്കി. യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് വിവരങ്ങൾ രേഖപ്പെടുത്താനുള്ള ഒരു ലിങ്ക് തയ്യാറാക്കാനുള്ള ജോലിയാണ് എന്നെ ആദ്യം ഏൽപ്പിച്ചത്. കഴിയുന്നത്ര വേഗം അത് തയ്യാറാക്കി ചെയർമാൻ ജാഫറിക്ക 14 ജൂൺ 2020ന് ലിങ്ക് ഔദ്യോഗികമായി പുറത്തിറക്കി. അഭൂതപൂർവ്വമായ പ്രതികരണമാണ് പിന്നീട് കണ്ടത്. ലിങ്ക്പുറത്തിറക്കി മണിക്കൂറുകൾക്കകം രജിസ്റ്റർ ചെയ്തവരുടെ എണ്ണം നാനൂറ് കടന്നു. ഞങ്ങൾ പ്രതീക്ഷിച്ചതിലുമപ്പുറം കണക്കുകൾ കടന്നത് കൊണ്ട് രജിസ്ടേഷൻ പെട്ടെന്ന് അവസാനിപ്പിക്കേണ്ടി വന്നു. ആളുകളുടെ വിശദാംശങ്ങൾ അഥവാ ഡാറ്റ എത്തി. ഇനി കുറേയധികം ശ്രമകരമായ പണികൾ ആരംഭിക്കണം.
മിഷൻ ഡാറ്റാ ടീമിലേക്ക് അവിചാരിതമായി എന്നെയും കൂടി ഉൾപ്പെടുത്തുമ്പോൾ തുടർന്നങ്ങോട്ട് ചെയ്ത് തീർക്കേണ്ട കാര്യങ്ങളുടെ യഥാർത്ഥ ഗൗരവവും , ആഴവും പരപ്പും എനിക്ക് ബോധ്യമായുണ്ടായിരുന്നില്ല എന്നതായിരുന്നു സത്യം. ജോലി സ്ഥലത്തെ അവധി ദിനങ്ങൾ കുറച്ച് ബാക്കിയുണ്ടായിരുന്നത് കൊണ്ട് റൂമിൽതന്നെയുണ്ടായിരുന്നു ഞാൻ. രജിസ്റ്റർ ചെയ്തവരിൽ നിന്ന് വന്ന ഡാറ്റയിലെ റിമാർക്സ് കോളത്തിലെ വാചകങ്ങളിൽ ഭൂരിഭാഗവും കരളലിയിക്കുന്നതായിരുന്നു. മിഷൻ എത്രയും വേഗം സാക്ഷാത്കരിക്കാൻ പ്രേരിപ്പിക്കുന്ന വാക്കുകൾ. അവയ്ക്ക് മുന്നിൽ വെറുതേ സ്ക്രാൾ ചെയ്ത് പോകാൻ കഴിയുമായിരുന്നില്ല.
ഡാറ്റ ടീമിലെ നെടുംതൂണുകളായ ആഷിക്, അബൂബക്കർ എന്നിവർ തെളിയിച്ച ദൃഢപാതയിലൂടെ നടന്നു നീങ്ങുക എന്നത് മാത്രമേ എനിക്ക് ചെയ്യാനുണ്ടായിരുന്നുള്ളു. എമിറേറ്റ് അടിസ്ഥാനത്തിൽ ഡാറ്റ തരംതിരിച്ച് വിവിധ എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് വിഭജിച്ചു കൊടുത്ത് രജിസ്റ്റർ ചെയ്തവർ പൂർണമായും നമ്മുടെ കൂടെ വരാൻ തയ്യാറാണോ എന്ന് ഉറപ്പാക്കലായിരുന്നു ആദ്യ പടി. നമ്മുടെ എക്സികുട്ടീവ് അംഗങ്ങളോടൊപ്പം അനിൽ ഭായി, ഖലീൽ ഭായി, അർജുൻ, യൂനസ് ഭായി എന്നിവരും കൂടി ചേർന്ന് ആ ജോലി ഭംഗിയായി നിർവഹിച്ചു. ഒറ്റയാൾ പോരാട്ടമായി ഹൈദർ വലിയ ഒരു ലിസ്റ്റ് സ്വയം ഏറ്റെടുത്തു നിറവേറ്റി.
കാര്യങ്ങൾ വളരെ നല്ല രീതിയിൽ അതിവേഗം മുന്നോട്ട് പോയി. വിശ്രമമില്ലാത്ത പകലുകൾക്കും ഉറക്കമിളച്ച രാവുകൾക്കുമൊടുവിൽ പോകാനുള്ള യാത്രക്കാരുടെ അന്തിമപട്ടിക തയാറായി. യാത്രക്കാരെ ബന്ധപ്പെട്ട നമ്മുടെ പ്രിയ അംഗങ്ങൾ വലിയ ഒരു ജോലിയാണ് ചെയ്തു തീർത്തത്. ബഹുജനം പലവിധമാണല്ലോ. നാട്ടിൽ എത്രയും പെട്ടെന്ന് എത്തിച്ചേരുക എന്ന തത്രപ്പാടിലായിരുന്നു രജിസ്റ്റർ ചെയ്തവരെല്ലാം.
