ഒരു അറബിയുടെ മഹാ മനസ്കതയെ പറ്റി എഴുതിയ പോസ്റ്റ് ആണ് ഇത് വരെയുള്ളതിൽ വെച്ച് MOST POPULAR POST.
വീണ്ടും ചില പായാരങ്ങൾ
2013 ലെ ശുഭകരമായ വാർത്തകളിലൊന്ന് ഇന്ന് കേട്ടു. രാജ്യത്തിനാകാമാനം അപമാനകരമായ ഡൽഹി കൂട്ട മാനഭംഗ കേസിലെ പ്രതികൾക്ക് വധ ശിക്ഷ വിധിച്ചു കൊണ്ടുള്ള വിധി ഇന്നാണുണ്ടായത്. നിസ്സഹായയായ ഒരു പെണ്കുട്ടിയെ ദയയുടെ നേരിയ കണിക പോലുമില്ലാതെ പിച്ചി ചീന്തി മൃതപ്രായയാക്കി മരണത്തിലേക്ക് നിഷ്ടൂരമായി തള്ളി വിട്ട മനുഷ്യരെന്നു വിളിക്കാൻ അറയ്ക്കുന്ന ഇവർക്ക് കൊടുക്കാൻ മരണത്തിൽ കുറഞ്ഞ ഒരു ശിക്ഷയുമില്ല. ഒരു നിമിഷം കൊണ്ട് നടക്കുന്ന തൂക്കുകയർ മരണത്തെക്കാൾ ഇഞ്ചിഞ്ചായി ചതച്ചരച്ചു കൊല്ലുകയാണ് ഇവനെയൊക്കെ വേണ്ടത്. മാതൃകാപരമായ ഇത്തരം ശിക്ഷകൾ നൽകിയാൽ സ്ത്രീകളുടെ മടിക്കുത്തഴിക്കാൻ ഇനിയൊരു നരാധമൻ ഒന്ന് മടിക്കും. ജയിലിൽ സർക്കാർ ചിലവിൽ തീറ്റി പോറ്റി നിയമത്തിന്റെ ഏതെങ്കിലും പഴുതിലൂടെ രക്ഷപ്പെടാൻ അനുവദിക്കാതെ ഈ നാല് പേരുടെയും ശിക്ഷ എത്രയും പെട്ടെന്ന് നടപ്പാക്കി കാണാൻ ഏതൊരു സാമാന്യ വ്യക്തിയെയും പോലെ ഈയുള്ളവൻ ആഗ്രഹിക്കുന്നു.
തുമ്പയും മുക്കുറ്റിയും പേരറിയാത്ത കുറെ പൂക്കളുമെല്ലാം പൂക്കൂടയിൽ മത്സരിച്ച് നിറച്ച് ഓണപ്പൂക്കളം തീർത്തിരുന്നൊരു മധുരമായ ബാല്യകാലം ഓർമയിൽ നിറയുന്നു. കള്ളവും ചതിവുമില്ലാത്തൊരു പഴയ കാലത്തെ മഹാബലി രാജാവ് നമ്മളെ കാണാൻ വരുന്നു എന്നൊരു ഐതിഹ്യത്താൽ ആഘോഷിക്കപ്പെടുന്ന പൊന്നിൻ തിരുവോണം. ഇന്നത്തെ നാടിന്റെ അവസ്ഥ കാണുമ്പോൾ മഹാബലിക്കു ഇനിയൊരിക്കലും വരാൻ തോന്നിയെന്ന് വരില്ല. അഴിമതിയും, അക്രമവും, അനീതിയും, അനിയന്ത്രിതമായ വിലക്കയറ്റവും, കൊള്ളയും, കൊലപാതകങ്ങളും, ഭവനഭേദങ്ങളും, മോഷണങ്ങളുമെല്ലം നിറഞ്ഞു നിൽക്കുന്നു ദൈവത്തിന്റെ സ്വന്തം നാട്ടിൽ. എല്ലാം ഭരണാധികാര വർഗത്തിന്റെ പിടിപ്പുകേടു കൊണ്ടും, പ്രതികരണ ശേഷി നഷ്ടപ്പെട്ട പ്രജകളെ കൊണ്ടും ഉണ്ടായി തീർന്ന അവസ്ഥയാണ്.
A FRIDAY....
ഇന്ത്യയുടെ പരമോന്നത ബഹുമതിയായ ഭാരത രത്നം ഇതിഹാസ താരം സച്ചിന് സമ്മാനിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം. കരിയറിലെ അവസാന മത്സരവും കഴിഞ്ഞു വിട വാങ്ങിയ ആ മഹാ താരത്തിനു തീർത്തും അർഹമായ അംഗീകാരമാണിത് .
വാണിജ്യ, തൊഴിൽ , വിനോദ മേഖലകളിൽ വമ്പൻ കുതിച്ചു ചാട്ടത്തിനു വഴിയൊരുക്കാനാവുന്ന "EXPO 2020" ക്ക് ആതിത്യമരുളാൻ പ്രവാസികളുടെ സ്വപ്ന നഗരമായ ദുബായിക്ക് അവസരം കിട്ടിയതിൽ അതിയായ സന്തോഷം.
വെളിച്ചം തേടി തിരഞ്ഞെടുത്ത പാതയിൽ ഉദയത്തിനൊരു സൂര്യൻ പോലും വന്നില്ല.... നിരപ്പായിരുന്ന മണ്പാതയിൽ പിന്നെ കണ്ടത് മുൾമുനകളും, കുപ്പി ചീളുകളും... തഴുകുന്ന മന്ദമാരുതന് പകരം പൊള്ളുന്ന അഗ്നി സ്ഫുലിംഗങ്ങൾ.... ശബ്ദം നിലച്ച പക്ഷികൾ, നിറങ്ങളില്ലാത്ത പൂവുകൾ...പിഴവായ് എത്തിയ ഈ പാത ഞാൻ ഇവിടെ അവസാനിപ്പിക്കുകയാണ്... നില നില്പ്പിനു വേണ്ടി, ഒരിറ്റു ശുദ്ധവായുവിനു വേണ്ടി... പൂർവ്വികർ ചെയ്ത പുണ്യത്തിൻ വെളിച്ചത്തിൽ ഞാൻ എൻറെ ലോകത്തേക്ക് തന്നെ മടങ്ങുകയാണ്...
അദൃശ്യ സാന്നിധ്യമായ് നമുക്കൊപ്പം നിന്ന് തക്കം കിട്ടിയാൽ പാലം വലിക്കാൻ കാത്തിരിക്കുന്നവർക്ക് തെക്കൻ / വടക്കൻ വ്യത്യാസമില്ലാതെ വിദേശ മണ്ണിലും പഞ്ഞമില്ലെന്നു മനസ്സിലായി. ആരെങ്കിലും അമ്മയെ തല്ലിയാലും രണ്ടു പക്ഷം പറയുന്ന ഇക്കൂട്ടരാണ് കള്ളന്മാരെക്കാളും വലിയ ക്ഷുദ്രജീവികൾ. അന്യരെ മാനസികമായി ദ്രോഹിച്ച് അതിൽ ആനന്ദം കണ്ടെത്തുന്ന ഇവന്മാര്ക്ക് തിരിച്ചടി കിട്ടുന്ന ഒരു ദിവസം വരും.
നിമിഷങ്ങൾ പോലെയാണ് ഒരു വർഷം കടന്നു പോയതെന്ന് തോന്നുന്നു. 2013 വളരെ പെട്ടെന്ന് തീർന്ന പോലെ. ബുർജ് ഖലിഫയിലെ ഫയർ വർക്സ്വീക്ഷിക്കാൻ ജുമൈറാ ബീച്ചിൽ കൂട്ടുകാരോടൊപ്പം പോയിട്ടായിരുന്നു കഴിഞ്ഞ പുതുവർഷാഘോഷം. ആഘോഷങ്ങൾക്കൊടുവിൽ ജുമൈറ നിന്നും കാൽ നടയായിട്ടാണ് കരാമയിൽ മടങ്ങിയെത്തിയത്. അത്യാവശ്യം ദൂരം അന്ന് നടന്നു നീങ്ങിയിട്ടുണ്ട്. ആശകളേക്കാളേറെ ആശങ്കകൾ തന്ന ഒരു വർഷമായിരുന്നു 2013 എനിക്ക്.
