Thursday, July 18, 2013 0 C O M M E N T S

ഒരു ഫാൻറസി

                 ഭൂമി ആകാശത്തെ തൊടുന്നയിടം. ഹരിതാഭകളുടെ ഈ നിറവിന്യാസത്തിൽ എന്നെ തൊട്ടു കടന്നു പോകുന്ന മന്ദമാരുതൻ. ആരോടോ കലഹിച്ചു കൊണ്ട് പറന്നു പോകുന്ന പറവക്കൂട്ടങ്ങൾ. അവയിൽ പലതിന്റെ മൊഴികളും ശ്രവണമനോഹരങ്ങളായി തോന്നി. ആരും നോക്കാനില്ലാഞ്ഞിട്ടും പൂർവികരെ തേടി തനിയെ മുളച്ചു പൊന്തിയ നെൽക്കൂട്ടങ്ങൾക്കിടയിലൂടെയും മുട്ട് വരെ എത്തുന്ന വെള്ളമുള്ള കൊച്ചരുവിയിലിറങ്ങി മനപൂർവം നനഞ്ഞിറങ്ങിയും നടക്കുമ്പോൾ എന്തായിരുന്നു എന്റെ മനസിലെ ചിന്തകൾ? ZERO THOUGHTS. മനസ് സ്വയം ഈ ശൂന്യതയിൽ നിൽക്കുമ്പോൾ അതിൽ നിന്നും ഉത്ഭവിക്കുന്ന ആനന്ദം അത് അനിർവചനീയമാണ്. വല്ലപ്പോഴും മാത്രം കടന്നു വരുന്ന ZERO THOUGHTS ന്റെ അനുഗ്രഹം കിട്ടിയിട്ട് കുറച്ചു നാളുകളായി. മഴ തെല്ലൊന്നു വിട്ടു നിന്നിരുന്നു. ഏതോ സ്വപ്നത്തിൽ കണ്ടതെന്ന പോലെയുള്ള കാഴ്ചകൾ. പച്ചപ്പിനു പശ്ചാത്തലമായി കുന്നുകൾ. ആരോ ഒരു കാൻവാസ് ചിത്രം വരച്ചിട്ട പോലെ തോന്നിച്ചു. വീടുകളുടെ ആധിക്യമില്ലാത്ത, വലിയ പോറലുകൾ എല്ക്കാത്ത ആ പ്രകൃതിയെ എത്ര നേരം നോക്കി നിന്നു എന്നറിഞ്ഞില്ല. ചെളിയിലാണ്ട് കിടക്കുന്ന പാടത്ത് അത് വക വെക്കാതെ ആര്ത്തു തിമിര്ക്കുന്ന പിള്ളേർ ക്കൂട്ടം. ആ കാഴ്ച ബാല്യകാല ചിന്തകളിലേൽക്കെത്തിച്ചു. മനസ്സിൽ എന്നോ കേട്ട ഒരു ഗാനം "ആറ്റുതീരത്തിലങ്ങെ കാവിലെ ആര്ദ്രമാം ശംഖ നാദവും..." പോലെ ശാന്തതയുടെ ഈ തുരുത്തിനു ഊർജമേകി കുറുംമ്പക്കാവ്.

             അറിയാത്ത അറിവിന്റെ ഉറവ തേടി ഈ പച്ച തുരുത്തിന്റെ ആഴങ്ങളിലേൽക്ക് ഇറങ്ങി ചെല്ലാൻ മനസ് വല്ലാതെ തുടിച്ചു  നില്ക്കുകയാണ്. എത്രയോ കാലമായി ചിന്തകളെ ഗുരുതരമാക്കുന്ന നെഗറ്റീവ് ഊര്ജതിന്റെ തടവറയിൽ കഴിയുന്നു. ഈ വിലങ്ങുകൾ പൊട്ടിച്ചെറിയണം. ഇനിയും വൈകിക്കൂടാ. കൊതി തീരാത്ത ഈ കാഴ്ചകളിൽ നിന്നും കണ്ണെടുക്കാൻ സമയം തരാതെ ഒരു പിൻവിളിയായി വീണ്ടും അതെ നെഗറ്റീവ് ഊര്ജം. പതുക്കെ തിരിഞ്ഞു നടന്നു. സ്വപ്നങ്ങൾ വെറും സ്വപ്നങ്ങൾ മാത്രമാവുന്നതിനു മുന്പ് ചിറകു കുഴയാത്തൊരു പക്ഷിയെ പോലെ എനിക്കീ ഗഗനം മുഴുവൻ പാറി പറക്കണം. എന്നെ മുറിവേൽപ്പിക്കാൻ ഒരു വേടന്റെ അമ്പും എത്താത്ത അത്രയും ഉയരത്തിൽ, എന്നെ തളർത്താൻ ഒരു നെഗറ്റീവ് ശബ്ദവും പതിക്കാത്ത അത്രയും ദൂരത്തിൽ ചിറകു കുഴയാത്തൊരു പക്ഷിയായ് എനിക്ക് പാറി പറക്കണം.....എനിക്ക് നഷ്ടപ്പെട്ട രാപ്പകലുകൾ തിരിച്ചു പിടിക്കണം..........
 
;