എംബസിയിൽ യാത്രക്കാരുടെ പത്രിക സമർപ്പിച്ചു. നിയമ നടപടിക്രമങ്ങളിൽ ചില മാറ്റങ്ങളുണ്ടായത് നമ്മൾ വാഗ്ദാനം ചെയ്ത തിയതിക്ക് തൊട്ടടുത്ത വെച്ചു ചില വെല്ലുവിളികൾ സൃഷ്ടിച്ചു. ഇടപ്പാളയത്തെ വിശ്വസിച്ച് രജിസ്റ്റർ ചെയ്ത ഒരു യാത്രക്കാരന്റെ പോലും പ്രതീക്ഷകൾ തെറ്റി പോകാതിരിക്കാൻ നടപടിക്രമകാര്യാലയങ്ങളിൽ വെളുക്കുവോളം സമയം ചിലവിട്ട ഇടപ്പാളയം നേതൃത്വത്തിലെ ചില മുഖങ്ങളുണ്ട്. പ്രതീക്ഷയറ്റ നേരം ചാരത്തിൽ നിന്ന് ഉയർത്തെണീപ്പിക്കാൻ അവർ നടത്തിയ ശ്രമങ്ങൾക്ക് ഒരായുസ്സിന്റെ വിലയുണ്ട്. ഈ പിന്നാമ്പുറ സത്യങ്ങൾ മറക്കാൻ സാധിക്കില്ല. അവരുടെ പ്രയത്നത്തിന്റെ ഫലമായി 2020 ജൂൺ 27 നു ഇടപ്പാളയത്തിന്റെ ആദ്യ ചാർട്ടേർഡ് വിമാനം പറക്കുമെന്ന പരിപൂർണ്ണ ഉറപ്പ് ഞങ്ങളിലേക്ക് ജാഫർക്കയും, അസീസും, നൗഷാദ്ക്കയും, മജീദ്ക്കയും, ഷറഫും, ഷഹീറും മറ്റു ബന്ധപ്പെട്ടവരുമെല്ലാം എത്തിച്ചപ്പോൾ പരിശ്രമം വിജയിക്കുമെന്ന സത്യമുണ്ടായിരുന്നു.
രാവും പകലും നീണ്ട തയാറെടുപ്പുകൾക്കൊടുവിൽ ഇടപ്പാളയത്തിന്റെ വിമാനത്തിൽ ഇരുന്നൂറോളം പേർ നാട്ടിലേക്ക് പോകുന്ന സുദിനമായി. (27 ജൂൺ 2020). അതും യു എ ഇ യിലെ മുന്തിയ വിമാന കമ്പനികളിലൊന്നായ എമിറേറ്റ്സ് എയർലൈൻസിൽ ! അന്നേ ദിവസം എനിക്ക് ഡ്യൂട്ടി ഉണ്ടായിരുന്നതിനാൽ എയർപോർട്ടിലെ യാത്രയയപ്പ് ചടങ്ങുകളിൽ പങ്കെടുക്കാൻ സാധിച്ചില്ല. കർമ്മനിരതരായ ഇടപ്പാളയം അംഗങ്ങൾ അവിടുത്തെ നടപടിക്രമങ്ങൾ ലളിതമായി പൂർത്തിയാക്കാൻ മിഷൻ ഇടപ്പാളയം യാത്രക്കാരെ സഹായിച്ചു. വളരെ ചുരുക്കം പേർക്ക് ടിക്കറ്റു ഇഷ്യു ചെയ്ത് കിട്ടാൻ ചെറിയ താമസം നേരിട്ട് എന്നതൊഴിച്ചാൽ കാര്യമായ പ്രശ്നങ്ങളൊന്നും തന്നെ ഉണ്ടായില്ല. ഇടപ്പാളയം നേതൃത്വങ്ങളായ ജാഫർക്ക,നൗഷാദ്ക്ക, ഹൈദർ എന്നിവർ ഇതേ വിമാനത്തിൽ നാട്ടിലേക്ക് പോകുന്നുമുണ്ട്. റാപ്പിഡ് ടെസ്റ്റിലോ എമിഗ്രേഷൻ ക്ലിയറൻസിലോ മിഷൻ ഇടപ്പാളയത്തിലെ ഒരാൾക്ക് പോലും വെല്ലുവിളികൾ ഉണ്ടായില്ല. യു എ ഇ സമയം വൈകീട്ട് 04:20 നു വിമാനം പറന്ന് മാനം തൊട്ടപ്പോൾ ഒരു ട്വന്റി ട്വന്റി മാച്ചിലും അനുഭവിച്ചിട്ടില്ലാത്ത പിരിമുറുക്കത്തിന് പരിസമാപ്തി ആയി. നിയാസ് ഭായിയുടെ വാക്കുകളിൽ ലളിതമായി പറഞ്ഞാൽ "ഹെന്റെ മോനെ......." SHEER JOY!!