സ്വപ്ന നഗരത്തിൽ വിസ്മയങ്ങളൊഴിയുന്നില്ല. 2014 പുതുവർഷത്തെ ദുബായ് വരവേറ്റത് വർണാഭമായ ഒരു ദൃശ്യവിസ്മയ ലോക റെക്കോർഡുമായാണ്. പാം ജുമൈറ മനുഷ്യ നിര്മ്മിത ദ്വീപുകളിൽ ആകാശത്ത് നാലര ലക്ഷം പടക്കങ്ങളുമായി ആറു മിനിറ്റ് കൊണ്ട് കിലോ മീറ്ററുകളോളം വിസ്തൃതിയിൽ നിറങ്ങളുടെ പൂരം തീർത്താണ് ഗിന്നസ് റെക്കോർഡ് പുസ്തകത്തിലേക്ക് ഇടം നേടിയത്.
മദ്യം ഇല്ലാത്ത ആഘോഷങ്ങൾ ഇല്ല എന്ന തന്നെ പറയാവുന്ന സ്ഥിതി ആയിരിക്കുന്നു, പ്രത്യേകിച്ച് മലയാളികൾക്കിടയിൽ. മരണം പോലും മദ്യപിക്കാനുള്ള ഒരു കാരണമായിരിക്കുന്നു. എല്ലാം ഒരു ലിമിറ്റിൽ ആയാൽ കുഴപ്പമില്ല. പക്ഷെ അതിര് കടന്ന മദ്യപാനം കുഴപ്പങ്ങളെ ഉണ്ടാക്കൂ. നാടിനെ പറ്റി, അവിടത്തെ ഗൃഹാതുരത്വമുണർത്തുന്ന പുതുവർഷ ആഘോഷങ്ങളെ പറ്റി വാ തോരാതെ എഴുതി, ഇന്ന് നാട്ടിൽ വിളിച്ചപ്പോഴണറിഞ്ഞത്, മദ്യലഹരിയിൽ മുങ്ങിയ ഒരു കൂട്ടം ആൾക്കാരുടെ ഒരു പാട് കടന്നു പോയ പുതു വത്സര ആഘോഷ പേക്കൂത്തുകളെ പറ്റി. ചില തൈ തെങ്ങുകൾക്ക് തീയിട്ടിരിക്കുന്നു, എൻറെതടക്കമുള്ളവരുടെ വീടുകളിൽ പുറത്തിട്ടിരുന്ന സാധനങ്ങളിൽ ചിലത് എടുത്തു കൊണ്ട് പോവുകയോ നശിപ്പിക്കുകയോ ചെയ്തിരിക്കുന്നു. അങ്ങനെയൊക്കെ. ആരായാലും എന്തായാലും എന്ത് ആഘോഷത്തിൻറെ പേരിലായാലും ഈ ചെയ്തതൊന്നും ഒട്ടും നല്ല കാര്യമല്ല. മദ്യം നമ്മുടെ നാടിന്റെ, ഒരു പാട് നന്മകളുള്ള നമ്മുടെ പൊൽപ്പാക്കരയുടെ പേര് ചീത്തയാക്കാൻ അനുവദിക്കാതിരിക്കുക. ആഘോഷങ്ങൾ അതിര് കടക്കതിരിക്കട്ടെ...
നാട്ടിലെ മകരമഞ്ഞിൻ കുളിരിൻ അനുഭൂതി അനുസ്മരിപ്പിക്കുന്ന കാലാവസ്ഥയാണ് യു എ ഇ യിലെങ്ങും ഇപ്പോൾ. പ്രഭാതങ്ങളും രാവുകളും എല്ലാം മഞ്ഞിൽ കുളിച്ചു നിൽക്കുന്നു . ഉറക്കം മതിയാവില്ല. പുതപ്പിനുള്ളിലങ്ങനെ ചുരുണ്ടു കൂടി ഉറക്കം കൂടുതൽ നേരം ആസ്വദിക്കാനൊക്കെ തോന്നും. പതിവില്ലാതെ മഴയും കിട്ടുന്നുണ്ട് ഇപ്പോൾ കുറച്ചു ദിവസങ്ങളായിട്ട്. മഴയും കൂടി ചേർന്നപ്പോൾ ഇരട്ടി മധുരമായി. കനമില്ലാതെ പൊഴിഞ്ഞു വീഴുന്ന മഴത്തുള്ളികളിൽ അലിഞ്ഞങ്ങനെ നടക്കാം. ഗൃഹാതുരതയുടെ സൂക്കേട് കൂട്ടാൻ മഴ ബെസ്റ്റ് ആണ് !!! തെല്ലിടവേളക്ക് ശേഷം എനിക്ക് ഒരു പുസ്തകം വായിച്ചു തീർക്കാനുള്ള മനം തന്നതും ഈ മഴയുടെ പ്രലോഭനം തന്നെയാകും. ഉഷ്ണ കഴുകൻമാർ പറന്നടുക്കുന്നതിനും മുൻപ് എ.സി കൾ മുരളാത്ത ഈ നനുത്ത രാവുകളുടെ സൗന്ദര്യം ആവോളം ഒന്ന് ആസ്വദിക്കട്ടെ...
20-JANUARY-2014
കളിമുറ്റമില്ലാത്ത വിദ്യാലയത്തിന്റെ ആരവങ്ങളൊഴിഞ്ഞ വരാന്തയിൽ പതിറ്റാണ്ടിനു ശേഷം വീണ്ടും.. തിയറികളും, ഹോം വർക്കുകളും, പ്രാക്ടിക്കൽ സെഷൻസും, കൊല്ല പരീക്ഷയുടെ പേടികളും, സ്കൂൾ മേധാവിയുടെ കണ്ണുരുട്ടലുകളും...എല്ലാത്തിനും സാക്ഷിയായ പഴയ ക്ലാസ് റൂം. പൊടി പിടിച്ചു കിടക്കുന്ന അതേ ബ്ലാക്ക് ബോർഡ്, ഡസ്ക്, ബെഞ്ചുകൾ. ചോക്ക് കൊണ്ട് കോറിയിട്ട തിയറികൾ ബോർഡിൽ സ്ഥാനം പിടിച്ചിരിക്കുന്നു. മൌനത്തിനു ആയിരം നാവുകളുണ്ടെന്ന് ബോധ്യമായ നിമിഷങ്ങൾ . കൂട്ടുകാരിയുടെ കണ്ണുകളിലേക്ക് നോക്കി. നക്ഷത്രത്തിളക്കമുള്ള നയനങ്ങൾ എന്നെ തന്നെ നോക്കിയിരിക്കുകയായിരുന്നു. എന്താണ് സംസാരിക്കേണ്ടത്? ഇഷ്ടങ്ങൾ എല്ലാം മനസ്സിൽ ഒളിപ്പിച്ച് ഒരക്ഷരം പോലും പരസ്പരം സംസാരിക്കാതെ ഒളികണ്ണിട്ട് മാത്രം നോക്കി കടന്നു പോയ അധ്യയന കാലത്തെ പറ്റിയോ? അന്നത്തെ ക്ലാസ് റൂം "വില്ലന്മാർ" ഒപ്പിച്ച കുസൃതികളെ പറ്റിയോ? അധ്യാപകരുടെ കയ്യിൽ നിന്ന് വാങ്ങിയ ചൂരൽ കഷായത്തെ പറ്റിയോ? അറിയില്ല..... ഒരു പാട് കാര്യങ്ങൾ സംസാരിക്കണമെന്ന് തോന്നുമ്പോൾ വാക്കുകൾക്ക് പഞ്ഞമുണ്ടാവുന്നു. വർഷങ്ങൾക്കിപ്പുറം തൊട്ടടുത്ത് അതെ ക്ലാസ് റൂമിൽ കൂട്ടുകാരിയോടൊത്ത് ഇങ്ങനെയൊരു കൂടികാഴ്ച സ്വപ്നത്തിൽ പോലും വിചാരിച്ചതല്ല. പ്രായത്തിൻറെ ചാപല്യമായേക്കാവുന്ന അന്നത്തെ സ്വപ്നങ്ങൾ മനസ്സിൻറെ ഏതോ കോണിൽ കാലങ്ങൾക്കിപ്പുറവും കിടപ്പുണ്ടായിരുന്നു. വളകളുടെ ഭംഗി നോക്കാനെന്ന ഭാവത്തിൽ ആ നനുത്ത കൈവിരലുകളിൽ സ്പർശിച്ചതോർമ്മയുണ്ട്. എന്തെങ്കിലുമൊക്കെ സംസാരിക്കണമല്ലോ എന്ന ചിന്തയിൽ സന്ദർഭവും, വിഷയവും ഒന്നും യോജിക്കാത്ത എന്തൊക്കെയോ കാര്യങ്ങൾ ഞാൻ അവളോട് പറഞ്ഞു. കണ്ണുകളിലെ തിളക്കം കൂടി വരുന്നു. അത് കാന്തമായതു പോലെ. മനസ്സിൽ മറ്റൊന്നും കടന്നു വരുന്നില്ല. പിന്നീട് വന്ന ആളുകളും, ചർച്ചകളും ഒന്നും ഞാൻ അറിഞ്ഞില്ല. ഏതോ സ്വപ്ന ലോകത്തെത്തിയ പോലെ. ആയിരം വാക്കുകൾ സംസാരിക്കുന്ന, എന്നെ തന്നെ നോക്കിയിരിക്കുന്ന അവളുടെ സൌന്ദര്യം നിറഞ്ഞ മുഖമായിരുന്നു എന്റെ മനസ്സ് നിറയെ. ഒരു കൂട്ട ബെല്ലിൻറെ അലോസരമില്ലാതെ ക്ലാസ് റൂം വിട്ട് യാത്ര പറഞ്ഞു പോരുമ്പോൾ എനിക്ക് മനസ്സിലായി.....
