വെളിച്ചം തേടി തിരഞ്ഞെടുത്ത പാതയിൽ ഉദയത്തിനൊരു സൂര്യൻ പോലും വന്നില്ല.... നിരപ്പായിരുന്ന മണ്പാതയിൽ പിന്നെ കണ്ടത് മുൾമുനകളും, കുപ്പി ചീളുകളും... തഴുകുന്ന മന്ദമാരുതന് പകരം പൊള്ളുന്ന അഗ്നി സ്ഫുലിംഗങ്ങൾ.... ശബ്ദം നിലച്ച പക്ഷികൾ, നിറങ്ങളില്ലാത്ത പൂവുകൾ...പിഴവായ് എത്തിയ ഈ പാത ഞാൻ ഇവിടെ അവസാനിപ്പിക്കുകയാണ്... നില നില്പ്പിനു വേണ്ടി, ഒരിറ്റു ശുദ്ധവായുവിനു വേണ്ടി... പൂർവ്വികർ ചെയ്ത പുണ്യത്തിൻ വെളിച്ചത്തിൽ ഞാൻ എൻറെ ലോകത്തേക്ക് തന്നെ മടങ്ങുകയാണ്...
അദൃശ്യ സാന്നിധ്യമായ് നമുക്കൊപ്പം നിന്ന് തക്കം കിട്ടിയാൽ പാലം വലിക്കാൻ കാത്തിരിക്കുന്നവർക്ക് തെക്കൻ / വടക്കൻ വ്യത്യാസമില്ലാതെ വിദേശ മണ്ണിലും പഞ്ഞമില്ലെന്നു മനസ്സിലായി. ആരെങ്കിലും അമ്മയെ തല്ലിയാലും രണ്ടു പക്ഷം പറയുന്ന ഇക്കൂട്ടരാണ് കള്ളന്മാരെക്കാളും വലിയ ക്ഷുദ്രജീവികൾ. അന്യരെ മാനസികമായി ദ്രോഹിച്ച് അതിൽ ആനന്ദം കണ്ടെത്തുന്ന ഇവന്മാര്ക്ക് തിരിച്ചടി കിട്ടുന്ന ഒരു ദിവസം വരും.
നിമിഷങ്ങൾ പോലെയാണ് ഒരു വർഷം കടന്നു പോയതെന്ന് തോന്നുന്നു. 2013 വളരെ പെട്ടെന്ന് തീർന്ന പോലെ. ബുർജ് ഖലിഫയിലെ ഫയർ വർക്സ്വീക്ഷിക്കാൻ ജുമൈറാ ബീച്ചിൽ കൂട്ടുകാരോടൊപ്പം പോയിട്ടായിരുന്നു കഴിഞ്ഞ പുതുവർഷാഘോഷം. ആഘോഷങ്ങൾക്കൊടുവിൽ ജുമൈറ നിന്നും കാൽ നടയായിട്ടാണ് കരാമയിൽ മടങ്ങിയെത്തിയത്. അത്യാവശ്യം ദൂരം അന്ന് നടന്നു നീങ്ങിയിട്ടുണ്ട്. ആശകളേക്കാളേറെ ആശങ്കകൾ തന്ന ഒരു വർഷമായിരുന്നു 2013 എനിക്ക്.
സ്വപ്ന നഗരത്തിൽ വിസ്മയങ്ങളൊഴിയുന്നില്ല. 2014 പുതുവർഷത്തെ ദുബായ് വരവേറ്റത് വർണാഭമായ ഒരു ദൃശ്യവിസ്മയ ലോക റെക്കോർഡുമായാണ്. പാം ജുമൈറ മനുഷ്യ നിര്മ്മിത ദ്വീപുകളിൽ ആകാശത്ത് നാലര ലക്ഷം പടക്കങ്ങളുമായി ആറു മിനിറ്റ് കൊണ്ട് കിലോ മീറ്ററുകളോളം വിസ്തൃതിയിൽ നിറങ്ങളുടെ പൂരം തീർത്താണ് ഗിന്നസ് റെക്കോർഡ് പുസ്തകത്തിലേക്ക് ഇടം നേടിയത്.