ഇന്ത്യൻ സമയം രാത്രി പത്ത് മണിയോടടുത്ത് വിമാനം സുരക്ഷിതമായി കൊച്ചിയിൽ നിലം തൊട്ടു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി പുറത്തിറങ്ങിയ മിഷൻ ഇടപ്പാളയം യാത്രക്കാരുടെ ശബ്ദ സന്ദേശങ്ങളിൽ മുഴുവനും സന്തോഷവും ഇടപ്പാളയം പ്രവർത്തകരോടുള്ള നന്ദിയും മാത്രമാണുണ്ടായിരുന്നത്. ഞാൻ തുടക്കത്തിൽ പറഞ്ഞ രജിസ്ട്രേഷൻ കോളത്തിലെ ആകുലതകളിൽ നിന്ന് ശബ്ദ സന്ദേശങ്ങളിലെ സന്തോഷങ്ങളിലേക്കുള്ള അതി ഗംഭീര മാറ്റം. അത് കേൾക്കുമ്പോൾ നമുക്കുണ്ടാവുന്ന സംതൃപ്തി പണം കൊടുത്താൽ കിട്ടാവുന്ന ഒന്നല്ല. അങ്ങേയറ്റം സന്തോഷം...
രണ്ടാം ഘട്ട വിമാനം ജൂൺ 30നായിരുന്നു. അന്ന് യാത്രയയപ്പിന് എത്തി ചേരാൻ എനിക്ക് സാധിച്ചു. പ്രസ്തുത വിമാനവും സുരക്ഷിതമായി കൊച്ചിയിലെത്തിയതോടു കൂടി മിഷൻ ഇടപ്പാളയത്തിനു ശുഭ പര്യവസാനമായി. ഒരു വൈറസ് സൃഷ്ടിച്ച അരക്ഷിതാവസ്ഥയോടുള്ള പോരാട്ടത്തിൽ പങ്കാളിയാവാൻ ഈയുള്ളവന് ചെറിയ അവസരം ലഭിച്ചതിൽ വലിയ സന്തോഷമുണ്ട്, അഭിമാനമുണ്ട്. ഇത് ടീം ഇടപ്പാളയത്തിന്റെ ഇത് വരെയുള്ള ചരിത്രത്തിലെ ഏറ്റവും വലിയ പ്രയത്നവും വിജയവുമായിരുന്നു. നമ്മൾ കണ്ട സ്വപ്നത്തിലേക്ക് ഏറ്റവും മികച്ച തയ്യാറടുപ്പുകളോട് കൂടി നമ്മൾ നടന്നടുക്കുകയായിരുന്നു. അഭിമാന നിമിഷം. രാവുകളിലെ എണ്ണമറ്റ സൂം മീറ്റിംഗുകൾക്ക്, പിരിമുറുക്കങ്ങൾക്ക്, ആകുലതകൾക്കു ഓടിപ്പാച്ചിലുകൾക്ക് എല്ലാം സംതൃപ്തിയുടെ കൊടിയിറക്കമായി. ഒരേ മനസ്സോടെ പ്രയത്നിച്ചാൽ വിജയം സുനിശ്ചിതമെന്ന ജീവിത പാഠമാണിത്. വെറുമൊരു പ്രാദേശിക കൂട്ടായ്മയ്ക്ക് പോലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയും എന്ന പാഠം.
ഇടപ്പാളയം ദുബായ്, അബുദാബി ചാപ്റ്ററുകളിലെ പേര് പ്രതിപാദിച്ചവരും അല്ലാത്തവരുമായ മുഴുവൻ അംഗങ്ങളോടുമുള്ള എന്റെ സ്നേഹം അറിയിക്കുന്നു. ഇങ്ങനെയൊരു മിഷൻ സ്വപ്നം കാണാൻ നമ്മെ പ്രേരിപ്പിച്ച ജാഫർക്കയോടുള്ള സ്നേഹം പ്രത്യേകം അറിയിക്കുന്നു.
ഐകമത്യം മഹാബലം.
നന്ദി.
0 C O M M E N T S

Nireeswaran - Book

 2019 ഒക്ടോബറിൽ ഒരു മാസത്തെ അവധിദിനങ്ങൾക്കൊടുവിൽ തിരിച്ച് യാത്രയാവാനായി കരിപ്പൂർ വിമാനത്താവളത്തിലിരിക്കുകയായിരുന്നു. നാട്ടിൽ കുറേ ദിവസങ്ങൾ ചിലവഴിച്ചതിന് ശേഷമുള്ള തിരിച്ചുപോക്ക് മനസിന്റെ ഭാരം വല്ലാതെ കൂട്ടും. (പ്രവാസികൾക്കത് പറഞ്ഞാൽ മനസിലാവും.). കടന്നു പോയ മുപ്പത് ദിവസങ്ങളിലെ മൊബൈൽ കാമറാ കാഴ്ചകൾ ഗാലറിയിൽ നോക്കി നെടുവീർപ്പിട്ടുകൊണ്ടിരിക്കുകയാണ്. വളരെ നേരത്തെ തന്നെ വിമാനത്താവളത്തിലെത്തി ചേർന്നത് കൊണ്ട് യാത്ര പുറപ്പെടാൻ ഇനിയും കുറച്ച് മണിക്കൂറുകൾ മുന്നിലുണ്ട്. വിരസമാവുന്നു. ചുറ്റുമുള്ള കാഴ്ചകളിൽ കണ്ണോടിച്ചപ്പോൾ ഡി സി ബുക്സ് ഷോപ്പ് കണ്ടു. വെറുതെയൊന്ന് കയറിയേക്കാമെന്ന് കരുതി ചെന്നതാണ്. അതിനകത്ത് കസ്റ്റമേഴ്സ് ആരും തന്നെയില്ല. കടയിൽ ഒരേയൊരു സ്റ്റാഫ് മാത്രം. ആത്മാർത്ഥമായ ഒരു പുഞ്ചിരി നൽകി അദ്ദേഹം സ്വീകരിച്ചു. നേരത്തെ കേട്ട് പരിചയമുള്ള കുറച്ച് പുസ്തക തലക്കെട്ടുകൾ നോക്കി. ചില പുസ്തകങ്ങൾ മറിച്ചു നോക്കി.