72000 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 45 മില്യണ് പുഷ്പങ്ങളുമായി ലോകത്തിലെ ഏറ്റവും വലിയ ഉദ്യാനമെന്ന ഗിന്നസ് റെകോർഡിന് അർഹമായ മിറാക്കിൾ ഗാർഡൻ ദുബായിയുടെ മറ്റൊരു വിസ്മയമാണ്. മരുഭൂമിയിൽ വേരൂന്നി ഉണ്ടാക്കിയെടുത്തതാണ് ഈ അതിവിസ്മയ പൂന്തോട്ടം എന്നതോർക്കുമ്പോൾ അതിശയം തീരില്ല. മനോഹര പുഷ്പ വർണങ്ങൾ കണ്ടു തീര്ക്കാൻ സമയം തികയാതെ വരും. 2014 ഫെബ്രുവരി 28നു സുഹൃത്ത് പ്രശാന്തുമൊത്ത് ഇവിടെ സന്ദർശിക്കാൻ എനിക്ക് സാധിച്ചു. നയനാനന്ദകരമായ ഈ കാഴ്ച കാണാൻ കിട്ടുന്ന അവസരം ആരും പാഴാക്കാതിരിക്കുക. ഇവിടെ എത്തി ചേരാനുള്ള ഗതാഗത സൌകര്യം മാത്രമാണ് ഒരു പരിമിതി. സ്വന്തമായി വാഹനമില്ലാത്ത എന്നെ പോലുള്ളവർക്ക് മാൾ ഓഫ് എമിരേറ്റ്സ് മെട്രോ സ്റ്റോപ്പിൽ നിന്ന് F30 ബസ് കയറി അറേബ്യൻ റാഞ്ചെസ്സ് ഇറങ്ങി ഒരു ടാക്സി വിളിച്ചാൽ ഇവിടെ എത്തി ചേരാം. ഭൂമിയിലെ ഈ സ്വർഗം കാണാൻ അല്പസ്വല്പം കഷ്ടപാട് സഹിച്ചാലും സാരമില്ല. പറഞ്ഞറിയിക്കാൻ പറ്റാത്ത കാഴ്ചകളുടെ പൂരമാണ് നമ്മൾ ഓരോരുത്തരേയും MIRACLE GARDEN ൽ കാത്തിരിക്കുന്നത്.
ഇന്ന് എന്റെ ഗ്രാമം ഉണരുന്നത് ഉത്സവ പുലരിയിലേക്കാണ്. ഓരോ പൊൽപ്പാക്കരക്കാരന്റെയും സ്വന്തം കുംഭ ഭരണി മഹോത്സവം ഈ വര്ഷം മാർച്ച് 6 നാണ്. പൊൽപ്പാക്കര ഭഗവതിയുടെ ഉത്സവം. ബാല്യകാല ഓർമകളിൽ നിറഞ്ഞു നില്ക്കുന്ന പൊലിമ ഇപ്പോഴില്ലെങ്കിലും ഈ ദിവസം ആ ഉത്സവ പറമ്പിലേക്കെത്താൻ കഴിഞ്ഞെങ്കിലെന്ന് ആഗ്രഹിക്കുന്നു, ഞാനടക്കമുള്ള ഓരോ പൊൽപ്പാക്കരക്കാരനും. ആഗ്രഹങ്ങൾക്കുമപ്പുറത്തുള്ള ജീവിത യാഥാർത്യങ്ങളിൽ ആയിരക്കണക്കിന് മൈലുകൾക്കിപ്പുറം നിൽക്കാനേ ഇത്തവണ എനിക്ക് കഴിയുള്ളു. ദുബായിലിരുന്ന് മനക്കണ്ണിൽ ആ ഉത്സവ കാഴ്ചകൾ സങ്കൽപ്പിക്കാൻ മാത്രമേ നിവൃത്തിയുള്ളൂ. ഉത്സവം കൂടാൻ കഴിയുന്ന ഓരോ പൊൽപ്പാക്കരക്കാരനും എന്റെ ഹൃദയം നിറഞ്ഞ ഉത്സവാശംസകൾ.....
നെറ്റിൽ എവിടെയോ വായിച്ചതായിരുന്നു ദുബായ് ഫെറി സർവീസിനെ പറ്റി. കര, ജല, റെയിൽ ഗതാഗത സേവനങ്ങളിൽ വെന്നികൊടി പാറിച്ച ദുബായ് ആർ. ടി. എ. യുടെ ഒരു ജല വിനോദ സഞ്ചാര ശാഖയാണ് ദുബായ് ഫെറി. രണ്ടിടത്താണ് ഫെറി സ്റ്റേഷനുകളുള്ളത്. ഒന്ന് പൗരാണിക പ്രൌഡി ഉണർത്തുന്ന അൽ-ഘുബൈബയിലും, രണ്ട് അത്യാധുനിക മുഖമായ ദുബായ് മറീനയിലും. വലിയ പണചിലവില്ലാതെ നടത്താവുന്ന ഒരു മണിക്കൂർ യാത്രയാണ് ഫെറിയിൽ. ഒരു ദിവസം മൂന്നു സർവീസുകുളാണുള്ളത്. സുഹൃത്തുക്കളോടോ, കുടുംബാംഗങ്ങൾക്കൊപ്പമോ നടത്താവുന്ന നല്ല രസികൻ ജല യാത്രയാണിത്. ആധുനിക രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന ഫെറിയിൽ ചിലവഴിക്കുന്ന ഒരു മണിക്കൂർ അവിസ്മരണീയമായിരിക്കും. ദുബായിയെ വ്യത്യസ്ത കോണിലൂടെ കണ്ട് ആസ്വദിക്കണമെന്നുണ്ടെങ്കിൽ എകൊണോമി ആയ ഈ യാത്രാമാധ്യമം തിരഞ്ഞെടുക്കുന്നത് നന്നായിരിക്കും.