മദ്യം ഇല്ലാത്ത ആഘോഷങ്ങൾ ഇല്ല എന്ന തന്നെ പറയാവുന്ന സ്ഥിതി ആയിരിക്കുന്നു, പ്രത്യേകിച്ച് മലയാളികൾക്കിടയിൽ. മരണം പോലും മദ്യപിക്കാനുള്ള ഒരു കാരണമായിരിക്കുന്നു. എല്ലാം ഒരു ലിമിറ്റിൽ ആയാൽ കുഴപ്പമില്ല. പക്ഷെ അതിര് കടന്ന മദ്യപാനം കുഴപ്പങ്ങളെ ഉണ്ടാക്കൂ. നാടിനെ പറ്റി, അവിടത്തെ ഗൃഹാതുരത്വമുണർത്തുന്ന പുതുവർഷ ആഘോഷങ്ങളെ പറ്റി വാ തോരാതെ എഴുതി, ഇന്ന് നാട്ടിൽ വിളിച്ചപ്പോഴണറിഞ്ഞത്, മദ്യലഹരിയിൽ മുങ്ങിയ ഒരു കൂട്ടം ആൾക്കാരുടെ ഒരു പാട് കടന്നു പോയ പുതു വത്സര ആഘോഷ പേക്കൂത്തുകളെ പറ്റി. ചില തൈ തെങ്ങുകൾക്ക് തീയിട്ടിരിക്കുന്നു, എൻറെതടക്കമുള്ളവരുടെ വീടുകളിൽ പുറത്തിട്ടിരുന്ന സാധനങ്ങളിൽ ചിലത് എടുത്തു കൊണ്ട് പോവുകയോ നശിപ്പിക്കുകയോ ചെയ്തിരിക്കുന്നു. അങ്ങനെയൊക്കെ. ആരായാലും എന്തായാലും എന്ത് ആഘോഷത്തിൻറെ പേരിലായാലും ഈ ചെയ്തതൊന്നും ഒട്ടും നല്ല കാര്യമല്ല. മദ്യം നമ്മുടെ നാടിന്റെ, ഒരു പാട് നന്മകളുള്ള നമ്മുടെ പൊൽപ്പാക്കരയുടെ പേര് ചീത്തയാക്കാൻ അനുവദിക്കാതിരിക്കുക. ആഘോഷങ്ങൾ അതിര് കടക്കതിരിക്കട്ടെ...
നാട്ടിലെ മകരമഞ്ഞിൻ കുളിരിൻ അനുഭൂതി അനുസ്മരിപ്പിക്കുന്ന കാലാവസ്ഥയാണ് യു എ ഇ യിലെങ്ങും ഇപ്പോൾ. പ്രഭാതങ്ങളും രാവുകളും എല്ലാം മഞ്ഞിൽ കുളിച്ചു നിൽക്കുന്നു . ഉറക്കം മതിയാവില്ല. പുതപ്പിനുള്ളിലങ്ങനെ ചുരുണ്ടു കൂടി ഉറക്കം കൂടുതൽ നേരം ആസ്വദിക്കാനൊക്കെ തോന്നും. പതിവില്ലാതെ മഴയും കിട്ടുന്നുണ്ട് ഇപ്പോൾ കുറച്ചു ദിവസങ്ങളായിട്ട്. മഴയും കൂടി ചേർന്നപ്പോൾ ഇരട്ടി മധുരമായി. കനമില്ലാതെ പൊഴിഞ്ഞു വീഴുന്ന മഴത്തുള്ളികളിൽ അലിഞ്ഞങ്ങനെ നടക്കാം. ഗൃഹാതുരതയുടെ സൂക്കേട് കൂട്ടാൻ മഴ ബെസ്റ്റ് ആണ് !!! തെല്ലിടവേളക്ക് ശേഷം എനിക്ക് ഒരു പുസ്തകം വായിച്ചു തീർക്കാനുള്ള മനം തന്നതും ഈ മഴയുടെ പ്രലോഭനം തന്നെയാകും. ഉഷ്ണ കഴുകൻമാർ പറന്നടുക്കുന്നതിനും മുൻപ് എ.സി കൾ മുരളാത്ത ഈ നനുത്ത രാവുകളുടെ സൗന്ദര്യം ആവോളം ഒന്ന് ആസ്വദിക്കട്ടെ...