എന്റെ ശ്രദ്ധ പതിയാതെ പോയ പുസ്തകക്കൂട്ടങ്ങളിൽ നിന്ന് സ്റ്റാഫ് ഒരെണ്ണമെടുത്ത് കൊണ്ട് " നിരീശ്വരൻ " വായിച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. അങ്ങനെയൊരു പുസ്തകവും അതിന്റെ പേരും ഞാൻ മുൻപ് കേട്ടിട്ടില്ലായിരുന്നു. ആ പുസ്തകത്തെ പറ്റി സ്റ്റാഫ് വളരെ നല്ല അഭിപ്രായം ചൊരിഞ്ഞതിനാൽ "നിരീശ്വരൻ" വാങ്ങാമെന്ന് തീരുമാനിച്ചു, അത് വാങ്ങി. വി.ജെ. ജയിംസ് എന്ന പ്രശസ്ത എഴുത്തുകാരൻ എഴുതിയതാണത്. കവറിൽ പ്രതിപാദിച്ച " കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് എന്നിവ നേടിയ കൃതി" എന്നു കണ്ടപ്പോൾ അത്ഭുതം തോന്നി.
വിമാനയാത്രയുടെ ആദ്യ മണിക്കൂറുകളിൽ പുസ്തക വായനയ്ക്കുള്ള ശ്രമം നടത്തിയെങ്കിലും ഒന്നോ രണ്ടോ പേജുകളിൽ തട്ടി ആ ശ്രമം അവസാനിച്ചു. ക്ഷീണം കൊണ്ട് ഉറക്കം കണ്ണുകളെ വന്നു മൂടി. തിരിച്ച് ദുബായിലെത്തി മാസങ്ങൾ അനവധി കഴിഞ്ഞാണ് "നിരീശ്വരൻ " വായന പൂർത്തീകരിക്കാൻ കഴിഞ്ഞത്. കാരണം മടി. അത് കൂടെത്തന്നെയുണ്ട് എഴുത്തിലും വായനയിലും. ആലസ്യത്തിന്റെ മോഹവാഗ്ദാനങ്ങളോട് പട പൊരുതി ജയിച്ച് വായന പൂർത്തിയാക്കിയപ്പോൾ നേടിയത് മികച്ച ഒരു പുസ്തകാനുഭവമാണ്.
നോവൽ വിഭാഗത്തിലാണ് "നിരീശ്വരൻ " എന്ന കൃതി. നമ്മുടെ സമൂഹത്തിൽ വേണ്ടതിനും, വേണ്ടാത്തതിനും ഈശ്വരനെ കൂട്ടുപിടിച്ച് അന്ധവിശ്വാസങ്ങളുടെ ഒരു വലിയ മറ സൃഷ്ടിക്കപ്പെട്ടതിനെ തകർത്തെറിയാൻ "ആഭാസ സംഘം" (ആന്റണി, ഭാസ്കരൻ, സഹീർ എന്നീ മൂവരുടെ സുഹൃത് സംഘം) ഈശ്വരന് ബദലായി നിരീശ്വരനെ സൃഷ്ടിച്ച് ആ തെരുവിൽ പ്രതിഷ്ഠിക്കുന്നിടത്താണ് കഥ ആരംഭിക്കുന്നത്.