കാര്യം മ്മടെത് ഒരു നിസ്സാര പേജ് ആണ്. ന്നാലും ഈ സംഭവം ആഘോഷിക്കാതെ വയ്യ. എന്താ സംഭവം ന്ന് വെച്ചാല് ..... മ്മടെ ഈ പേജിനു ഇന്ന് അഞ്ഞൂറ് ആരാധകർ കവിഞ്ഞിരിക്കുന്നു!!!! മ്മക്കത് ചെറ്യേ കാര്യല്ല....മ്മിണി വല്യേ കാര്യാണ്... അപ്പൊ മ്മക്കതങ്ങ് ആഘോഷിക്കണ്ടേ... എല്ലാർക്കും ൻറെ വക പത്തിരീം എറച്ചീം ... വെജ്-കാർക്കാണേൽ പത്തിരീം വെജ്-കുറുമേം . ന്താ സന്തോഷായില്യെ ? എല്ലാം മ്മടെ ഒരു കസിൻ ചെക്കൻറെ പരിശ്രമാ.. ഓന്റെ പേരാണ് അരുണ്. ഓനുള്ള ചെലവ് ഞാൻ നേരിട്ട് കൊടുക്ക്ണ്ട്...
നേരിൽ കണ്ട് ആദ്യമായി സംസാരിച്ച ഒരു പുതിയ സൗഹ്രുദത്തോട്, ഭൂത കാലത്തിലേക്കുള്ള ഒരു സഞ്ചാരമായിരുന്നു വാക്കുകളിലൂടെ ഇന്ന്. കാലം ഒരു പാട് മാറ്റങ്ങൾ കൽപ്പിച്ചു തന്നിരിക്കുന്നു. ഓർമ്മകളിൽ ഒരു നെരിപ്പോടായി മാത്രം എരിയുന്ന ചിന്തകൾ പുറത്ത് വന്നപ്പോൾ ഇന്നും വിതുമ്പി പോയത് പുറത്ത് കാണിച്ചില്ല, പകരം ചിരിച്ച് കൊണ്ട് മറ്റൊരു വിഷയത്തിലേക്ക് കടന്നു. സമയം റെക്കോർഡ് വേഗത്തിലാണ് കടന്നു പോയത്. പോകാനുള്ള റൂട്ടിലെ ബസ് നമ്പർ എത്തി കയറുമ്പോൾ നാളുകൾക്ക് ശേഷം ഒരാളോട് മനസ്സ് തുറന്ന് സംസാരിക്കാനായതിന്റെ ആത്മനിർവൃതി ഉണ്ടായിരുന്നു... നല്ല സൗഹൃദങ്ങൾ എന്നും നില നിൽക്കട്ടെ ...
ഒന്ന് നേരാം വണ്ണം ഉറങ്ങാൻ പോലും സമയം കിട്ടാത്ത അത്റയും ജോലി ഭാരമാണ് ഇപ്പോൾ. റൂമില് കൂടെയുള്ളവരോദ് സംസാരിച്ചിട്ടോ നേരാം വിധം അവരുടെ മുഖം ഒന്ന് ശരിക്ക് കണ്ടിട്ടോ പോലും ദിവസങ്ങളായി. ഒരു ഫണ്ണി എഫ് ബി പോസ്റ്റിൽ പറഞ്ഞ പോലെ ഉറക്കവും ഭക്ഷണവും കഴിഞ്ഞ് ഒരു ദിവസത്തിൽ എത്റ മണിക്കൂറുകൾ ബാക്കിയുണ്ടോ അത് മുഴുവൻ പ്രവാസിക്ക് ഡ്യൂട്ടി സമയമാണ് !!!ഡയമണ്ട് നെക്ലസിലെ പോലെ ചില നീരാളി ബാധ്യതകൾ.. അല്ലേൽ ഇതൊകെ കളഞിട്ട് നാട്ടിലെ പച്ചപ്പിലേക്ക് എപ്പോഴേ വിമാനം കേറിയേനെ...നില നില്പ്പിനു വേണ്ടി കഴുതയെ പോലെ പണിയെടുക്കേണ്ടി വരുന്ന പ്രവാസിയുടെ നിസ്സഹായതയാണു മിക്ക കമ്പനികളുടെയും ചൂഷണ തുറുപ്പ് ചീട്ടും..
പ്രഭാത സൂര്യപ്രഭകൾക്ക് ശോഭ ഏറി വരുന്നൊരു സമയം. ലോകത്ത് സമാധാനം തരുന്ന ഇടങ്ങളിലൊന്നെന്ന് ഞാൻ കരുതുന്ന ആൽത്തറയിലെ ശാന്തത. ഇളം കാറ്റിൽ നമ്മളോട് സംവദിക്കാനെന്ന വണ്ണം തലയാട്ടി പുഞ്ചിരി തൂകി ഇളകിയാടുന്ന ആലിലകൾ. അതിനിടയിലൂടെ എത്തി നോക്കുന്ന സൂര്യ കിരണങ്ങൾ. അനിർവചനീയമായ ശാന്തത വന്നു കണ്ണുകളിൽ മൂടുന്നു. ആൽത്തറക്ക് പശ്ചാത്തലമായി കരുത്തുറ്റ കരിമ്പാറ കൂട്ടങ്ങളാണ്. പ്രഭാത പൂജകൾ കഴിഞ്ഞ് ക്ഷേത്രം അടക്കാനായിരിക്കുന്നു. പേരിനു കുറച്ചു പേർ മാത്രമേ അവിടെ അവശേഷിക്കുന്നുള്ളൂ. സ്ഥലകാല ബോധം നശിച്ച് ആ നിർമ്മലതയിൽ ലയിച്ച് എത്രയോ നേരം അങ്ങനെ ഇരുന്നു. ഒരു ദീർഘ ഇമചിമ്മലിനു ശേഷം കണ്ണ് തുറന്നത് അവളെന്ന കാഴ്ചയിലെക്കാണ്. തൂവെള്ള നിറമുള്ള വേഷത്തിൽ ആ മുഖത്തിന് പ്രൌഡി കൂടിയതായി തോന്നി. തുറന്നു മാത്രം ഇപ്പോഴും കണ്ടിട്ടുള്ള ആ വിടർന്ന കണ്ണുകളുടെ ലക്ഷ്യം ഞാൻ മാത്രമായിരുന്നു. പുഞ്ചിരിക്കുമ്പോൾ സൗന്ദര്യം കൂടി വരുന്നു. ശാന്തതയിലൂന്നിയ കാത്തിരിപ്പ് ഇവിടെ അവസാനിക്കുകയാണ്. സ്വപ്ന സാക്ഷാൽക്കാരം പോലെ തൊട്ടടുത്ത് അവൾ. കണ്ണുകൾ പരസ്പരം സംവദിക്കുകയാണ്. ആ കരം ചേർത്ത് പിടിച്ച് പാറക്കൂട്ടങ്ങളിലൂടെ നടക്കാനാണ് ആദ്യം തോന്നിയത്. പേരിട്ട് വിളിക്കാനറിയാത്ത ഒരു സുരക്ഷിതത്വം ഇരുവർക്കും അനുഭവപ്പെട്ടു. ഈ മുഖവും ഈ സ്നേഹവും ഒരു ഓർമ്മപ്പെടുത്തലാണ്. വഞ്ചനയുടെ പരിധിയിൽ പെടുന്ന ഒരു ഓർമ്മപ്പെടുത്തൽ. തെറ്റാണെന്ന പൂർണ ബോധ്യത്തോടെ ഞാൻ ആദ്യമായി ചെയ്ത വലിയ തെറ്റ്. ന്യായീകരണങ്ങൾ അർഹിക്കുന്നില്ല. സ്നേഹിക്കലും, സ്നേഹിക്കപ്പെടലും ഒരു തെറ്റ് ആണെങ്കിൽ, ആ തെറ്റിനെ ഞാൻ സസന്തോഷം സ്വീകരിക്കുന്നു.