20-JANUARY-2014
കളിമുറ്റമില്ലാത്ത വിദ്യാലയത്തിന്റെ ആരവങ്ങളൊഴിഞ്ഞ വരാന്തയിൽ പതിറ്റാണ്ടിനു ശേഷം വീണ്ടും.. തിയറികളും, ഹോം വർക്കുകളും, പ്രാക്ടിക്കൽ സെഷൻസും, കൊല്ല പരീക്ഷയുടെ പേടികളും, സ്കൂൾ മേധാവിയുടെ കണ്ണുരുട്ടലുകളും...എല്ലാത്തിനും സാക്ഷിയായ പഴയ ക്ലാസ് റൂം. പൊടി പിടിച്ചു കിടക്കുന്ന അതേ ബ്ലാക്ക് ബോർഡ്, ഡസ്ക്, ബെഞ്ചുകൾ. ചോക്ക് കൊണ്ട് കോറിയിട്ട തിയറികൾ ബോർഡിൽ സ്ഥാനം പിടിച്ചിരിക്കുന്നു. മൌനത്തിനു ആയിരം നാവുകളുണ്ടെന്ന് ബോധ്യമായ നിമിഷങ്ങൾ . കൂട്ടുകാരിയുടെ കണ്ണുകളിലേക്ക് നോക്കി. നക്ഷത്രത്തിളക്കമുള്ള നയനങ്ങൾ എന്നെ തന്നെ നോക്കിയിരിക്കുകയായിരുന്നു. എന്താണ് സംസാരിക്കേണ്ടത്? ഇഷ്ടങ്ങൾ എല്ലാം മനസ്സിൽ ഒളിപ്പിച്ച് ഒരക്ഷരം പോലും പരസ്പരം സംസാരിക്കാതെ ഒളികണ്ണിട്ട് മാത്രം നോക്കി കടന്നു പോയ അധ്യയന കാലത്തെ പറ്റിയോ? അന്നത്തെ ക്ലാസ് റൂം "വില്ലന്മാർ" ഒപ്പിച്ച കുസൃതികളെ പറ്റിയോ? അധ്യാപകരുടെ കയ്യിൽ നിന്ന് വാങ്ങിയ ചൂരൽ കഷായത്തെ പറ്റിയോ? അറിയില്ല..... ഒരു പാട് കാര്യങ്ങൾ സംസാരിക്കണമെന്ന് തോന്നുമ്പോൾ വാക്കുകൾക്ക് പഞ്ഞമുണ്ടാവുന്നു. വർഷങ്ങൾക്കിപ്പുറം തൊട്ടടുത്ത് അതെ ക്ലാസ് റൂമിൽ കൂട്ടുകാരിയോടൊത്ത് ഇങ്ങനെയൊരു കൂടികാഴ്ച സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. പ്രായത്തിൻറെ ചാപല്യമായേക്കാവുന്ന അന്നത്തെ സ്വപ്‌നങ്ങൾ മനസ്സിൻറെ ഏതോ കോണിൽ കാലങ്ങൾക്കിപ്പുറവും കിടപ്പുണ്ടായിരുന്നു. വളകളുടെ ഭംഗി നോക്കാനെന്ന ഭാവത്തിൽ ആ നനുത്ത കൈവിരലുകളിൽ സ്പർശിച്ചതോർമ്മയുണ്ട്. എന്തെങ്കിലുമൊക്കെ സംസാരിക്കണമല്ലോ എന്ന ചിന്തയിൽ സന്ദർഭവും, വിഷയവും ഒന്നും യോജിക്കാത്ത എന്തൊക്കെയോ കാര്യങ്ങൾ ഞാൻ അവളോട് പറഞ്ഞു. കണ്ണുകളിലെ തിളക്കം കൂടി വരുന്നു. അത് കാന്തമായതു പോലെ. മനസ്സിൽ മറ്റൊന്നും കടന്നു വരുന്നില്ല. പിന്നീട് വന്ന ആളുകളും, ചർച്ചകളും ഒന്നും ഞാൻ അറിഞ്ഞില്ല. ഏതോ സ്വപ്ന ലോകത്തെത്തിയ പോലെ. ആയിരം വാക്കുകൾ സംസാരിക്കുന്ന, എന്നെ തന്നെ നോക്കിയിരിക്കുന്ന അവളുടെ സൌന്ദര്യം നിറഞ്ഞ മുഖമായിരുന്നു എന്റെ മനസ്സ് നിറയെ. ഒരു കൂട്ട ബെല്ലിൻറെ അലോസരമില്ലാതെ ക്ലാസ് റൂം വിട്ട് യാത്ര പറഞ്ഞു പോരുമ്പോൾ എനിക്ക് മനസ്സിലായി.....

- Follow Us on Twitter!
- "Join Us on Facebook!
- RSS
Contact