ഇതിൽ ശാസ്ത്രംശങ്ങൾ കലർന്ന ഭ്രമാത്മക ലോകം ഉണ്ട് അതിൽ ചിലതൊക്കെ വിദൂരമായെങ്കിലും ഏതൊക്കെയോ സ്വപ്നത്തിൽ എനിക്ക് കാണാൻ പറ്റിയത് പോലുള്ളവയാണു. (മരണം സംഭവിച്ചതിന് ശേഷം ഒരു തിരിച്ചു നടത്തം. കാണാത്ത ലോകങ്ങളിലെ കാഴ്ചകൾ വർത്തമാനകാലത്തെ ജീവിച്ചിരിക്കുന്ന ആളുകളോട് വിവരിക്കുന്നത് പോലത്തെ വിചിത്ര കല്പനകൾ). ഈ നോവലിൽ എല്ലാത്തിനേയും കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട് . അത് മനുഷ്യരായാലും, മൃഗമായാലും, വൃക്ഷലതാദികളായാലും. ആലും, മാവും ഒന്നിച്ച് ചേർന്ന "ആത്മാവ്" എന്ന വൃക്ഷമാണ് കേന്ദ്ര കഥാപശ്ചാത്തലം. വരികളിലൂടെ കടന്ന് പോവുമ്പോൾ നമ്മൾ അവിടെ ഉണ്ടായിരുന്നത് പോലത്തെ ഒരനുഭവമാണ് സമ്മാനിക്കുക. നിരീശ്വര നടയ്ക്കിരുത്തിയ 'നന്ദി' എന്ന കാളയ്ക്കും, അന്നാമ്മയുടെ പശുവിനും, കിടാവിനുമെല്ലാം കൃത്യമായ സ്ഥാനം കൊടുത്തിരിക്കുന്നു. കുന്നിൻ ചെരിവിലെ വറ്റാത്ത കിണറിനും, അതിൽ കഴിഞ്ഞിരുന്ന മണ്ഡൂകങ്ങൾക്കുമാക്കെയും അതേ പോലെ തന്നെ. കഥാപാത്രങ്ങളായി ഒട്ടനവധി പേരുണ്ട്. നീണ്ട വർഷത്തെ അബോധാവസ്ഥയ്ക്ക് ശേഷം ഉണർന്ന ഇന്ദ്രജിത്ത്, ഗന്ധങ്ങളുടെ ഗവേഷക ശാസ്ത്രജ്ഞനായ റോബർട്ടോ , ഈശ്വരൻ എമ്പ്രാന്തിരി, ഗ്രാമവേശ്യയായ ജാനകി, ബാർബർ മണിയൻ, സുമിത്രൻ, അർണോസ്, മലവേടൻ..... അങ്ങനെ ഒരു പാടാളുകൾ . പുസ്തകം വായിച്ചു തീർന്നാലും അവരെല്ലാം തെളിമയോടെ നമ്മുടെ മനസിൽ നിൽക്കും.
എടുത്ത് പറയാൻ ഒന്നിലധികം അധ്യായങ്ങളുണ്ടെങ്കിലും എന്റെ മനസിൽ തട്ടിയത് ബാർബർ മണിയന്റേയും ഘോഷയാത്ര അന്നാമ്മയുടേയും വഴക്കും അതവസാനിക്കാൻ വഴിതെളിച്ച കാരണങ്ങളുമാണ്. " ഇങ്ങനെ ചിലരൊക്കെയാ നമ്മെ മനുഷ്യനെന്ന വിളിപ്പേരിന് അർഹനാക്കുന്നത്. ദൈവമാകുന്നതിലും ബുദ്ധിമുട്ടാ ശരിക്കും മനുഷ്യരാവാൻ "
ഈശ്വരന് ബദലായി നിരീശ്വരനെ സൃഷ്ടിച്ച് ഒടുക്കം ഒരു ഗ്രാമം മുഴുവൻ നിരീശ്വരഭക്തരാവുന്ന കാഴ്ചകളാണ് പോകെ കാണുന്നത്. അർദ്ധവിരാമം പോലെ പലതും ബാക്കിയാക്കി നോവൽ അവസാനിക്കുന്നതായാണ് എനിക്ക് തോന്നിയത്. അല്ലെങ്കിൽ അതിന്റെ തുടർച്ചയെ ഓരോ വായനക്കാരന്റേയും സ്വാതന്ത്ര്യത്തിന്/ ഭാവനയ്ക്ക് ഗ്രന്ഥകാരൻ വിട്ടതാവാം. വായന ഇഷ്ടപ്പെടുന്ന എല്ലാവർക്കും ഞാൻ "നിരീശ്വരൻ " നിർദ്ദേശിക്കുന്നു. വായനയ്ക്കിടയിൽ എന്നെ ആകർഷിച്ച വരികൾ ഇവിടെ കുറിക്കുന്നു.
🌿ഓർക്കാതിരിക്കാനായി എന്തെങ്കിലുമൊന്ന് മാറ്റിവെച്ചിട്ടുണ്ടെങ്കിൽ അതിലേക്കെത്താനുള്ള വഴി തുറക്കപ്പെടുകയാണ് പെടുന്നനേ.
🌿ഇനിയൊരു കൂടിക്കാഴ്ചയ്ക്കുള്ള സാധ്യത നിഷേധിച്ച്, ഒരിക്കലും തമ്മിൽ കാണാതിരിക്കാനായി , മരണസമാനമായ വേർപെടൽ .....
🌿ഇങ്ങനെ ചിലരൊക്കെയാ നമ്മെ മനുഷ്യനെന്ന വിളിപ്പേരിന് അർഹനാക്കുന്നത്. ദൈവമാകുന്നതിലും ബുദ്ധിമുട്ടാ ശരിക്കും മനുഷ്യരാവാൻ.