ഓർമകളിൽ നല്ല കുറെ ഒന്നാന്തരം വിഷുക്കാലം കിടപ്പുണ്ട്. ഭൂരിഭാഗവും ബാല്യകാലത്തിലെ വിഷു ഓർമ്മകൾ തന്നെയാണ്.. കണികൊന്നയുടെ വർണവും വിഷുപക്ഷിയുടെ ഗാനവും, കണി കാണലിന്റെ പുണ്യവും, മത്സര ബുദ്ധിയോടെ കാതടപ്പിക്കുന്ന ശബ്ദത്തിൽ പൊട്ടിക്കുന്ന പടക്കങ്ങളും, നിറമുള്ള കമ്പി പൂത്തിരി മത്താപ്പുകളുമെല്ലാം അതിന്റെ തനതായ രൂപത്തിലും ഭാവത്തിലും മതി മറന്നു ആഘോഷിക്കാൻ സാധിച്ചിരുന്ന എന്റെ ബാല്യ കാല വിഷു ഓർമ്മകൾ... കാലം എല്ലാത്തിനെയും മാറ്റിയ കൂട്ടത്തിൽ വിഷുവും അതിന്റെ ആഘോഷവും രീതികളും മാറി. എങ്കിലും മറുനാട്ടിൽ തന്നെയാണ് മലയാളികൾ ഏറ്റവും നന്നായി വിശേഷ വേളകൾ കൊണ്ടാടുന്നത്.
എന്റെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളിലൊന്നാണിന്ന്. സ്വപ്നങ്ങളും വിയര്പ്പും ചേര്ത്ത് വെച്ച് സ്വന്തമായി പുതിയൊരു വീട് സാക്ഷാൽക്കരിക്കപെട്ട ദിവസം. പ്രഭാതത്തിലെ നല്ല മുഹൂർത്തങ്ങലിലൊന്നിൽ അമ്മയുടെ കൈകൊണ്ട് കൂട്ടിയ അടുപ്പിൽ തിളച്ച പാൽ കിഴക്ക് വശത്തേക്ക് തൂവിയപ്പോൾ വീട് ഔപചാരികമായ യാധാർത്യമായി. ഇനിയും ഞാൻ നേരിൽ കണ്ടിട്ടില്ലാത്ത എന്റെ സ്വപ്ന സൗധം എഴാങ്കടലുകൽക്കിപ്പുറം നിന്ന് മന കണ്ണിൽ വീക്ഷിക്കുകയായിരുന്നു ഞാൻ. എല്ലാത്തിനും തുണ ആയ ദൈവത്തിനു അകമഴിഞ്ഞ നന്ദി, ഒപ്പം വീഴ്ചയിൽ കൈ പിടിച്ചുയർത്തി എന്നെ സഹായിച്ച മുഴുവൻ സുഹൃത്തുക്കൾക്കും....
മരണം രംഗ ബോധമില്ലാത്ത കോമാളിയാണെന്ന് പറയുന്നത് തീർത്തും ശരിയാണ്. സഞ്ചരിക്കാനേറെ പാതകൾ ബാക്കി നിൽക്കുമ്പോൾ, സ്വപ്നങ്ങൾ കാണാൻ തുടങ്ങുമ്പോൾ, ഒട്ടും പ്രതീക്ഷിക്കാതെയാണ് അത് കടന്നു വരുന്നത്. ഇന്നലെ വരെ കണ്ട മുഖങ്ങൾ ഇന്ന് ഒരു ഓർമ മാത്രമാവുമ്പോൾ യാഥാർത്യങ്ങൾ ഉൾക്കൊള്ളാനാവാതെ നാം പതറി പോവാറുണ്ട്. മനുഷ്യൻ ഏത് നിമിഷവും നശ്വരമായെക്കാവുമെന്ന യാഥാർത്ഥ്യം. വേർപാട് വേദനയാണ്. കാലം മുറിവുകളുടെ വേദന മായ്ക്കുമെങ്കിലും മുറിപ്പാടുകൾ മനസ്സിൽ മായാതെ തന്നെ കിടക്കും. അകാലത്തിൽ പൊലിഞ്ഞു പോയ സഹപ്രവർത്തകന്റെ ആത്മാവിനു നിത്യ ശാന്തി നേർന്നു കൊള്ളുന്നു..
ജാലകം കാഴ്ചകൾക്കായി തുറന്നിട്ടിട്ട് കുറച്ച് കാലമായി. പതിവ് ജോലി തിരക്കുകളും, സമയക്കുറവും തന്നെയാണ് പ്രധാന കാരണം. പിന്നെ എന്തെങ്കിലുമൊക്കെ കുത്തിക്കുറിക്കാൻ ഒരു മൂഡും വരണമല്ലോ. എഴുത്ത് വലിയ സംഭവമൊന്നുമായിട്ടല്ല, അപൂർവമായി എഴുതി ഒപ്പിക്കുന്നത് വായിക്കാൻ വളരെ ചുരുക്കം പേർക്കെങ്കിലും ഇഷ്ടമാണെന്ന് പറഞ്ഞിട്ടുണ്ട്. ചിലർ അന്വേഷിക്കയും ചെയ്തു പുതിയതൊന്നും കണ്ടില്ലല്ലോ എന്ന്.
ഇന്ന് തിരുവോണം. ഈ ഓണം എന്ത് കൊണ്ടും എനിക്ക് വിശേഷപ്പെട്ടതാണ്. വർഷങ്ങളുടെ ഇടവേളക്ക് ശേഷം ഒരു ഓണത്തിന് ഞാൻ എന്റെ സ്വന്തം നാട്ടിൽ ...അതിലുപരി പുതുതായി പണി കഴിപ്പിച്ച എന്റെ വീട്ടിലെ ആദ്യ ഓണവും.. മൂടി കെട്ടിയ മാനവും മഴയും ആഘോഷത്തിനു തടസമാവുന്നില്ല. പൊരിവെയിലിൽ നിന്ന് കുളിർമഴയിലെക്കുള്ള മാറ്റം ശരിക്കും ആസ്വാദ്യമാണ്.
നാട്ടിൽ ഇപ്പൊ ആരും ചില്ലറക്കാരല്ല!!! പലചരക്ക് പീടിക ആയാലും മരുന്ന് ഷോപ്പ് ആയാലും ബേക്കറി ആയാലും ബാലൻസ് ചില്ലറ തരാൻ ഉണ്ടെങ്കിൽ കിട്ടുന്നതൊക്കെ 2 രൂപക്കുള്ളതും 5 രൂപക്കുള്ളതുമായ മിഠായികളാണ്!!! ഇനി ബസ് കണ്ടക്ടറുമാരും താമസിയാതെ മിഠായി ചില്ലറകൾ തന്നു തുടങ്ങും, കാരണം അവർ ഒരു വിഭാഗം മാത്രമേ ഇപ്പോഴും ചില്ലറക്കാരായുള്ളൂ. അതിൽ തന്നെ "ബാക്കി ഇറങ്ങുമ്പോൾ തരാം" എന്ന് പറഞ്ഞ് മുങ്ങികളയുന്നവരും കുറവല്ല. സാധനങ്ങളുടെ വില എവറസ്റ്റ് കേറുകയാണ് നിത്യവും. ദുബായ് റേറ്റിൽ (AED 1)ചായ കുടിക്കേണ്ടി വരുന്ന കാലവും വിദൂരമല്ല. സാധാരണ ചായ ക്കടയിൽ ഇപോഴത്തെ ചായ നിരക്ക് 7 ഉം 9 ഉം ഒക്കെ രൂപയാണ്. സംഗതികളുടെ കിടപ്പ് കാണുമ്പോൾ പ്രവാസം ഉടനെയൊന്നും അവസാനിപ്പിക്കാവുന്ന മട്ട് തോന്നുന്നില്ല. എന്നിട്ടും നിരത്തുകളിൽ റേഞ്ച് റോവറുകളും ഓഡികളും ബി എം ഡബ്ല്യു കളുമെല്ലാം (റോൾസ് റോയ്സേട്ടനെ വരെ കണ്ടു) ക്രമാതീതമായി വർദ്ധിച്ചതിന്റെ പിന്നിലെ വിരോധാഭാസം മനസിലാവുന്നില്ല. സ്വിസ് ബാങ്കിലെ നിക്ഷേപകരുടെ പേരു വിവരങ്ങൾ ഉടനെ പുറത്ത് വരുമെന്നൊക്കെയുള്ള മലപ്പുറം കത്തിയും അമ്പും വില്ലും കുറച്ച് കാലം മുൻപ് കേട്ടിരുന്നു. കണക്കിൽ പെടാതെ കിടക്കുന്ന കള്ളപണമത്രയും പിടിച്ചു കഴിഞ്ഞാൽ ഇവിടുത്തെ സ്ഥിതി എത്രയോ നന്നാവുമായിരുന്നു.