0 C O M M E N T S

 "എവിടെ? പുതിയതൊന്നും കണ്ടില്ല " .. ജാലക കാഴ്ചയിൽ അർത്ഥവത്തായ രീതിയിൽ സാന്നിധ്യം ഉണർത്തുന്ന ഒരു ഫോളോവർ ഉന്നയിച്ച കമൻറ് ആണ്. ഇതിനു മുന്നേ എഴുതിയതിനും ഇപ്പോഴും തമ്മിൽ രണ്ടുമാസത്തെ അന്തരമുണ്ട്. ആരും ചോദിച്ചുപോകും. ഒഴിവുസമയങ്ങൾ ഒട്ടനവധി കിട്ടിയിട്ടും ഒന്നും കുത്തികുറിക്കാതെ പോയ നാളുകൾ. മടി എന്ന പേരാണ് കാരണങ്ങളുടെ പുറകിൽ. വേണമെങ്കിൽ പുതിയ ഒരു കാരണം കൂടി കൂട്ടിചേർക്കാം. സെപ്റ്റംബർ മാസം മുതൽ മറ്റൊരു ബാച്ചിലർ റൂമിലേക്ക് താമസം മാറി. അവിടെയുള്ള സഹമുറിയന്മാരോട്‌ മിണ്ടിയും പറഞ്ഞും ഇരിക്കുമ്പോൾ എഴുതാൻ ഇരിക്കണമെന്ന ചിന്തയൊന്നും മനസ്സിലേക്ക് കടന്നു വരാറില്ല. ജോളി ടൈപ്പാണ് മിക്കവരും. എന്റെ അന്തർമുഖത്തിന് കാടുകയറി അതിൽ തപസ്സിരുന്ന് പാഴാക്കാൻ ഇവിടെ സമയം കിട്ടാറില്ല.

കമന്റിനു "വരും" എന്ന് മറുപടി കൊടുത്തത് കൊണ്ട് മാത്രമല്ല , എഴുതണം ഉടനെ എന്ന ആശ കുറച്ചു ദിവസമായി മനസ്സിലുണ്ടായിരുന്നു. കൊറോണയോടൊപ്പം ജീവിക്കാൻ നിർബന്ധിതമായ കാലഘട്ടത്തിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുന്നു. സകലതിലും ഒരു മടുപ്പും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു. സ്വതന്ത്രമായി പുറത്തിറങ്ങി ലോകത്തെ വാരിപ്പുണരാൻ വല്ലാതെ കൊതിയാവുന്നു. ഇല്ലാതാവുമ്പോഴോ നഷ്ടപ്പെടുമ്പോഴാ ആണല്ലോ അതിന്റെ മൂല്യം മനസ്സിലാക്കുക. മാസ്കില്ലാതെ, സാമൂഹ്യ അകലം ഇല്ലാതെ , സാനിറ്റൈസർ ഇല്ലാതെ ലോകത്തിന്റെ ഹൃദയത്തിലേക്ക് ഇറങ്ങി നടക്കാനാവുന്നത്‌ എത്ര ഉദയാസ്തമയങ്ങൾ കഴിഞ്ഞിട്ടാവും? ആശങ്കകൾ പലരുടേയുമെന്ന പോലെ എന്റേയും മനസ്സിനെ ഭരിക്കുന്നുണ്ട്‌. ഒരു സുപ്രഭാതത്തിൽ വെട്ടിക്കുറക്കപ്പെട്ട ശമ്പളം ജീവിതചര്യകളുടെ താളം തെറ്റിച്ചിട്ടുണ്ട്‌. ഒന്നുമില്ലാതെയാവുന്നതിനേക്കാൾ നല്ലതല്ലോ എന്തെങ്കിലുമുള്ളത്‌ എന്ന ആശ്വാസം മാത്രം ബാക്കി.
ഉറക്കത്തിന്റെ ഏതോ യാമങ്ങളിൽ തുടരെ കുറെ അർഥശൂന്യമായ സ്വപ്നങ്ങൾ കണ്ടു. പലതും ദുസ്വപ്നങ്ങൾ. അത് കഴിഞ്ഞു വന്ന ദിനങ്ങളിൽ, നാട്ടിൽ ഒന്ന് രണ്ടുപേർ ലോകം വിട്ടുപോയി എന്ന വാർത്ത അറിയേണ്ടി വന്നതിൽ വലിയ വിഷമം തോന്നി. ഒരു നാടിനെ നാടാക്കുന്ന ഒരുപിടി ജീവിക്കുന്ന കഥാപാത്രങ്ങൾ എല്ലാ നാട്ടിലും കാണും. അത്തരത്തിൽ ഒരാളായിരുന്നു എന്റെ നാടായ പൊൽപ്പാക്കരയിലെ "രാജേട്ടൻ ". ഓർമ്മവെച്ച നാൾ മുതൽ കണ്ടു തുടങ്ങിയ മുഖം . ഒരു പ്രഭാതത്തിൽ അദ്ദേഹവും ഓർമ്മയായി . അതിനു തൊട്ടടുത്ത ദിവസം മറ്റൊരു നാട്ടുകാരനും (വേലായുധേട്ടൻ) നിത്യതയിൽ ലയിച്ചു. പ്രവാസ ലോകത്തിന്റെ വിദൂരതയിലിരുന്ന് നാട്ടിലേക്ക് ഉറ്റു നോക്കുമ്പോൾ നാടോർമ്മയുടെ ചില ചിത്രങ്ങൾ എന്നെന്നേക്കും അവ്യക്തമായി ഇല്ലാതാകുന്നത്‌ വലിയ വിഷമമാണ്.... നാട്ടിലെത്തുമ്പോൾ പുഞ്ചിരിച്ചു കുശലം ചോദിക്കുന്നവർ ഓർമ്മകൾ മാത്രമായി പോകുന്നത്....