ഒന്നര വർഷായി ദേ ഈ ഇട്ടാ വട്ടത്തിലൂടെ നടന്നിട്ട് . മ്മടെ ത്രിശ്ശൂര് റൌണ്ടേ. ഓർമകളുടെ അസുഖം ഉള്ളതോണ്ട് ഈ റൗണ്ടിൽ ഒന്ന് കാലെടുത്ത് വെക്കേണ്ട താമസം അവ വന്ന് പൊതിയും. ഇത് മ്മടെ സ്വന്തം ജില്ലയോന്ന്വല്ല. ന്നാലും നമ്മക്കിഷ്ടള്ള ബന്ധു വീടുകളിൽ പോവുമ്പോ ള്ള ഒരു സുഖല്യെ, അതാണിവിടെയെത്തുമ്പോ കിട്ട്വ. പണ്ട് ചെറ്യേ കുട്ട്യാവുമ്പോ ഇവിടുത്തെ മൃഗശാല്യൊക്കെ കാണിക്കാൻ കൊണ്ട് വന്ന സന്തോഷം അത് പറഞ്ഞറിയിക്കാൻ പറ്റാത്തതാ . പിന്നെ ഇത്തിരി വല്യേ ആളായി മൂന്നു വർഷത്തെ ബിരുദ പഠനം ഇവിടുത്തെ സെൻറ് തോമസ് കോളേജിലായിരുന്നു. അത്രേം വർഷം കൊണ്ട് തൃശ്ശൂരിനേം തൃശ്ശൂരുകാരേം പറ്റി നല്ല ഐഡിയ കിട്ടി. ഇന്നും അവിടെയെത്തുമ്പോ "ഡേയ് ഗഡീ ഞാൻ ഇവിടെത്തീണ്ട് " ന്ന് പറയുമ്പോ കേൾക്കാനും കാണാനുമുള്ള മനസ്സ് കാണിക്കുന്ന ഒരു പിടി നല്ല സൗഹൃദങ്ങൾ ഇപ്പൊഴൂണ്ട് . സൗഹൃദം പോലെ പ്രണയം തളിർത്തുലഞ്ഞതും ഈ സാംസ്കാരിക തലസ്ഥാനത്ത് തന്നെ. കഥകളും ഓർമകളും ഒരു പാട് പേറി ഈ നാടിൻറെ ഹൃദയമായ വടക്കുന്നാഥനു മുന്നിൽ ആൽത്തറയിലെ കാറ്റെറ്റ് കണ്ണടച്ചിരിക്കുമ്പോൾ അമ്മയുടെ മടിത്തട്ട് പോലെ ഒരു സുരക്ഷിതത്വം അനുഭവപെടുന്നു. മനസിനെ മഥിക്കുന്ന ആശങ്കകൾ കുറച്ച് നേരത്തേക്കെങ്കിലും ദൂരെ മാറി നിൽക്കുന്നു. ഇത് മ്മടെ സ്വന്തം ശ്ശൂര്....
എട്ടു വർഷം മുൻപ് ഒരു രാത്രി വണ്ടിയിൽ കയറി ജനറൽ കമ്പാർട്ട്മെന്റിലെ ഇടിയും കുത്തും സഹിച്ച് ഞാനടക്കമുള്ള ഐവർ സംഘം പച്ചപ്പുകളുടെ പറുദീസയായ കുറച്ച് മൊട്ടക്കുന്നുകളെ കാണാൻ കിലൊമീറ്ററുകൾ താണ്ടി വരുകയുണ്ടായി. സീറ്റ് കിട്ടാതെ ഒരു രാത്രിയുടെ സിംഹഭാഗം മുഴുവൻ നിന്ന് യാത്ര ചെയ്യേണ്ടി വന്ന ക്ഷീണമെല്ലാം ല്ക്ഷ്യസ്ഥാനത്തെ കാഴ്ചയുടെ ആ സ്വർഗം കണ്ടപ്പോൾ പമ്പ കടന്നു. പിന്നീട് ഒരു പിടി മലയാള സിനിമകളിൽ ഹരിതാഭയുടെ തെളിമയായി ഈ സൌകുമാര്യം കാണുകയുണ്ടായി. ഇന്ത്യയിൽ സന്ദർശിക്കേണ്ട അൻപത് സ്ഥലങ്ങളിൽ ഒന്നായി ഇതിനെ "നാഷണൽ ജോഗ്രഫിക് ട്രാവലർ" തിരഞ്ഞെടുക്കുക കൂടി ചെയ്തപ്പോൾ ഇഷ്ടൻ ഒന്ന് കൂടി പ്രശസ്തമായി. ഈ ഭൂമിയിലെ സ്വർഗത്തിൻറെ പേര് "വാഗമണ്". ഇടുക്കി ജില്ലയിൽ ആണിത്. ചിന്തകൾക്കും സ്വപ്നങ്ങൾക്കും മാറ്റങ്ങൾ സംഭവിച്ച എട്ടു വർഷങ്ങൾക്കിപ്പുറം ഒരിക്കൽ കൂടി ഇഷ്ടനെ ഒന്ന് കാണാൻ പറ്റി(2014 സെപ്തംബറിലെ അവധിക്കാലത്ത്). പ്രത്യക്ഷത്തിൽ വലിയ മാറ്റങ്ങളില്ലെങ്കിലും ടൂറിസം പരിപോഷിപ്പിക്കാൻ ജില്ല ടൂറിസം പ്രൊമോഷൻ കൂടുതൽ ഊർജിതമായി വാഗമണ്ണിൽ നടത്തിയ ശ്രമങ്ങൾ ശ്രദ്ധേയമാണ്. ഇപ്പോഴും അധികമാരും സ്പർശിക്കാതെ കന്യകയായി നിൽക്കുകയാണീ പ്രകൃതി. നമ്മെ തൊട്ടു തൊട്ടില്ല എന്ന രീതിയിൽ മൂടൽമഞ്ഞ് കടന്നു പോകുന്നു. സമുദ്ര നിരപ്പിൽ നിന്നും 1100 അടി ഉയരത്തിൽ നില്ക്കുന്ന പച്ചപ്പിൻറെ മൊട്ടക്കുന്നുകൾക്ക് അരഞ്ഞാണമായി ഒരു തടാകമുണ്ട്. അധികം ദൂരെയല്ലാതെ പൈൻ മരക്കാടുകളും, അത്ര വിസ്തൃതിയില്ലാത്ത തേയില തോട്ടങ്ങളും. പച്ചപ്പിനു ചായകൂട്ടു പോലെ നീണ്ടു കിടക്കുന്ന ചെമ്മണ് പാതയിൽ കൂടി ഫാമുകളിൽ വളർത്തുന്ന പശുവിൻ കൂട്ടങ്ങൾ നടന്നു നീങ്ങുന്നു. സാഹസികവിനോദമായ പാരാ -ഗ്ലൈഡിംഗ് സീസണുകളിൽ വാഗമണ്ണിൽ നടത്താറുണ്ട്. നാടിനു ഭീഷണിയായ തീവ്രവാദവുമായി ബന്ധപെട്ട് കുറച്ച് വിധ്വംസകശക്തികൾ ഇവിടെ പ്രവർത്തിച്ചു എന്ന പേരിലും സമീപ കാലത്ത് വാർത്താമാധ്യമങ്ങളിൽ വാഗമണ് എന്ന പേര് നിറഞ്ഞു നിന്നിരുന്നു. ആ കാരണം കൊണ്ടാണോ എന്തോ ഇപ്പോൾ പോലീസ് പട്രോളിംഗ് കൂടുതലായി കണ്ടു. (സീറ്റ് ബെൽറ്റ് ഇടാത്തതിനു എന്റെ സാരഥി വിനീതിന് 100 രൂപ പിഴയും കിട്ടി!!)