നാട്ടിൽ പോയിട്ട് ഒരു വർഷം കഴിഞ്ഞു. ഇനിയും മൂന്നുനാലു മാസം കൂടി കഴിയാതെ പോകാൻ പറ്റുമെന്നും തോന്നുന്നില്ല. മകന്റെ വിദ്യാരംഭം ആയിരുന്നു ഇന്നലെ വിജയദശമി നാളിൽ ( ഒക്ടോബർ 26 ) . ആ സന്തോഷമുഹൂർത്തവും നേരിട്ട് കാണാൻ കഴിയാതെ മിസ്സായി പോയി. സാന്നിധ്യമറിയിക്കാൻ കഴിയാത്ത ചടങ്ങുകളുടെ എണ്ണത്തിലേക്ക്‌ ഒന്നുകൂടി.. അക്ഷരം പഠിച്ച് ഉന്നതിയിലേക്കെത്താൻ ഞങ്ങളുടെ മോൻ ത്രിലോക് എന്ന കുമ്പുവിന് എല്ലാ അനുഗ്രഹങ്ങളും നേരുന്നു..
എഴുതിവന്നപ്പോൾ കൂടുതലും സെന്റി വിഷയങ്ങളായിപ്പോയി. ഇനിയും മുഷിപ്പിക്കുന്നില്ല. എഴുതാനിരിക്കാൻ മടിയില്ലാതെ ഉടനെ വീണ്ടും വരാം. നന്ദി..
0 C O M M E N T S

2021 New Year

 16 ഡിഗ്രിയോ അതിൽ താഴെയോ ആണ് അന്തരീക്ഷ ഊഷ്മാവ്. കാറിൻറെ ഗ്ലാസുകളിൽ മഞ്ഞുതുള്ളികൾ ചിത്രം വരയ്ക്കുന്നു. എഫ്‌ എം റേഡിയോയിൽ പാതിരാ മെലഡികൾ ഒഴുകുന്നു. നഗരത്തിന്റെ തിരക്കുകളില്ല. നിരത്തുകളിൽ വിരലിലെണ്ണാവുന്ന വാഹനങ്ങൾ മാത്രം. എത്രയോ മാസങ്ങൾക്ക് ശേഷമാണ് ഇങ്ങനെ നീണ്ട ഒരു യാത്ര ചെയ്യുന്നത്. മനസിനെ എന്നും ഉൻമാദിപ്പിച്ചിട്ടുള്ള ലോങ്ങ് നൈറ്റ് ജേർണീസ്. മഹാമാരി വന്നു വഴി മുടക്കിയ ശീലങ്ങളിലൊന്ന്. എത്തിച്ചേരുന്ന ഇടമല്ല അങ്ങോട്ടുള്ള യാത്രകളാണ് മനോഹരം എന്ന് പറയാറില്ലേ അതുപോലെ എത്തിച്ചേർന്ന ഇടത്തേക്കാൾ എനിക്ക് പ്രിയപ്പെട്ടതായി തോന്നിയ നിശാ യാത്രയായിരുന്നു അത്. ജനുവരിയുടെ പതിനഞ്ചാം നാളിൽ നാട്ടുകാരനും സുഹൃത്തുമായ ഫൈസലിന് ഒപ്പമായിരുന്നു യാത്ര. കൂടെ ഉദയേട്ടനും. അവരോഹണക്രമത്തിൽ ആ വെള്ളിയാഴ്ചയെ ഓർത്തെടുക്കാൻ ആണ് എന്തുകൊണ്ടോ എനിക്ക് തോന്നി പോകുന്നത്.

അൽ കുദ്ര യിൽ അടുത്തകാലത്തായി നിർമ്മിച്ച എക്സ്പോ 2020 തടാകത്തിനടുത്ത്‌ എടപ്പാളിന്റെ പ്രാദേശിക കൂട്ടായ്മയായ ഇടപ്പാളയം കുടുംബാംഗങ്ങൾ സൊറ പറയാൻ ചേർന്നതായിരുന്നു അന്ന്. കോവിഡ്‌ കാലമായിട്ടും സന്ദർശകർക്ക് ഒട്ടും കുറവുണ്ടായിരുന്നില്ല. വിസ്തൃതി ഏറെയുള്ള ഭാഗമായതിനാൽ എത്രപേരെ വേണമെങ്കിലും അവിടെ ഉൾക്കൊള്ളാവുന്നതാണു. മരുഭൂമിയിൽ എക്സ്പോ 2020 ലോഗോ മാതൃകയിൽ നിർമ്മിച്ചെടുത്ത മനുഷ്യ നിർമ്മിത തടാകം. ശരിയായ ആകൃതി ദർശിക്കണമെങ്കിൽ ഒരു ഡ്രോൺ തന്നെ വേണം. ബഹളങ്ങളിൽ നിന്നൊഴിഞ്ഞ് വെച്ചുപിടിപ്പിച്ച പച്ചപ്പിന്റെ ലഭ്യമായ മനോഹാരിതയിൽ മനസ്സ് ശാന്തമാക്കാൻ പറ്റിയ ഒരിടമാണത് അവിടം. ഞാൻ ആദ്യമായി ഇവിടെ വരികയാണു.
സൂം മീറ്റിങ്ങുകളുടെ സൈബർ ലോകത്ത് നിന്ന് ഏറെ കാലങ്ങൾക്ക് ശേഷമാണ് ഇടപ്പാളയം കുടുംബാംഗങ്ങൾ കുറെ പേരെ ഒന്നിച്ച് നേരിൽ കാണുന്നത്. മാംസം ഗ്രിൽ ചെയ്തും, സുലൈമാനി ആസ്വദിച്ചും, ചെസ്റ്റ്‌ നട്ടും, ചോളവും ബുൾസൈയും രുചിച്ചും "സൊറ" യുടെ ഭക്ഷ്യവിഭാഗം അതി ഗംഭീരമായിരുന്നു. രാത്രി വൈകുവോളം പാട്ടും, നൃത്തവും, ക്യാമ്പ് ഫയറും ഒക്കെയായി നേരം പോയതറിഞ്ഞില്ല. തണുപ്പ് രാവിനെ കൂടുതൽ പിടിമുറുക്കാൻ നേരമായപ്പോഴും, തെളിഞ്ഞ ആകാശത്ത് ദൃഢമായി പുഞ്ചിരിച്ച വിരലിലെണ്ണാവുന്ന നക്ഷത്രങ്ങളുണ്ടായിരുന്നു. ആ നക്ഷത്രങ്ങളെ പശ്ചാത്തലമാക്കി മിനിറ്റുകൾ മാത്രം ഇടവേളകളിൽ DWC എയർപോർട്ടിൽ നിന്നും കൂറ്റൻ കാർഗോ വിമാനങ്ങൾ ആകാശം തൊട്ടുകൊണ്ടിരുന്നു. വളരെയൊന്നും ദൂരത്തല്ല എയർപോർട്ട് എന്നതുകൊണ്ടുതന്നെ യന്ത്രപക്ഷിയുടെ മുരൾച്ച നല്ലതുപോലെ കേൾക്കാമായിരുന്നു.
അവിടുത്തെ ഓർമ്മകൾ ഭാണ്ഡക്കെട്ടിലാക്കി മഞ്ഞു പെയ്തു മഴനനഞ്ഞ പോലെ കിടന്ന കാറിനകത്ത് കയറി ഇരിക്കുമ്പോൾ സമയം രാത്രി 11 കഴിഞ്ഞിരുന്നു. കാർ ഇരുട്ടിനെ കീറിമുറിച്ച് മുന്നോട്ടെടുത്തപ്പോൾ മനോഹരമായ ഒരു കാഴ്ച കണ്ടു. അറേബ്യൻ ഓറിക്സ്‌ അഥവാ ഇവിടുത്തെ മാൻകൂട്ടങ്ങൾ. ഹെഡ്ലൈറ്റ് അവയ്ക്ക് അലോസരം ആയപ്പോൾ ദൂരേക്ക് ഓടിമറഞ്ഞു. പുള്ളി ഇല്ലാതെ ദേഹത്ത്‌ വെളുത്ത നിറമായി, നീണ്ടു കൂർത്ത കൊമ്പുകളുള്ളവയാണ് അറേബ്യൻ മാനുകൾ. ഇങ്ങോട്ട് പകൽവെളിച്ചത്തിൽ വരുന്നവഴിക്ക് മാനിന്റെ ചിത്രത്തോടു കൂടി അസംഖ്യം റോഡ് സിഗ്നൽ ബോർഡുകൾ വച്ചിരുന്നത് വെറുതെയല്ല.
പ്രധാന റോഡിലേക്ക് എത്തുന്നതുവരെയുള്ള ഓഫ് റോഡ് പാതയിൽ തെരുവുവിളക്കുകൾ ഇല്ല. കാറിന്റെ ഹെഡ്ലൈറ്റ് വെളിച്ചം മാത്രം വഴികാട്ടി ആവുന്നു. നാട്ടിലെ ഉൾനാടൻ ഗ്രാമത്തിലൂടെവിടെയോ രാ യാത്ര പോകുന്ന ഒരു നൊസ്റ്റു അനുഭൂതി. ഒരു മണിക്കൂറിലധികം യാത്ര ചെയ്തു താമസസ്ഥലത്ത് തിരിച്ചെത്തി. തലേന്ന് രാത്രി സിനിമ കാണാൻ പോയി ഉറക്കമിളച്ചതിന്റേയും ഇന്നത്തെ യാത്രാക്ഷീണവും ഒക്കെയായി കൺപോളകൾ പതിയെ അടഞ്ഞു വരുന്നുണ്ട്. യാത്രയുടെ രാവോർമ്മകൾ ഓർത്തു ഉറക്കത്തെ തോൽപ്പിച്ച് കിടക്കാൻ ഒരു സുഖം. പുലരുമ്പോൾ പതിവുപോലെ യാന്ത്രിക ദിനചര്യകളിലേയ്ക്ക്‌ ഉറക്കമെണീക്കണം എന്ന് നിശ്ചയമുണ്ടെങ്കിലും..
 
;