വാർത്തകൾക്കായി എന്ത് വ്യഭിചാരവും ചെയ്യും മാധ്യമങ്ങൾ എന്നതിൻറെ ഒടുവിലത്തെ ഉദാഹരണമാണ് കോഴിക്കോട് ഡൌണ് ടൌണ് കഫെക്ക് എതിരെ ഒരു പ്രമുഖ ദൃശ്യ മാധ്യമത്തിൽ വന്ന സംഭവം. ചാനൽ വ്യൂയും റേറ്റിങ്ങും കൂട്ടാൻ എന്തിനെയും അനാശാസ്യമാക്കി ജന സമക്ഷം വാർത്തകൾ വിളമ്പാൻ ഉളുപ്പ് ഒട്ടും ഇല്ലാതായിരിക്കുന്നു. ഇനി കാള പെറ്റെന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കാൻ കുറെ വർഗ സംഘടനകളും ഇറങ്ങിയിരിക്കുന്നു. സദാചാര പോലീസ് ചമഞ്ഞ് കട തല്ലി തകർക്കുന്ന ഇവന്മാരുടെയൊക്കെ തനിനിറം പാതിരാത്രിയിൽ ഒന്ന് സൂര്യനുദിച്ചാൽ അറിയാൻ പറ്റും. വ്യക്തി സ്വാതന്ത്ര്യമുണ്ട് ഇവിടെ ഓരോ പൗരനും. അത് ചാനലിൽ കാണിച്ച പോലെ ഉമ്മ കൊടുക്കാൻ ആയാലും. ചുംബനം അനാശാസ്യമാണെങ്കിൽ ഇന്ന് ഒരു പാട് ക്ഷേത്രങ്ങളിലെ ശില്പങ്ങളും എടുത്തു മാറ്റെണ്ടി വരും വാത്സ്യായനന്റെ സ്വന്തം നാട്ടിൽ നിന്ന്. കാഴ്ചകൾക്കല്ല തനിക്ക് കിട്ടാത്തത് മറ്റുള്ളവര്ക്ക് കിട്ടുമ്പോൾ ഉണ്ടാകുന്ന കാണുന്നവന്റെ ഫ്രസ്റ്റ്രെഷൻ പിടിച്ച മനസിനാണ് കുഴപ്പം. ഈ കപട സദാചാരവാദികളാണ് ഇന്നത്തെ സമൂഹത്തിന്റെ ഏറ്റവും വലിയ വിപത്ത്.
സത് വയിൽ രാത്രി ഭക്ഷണം കഴിഞ്ഞ് വെറുതെ നടന്നു വരുകയായിരുന്നു.. റൊട്ടി കടയുടെ മുന്നിൽ ഒരു ചെറിയ ആണ്കുട്ടി, ബോൾ പോലുള്ള കളിപ്പാട്ടം മുകളിലെക്കെറിഞ്ഞ് കളിക്കുകയാണ്. അവന്റെ ഉമ്മയും സഹോദരങ്ങളും കൂടെയുണ്ട്. ഇടക്ക് ഒരു തവണ മുകളിലേക്കെറിഞ്ഞ കളിപ്പാട്ടം വന്നു വീണത് നേരെ റോഡിലേക്കാണ്. അതിനു പുറകെ ഓടാൻ അവൻ ശ്രമിച്ചെങ്കിലും ഭാഗ്യവശാൽ ആ ഉമ്മ അവനെ തടഞ്ഞു വെച്ചു. കുട്ടിയുടെ മുഖത്ത് വലിയ സങ്കടം. ഞാൻ റോഡിലേക്ക് നോക്കി. വാഹനങ്ങൾ അതിനു മുകളിൽ കയറിയിട്ടില്ല ഇത് വരെ. ഞാൻ പതുക്കെ റോഡിൽ ഇറങ്ങി. സമീപിച്ചു കൊണ്ടിരുന്ന കാറുകാരനോട് ഒരു മിനിട്ട് എന്ന് വിരല് കൊണ്ട് ആംഗ്യം കാണിച്ച് നിർത്തിച്ച് ഞാൻ ആ കളിപ്പാട്ടം തിരിച്ചെടുത്തു. കുട്ടിയുടെ കയ്യിൽ അത് ഏൽപ്പിക്കുമ്പോൾ അവന്റെ മുഖത്ത് ഒരു പാട് പൂത്തിരികൾ ഒന്നിച്ച് കത്തുന്ന സന്തോഷം തെളിഞ്ഞു കണ്ടു. കുട്ടികൾ..കുട്ടിത്തം.ബാല്യം..ജീവിതത്തിൽ ഇനിയൊരിക്കലും തിരികെ കിട്ടില്ലാത്ത കാലം.
വായന മരിച്ചിട്ടില്ലെന്ന്തോന്നി ഷാർജ അന്താരാഷ്ട്ര പുസ്തക മേള സന്ദർശിച്ചപ്പോൾ. ലോകത്തിന്റെ പല ഭാഗത്ത് നിന്നുള്ള അസംഖ്യം സ്റ്റാളുകൾ. ഇവയെ ഉൾക്കൊള്ളാൻ വിശാലമായ എക്സിബിഷൻ ഹാൾ. അതിൽ നമ്മുടെ സ്വന്തം കേരളത്തിൽ നിന്നുള്ള ഡി സി ബുക്സ്ന്റെ സ്റ്റാളുകളായിരുന്നു വലിപ്പത്തിലും ജനസാന്നിധ്യത്തിലും മുന്നിൽ. ദുബായിലെ ഇലക്ട്രോണിക്സ് പ്രദർശന മേളയായ GITEX ന്റെ അത്ര തന്നെ ജനപങ്കാളിത്തം ദൃശ്യമായിരുന്നു. ചുമ്മാ കാണാൻ മാത്രമായിരുന്നില്ല വന്നവരിൽ ഭൂരിഭാഗം പേരും പുസ്തകങ്ങളും വാങ്ങുന്നുണ്ടായിരുന്നു. ചിലര് ഒരു ട്രോളി നിറയെ ഒക്കെ പുസ്തകങ്ങൾ വാങ്ങി കൊണ്ട് പോകുന്നു. ജീവിത സാഹചര്യങ്ങൾ മാറിയിട്ടും ദൃശ്യ മാധ്യമങ്ങൾ അരങ്ങ് വാണിട്ടും നല്ല വായന ഇപ്പോഴും ജീവനോടെയുണ്ട്. ഒരു പാട് സന്തോഷം...
അശ്രദ്ധ കൊണ്ട് സംഭവിച്ച ചെറിയ പരിക്ക്- കോണി പടികൾ ഇറങ്ങുമ്പോൾ തെന്നി വീണു-ദിനചര്യകളെ ബാധിക്കാൻ അത്രയും ധാരാളം. ഒരു സാധാരണ പരിവേഷത്തിൽ നിന്നും താൽക്കാലിക രോഗാവസ്ഥയിലേക്കുള്ള പരിണാമം. കാഴ്ചകാരിലെയും മാറ്റങ്ങൾ ഞാൻ ശ്രദ്ധിച്ചു. ഇരിപ്പടം ഒഴിഞ്ഞു ഇടം തരുന്നവർ. തിരക്കേറിയ ഗതാഗതത്തിനിടയിലും റോഡ് മുറിച്ചു കടക്കുന്നത് വരെ വാഹനം നിർത്തി തന്ന് സഹായിക്കുന്നവർ. എന്ത് പറ്റിയെന്ന് അന്വേഷിക്കുന്ന അപരിചിത മുഖങ്ങൾ. അതിൽ ഭാഷാ ദേശ ഭേദങ്ങൾ ഉണ്ടായിരുന്നില്ല. റൂമിൽ നിന്ന് രണ്ട് നിലകൾ എപ്പോഴും കയറി ഇറങ്ങാൻ പറ്റാത്തതിനാൽ ആവശ്യപ്പെട്ട ഹോം ഡെലിവറി നടത്താൻ വരുന്നവരുടെ ആത്മാർഥമായ സുഖാന്വേഷണങ്ങൾ. മുഴുവൻ തിന്ന് തീർക്കണം എന്ന പറഞ്ഞ് റൂം മേറ്റ് ദീപക് കൊണ്ട് തന്ന വലിയ ഫ്രൂട്സ് പാക്കറ്റുകൾ . അധികം നടക്കണ്ട എന്ന് പറയുന്ന സ്നേഹ ശാസനകൾ. "ആശാൻറെ കാൽ തല്ലി ഒടിച്ചു " എന്ന പലകുറി ആവർത്തിച്ച ഫലിതം നിറഞ്ഞ കൂട്ടുകാരുടെ വാട്ട്സപ്പ് സന്ദേശങ്ങൾ !!! അമ്മയുടെ സ്നേഹത്തിനും അച്ഛന്റെ ശ്രദ്ധക്കുമൊന്നും അവസരമില്ലാത്ത പ്രവാസ ലോകത്തെ രോഗാവസ്ഥയുടെ ഒറ്റപ്പെടലുകളുടെ വേദനകൾക്കുള്ള വലിയ മരുന്നാണ് ഇവയെല്ലാം..
സർപ്രൈസുകൾ മനപൂർവ്വം കാത്ത് വെച്ച എറ്റവും ഹൃസ്വമായ നാട്ടിലേക്കുള്ള വരവായിരുന്നു ഈ ജനുവരിയിൽ. അമ്പരപ്പും സന്തോഷവും ഒന്നിച്ച് ചേർന്ന അമ്മയുടെയും അച്ഛന്റെയും മുഖത്തെ ആ എക്സ്പ്രെഷൻസ് കാണാൻ വേണ്ടി തന്നെയായിരുന്നു ദുബായിൽ നിന്നും വരുന്ന വിവരം മറച്ച് വെച്ചത്. അത് ഫലം കണ്ടു. ഒട്ടും നിനച്ചിരിക്കാതെ ഏറ്റവും പ്രിയപ്പെട്ടവർ എത്തുന്ന സന്തോഷം വിവരിക്കാൻ വാക്കുകളില്ല. എണ്ണത്തിൽ ഏറ്റവും കുറവ് ദിവസം മാത്രമേ നാട്ടിൽ നില്ക്കാൻ സാധിച്ചതെങ്കിലും എന്റെ ആയുസ്സിലെ ഏറ്റവും വലിയ ഒരു നേട്ടം ആഘോഷിച്ചത് ഈ നാളുകളിലാണ്. പണി പൂർത്തിയാക്കിയ എന്റെ സ്വന്തം വീടിന്റെ ഗൃഹപ്രവേശന ചടങ്ങ്. പാലുകാച്ചൽ കർമം നേരത്തെ കഴിഞ്ഞതാണെങ്കിലും സുഹൃത്തുക്കളും നാട്ടുകാരും ബന്ധുക്കളും ഒത്തുചേർന്ന ഒരു ദിനമൊരുക്കാൻ ഇപോഴാണ് സാധിച്ചത്. സാക്ഷാത്കരിക്കപെട്ട എന്റെ പ്രയത്നത്തിനു പൂർണ പിന്തുണ തന്ന ഓരോരുത്തരെയും നന്ദിപൂർവ്വം സ്മരിക്കുന്നു. ആത്മാർത്ഥ അനുമോദനങ്ങൾ ഏകിയ പലരുടെയും വാക്കുകളിൽ നിന്നും എന്റെ നേട്ടം എത്ര വലിയതാണെന്ന് ഞാൻ വായിച്ചെടുക്കുന്നു. നാട്ടിലെ നാല് സൂര്യോദയങ്ങൾ കണ്ട് തീർന്നപ്പോഴേക്കും മടക്ക വിമാനം കയറാൻ എനിക്ക് സമയമായി. കൃതാർഥമായ മനസോടെ സുഹൃത്തുക്കളുടെ വണ്ടിയിൽ എയർപോർട്ടിലേക്ക് വരുമ്പോൾ ജീവിതത്തിലെ നല്ല ഓർമ്മകളിൽ ചിലത് കൂടെയുണ്ടായിരുന്നു. സർവേശ്വരനു നന്ദി.
പ്രണയത്തെ കുറിച്ചോർക്കുമ്പോൾ നിറയുന്നത് ഈറനുറ്റുന്ന നീണ്ട മുടിയിഴകളിലെ ചെമ്പക പൂവിന്റെ ഗന്ധം. . വിദൂരതയിലെക്ക് ഒരു പൊട്ടു പോലെ ചെറുതായി അകന്നു പോയിട്ടും ചെമ്പകപൂമണം അടങ്ങിയിട്ടും ഓർമ്മകൾ കെടാവിളക്കിലെ തിരിയായി നിന്ന് കത്തുകയാണ്. വർഷങ്ങൾക്കിപ്പുറം ഉദ്യാനത്തിലെ ചെമ്പക പുഷ്പങ്ങൾ ഒന്നിച്ചു വിരിഞ്ഞു ഗന്ധം പരത്തുന്നു. അനന്തതയിൽ ഒരു നക്ഷത്രമായി പുഞ്ചിരി പൊഴിച്ച് തിളങ്ങുമ്പോൾ ഓരോ പൂവിലെ മഞ്ഞുതുള്ളിയിലും ആ തിളക്കം പ്രതിഫലിക്കുന്നു. എന്നെ എനിക്ക് തിരിച്ച് കിട്ടിയിരിക്കുന്നു. കാണാൻ ബാക്കി വെച്ച ഒരു പാട് വസന്തങ്ങൾ കാത്തിരിക്കുകയാണ്.
പൊല്പാക്കരക്കാരുടെ സ്വന്തം കുംഭ ഭരണി ഇന്നാണ്(2015 ഫെബ്രുവരി 24). ഞങ്ങൾ ഈ ഗ്രാമവാസികളുടെ എറ്റവും വലിയ ആഘോഷം. ഇവിടെ ജാതിമതഭേദമെന്യേ നാട്ടുകാരെല്ലാരും ഒരു മനസായി പൊല്പാക്കര ഭഗവതിയുടെ ഈ ആഘോഷം കൊണ്ടാടുന്നു. ആനകളുടെ വ്യാപ്തിയോ പലകുറി ആവർത്തിക്കുന്ന കാതടപ്പിക്കുന്ന വമ്പൻ വെടിക്കെട്ടുകളോ ഇല്ലെങ്കിലും ലളിതം സുന്ദരം എന്ന വിശേഷണം അർഹിക്കുന്ന ശ്രേഷ്ടമായ ഒരു ദിനമാണിത്. എവിടെയാണെങ്കിലും കുംഭ ഭരണി കൂടാൻ നാട്ടിലെത്താൻ ഓരോ പൊല്പാക്കരക്കാരനും ശ്രമിക്കാറുണ്ട്. ഞാനും ശ്രമിക്കായ്കയല്ല. ഇത്തവണയും നടന്നില്ല. ഒരു ഉത്സവം കൂടിയിട്ട് രണ്ടു വർഷമായി. വാട്സപ്പ് പോലുള്ള സാമൂഹ്യ മാധ്യമങ്ങൾ പ്രചാരമാർജ്ജിച്ചതോടു കൂടി നാട്ടിലെ സുപ്രധാന നിമിഷങ്ങൾ മിസ്സ് ചെയാറില്ല. സമയാസമയം ഏതെങ്കിലും സുഹൃത്തിന്റെ സന്ദേശം ചിത്രങ്ങളും വീഡിയോകളുമായി മൊബൈലിൽ എത്താം. എന്നിരുന്നാലും നേരിൽ അവിടെ പങ്കെടുക്കുന്ന പോലെ ആവില്ല. ഈ ഉത്സവത്തിന് കൂടാൻ ഭാഗ്യം സാധിച്ചവരും അവിടെ ഇത്തവണ എത്താൻ സാധിക്കാത്തവരുമായ എന്റെ എല്ലാ പ്രിയപ്പെട്ട സുഹൃത്തുക്കൾക്കും നാട്ടുകാർക്കും എന്റെ ഒരായിരം കുംഭ ഭരണി ആശംസകൾ.
മതേതര രാജ്യമായ ഇന്ത്യയിൽ ഓരോ പൗരന്മാർക്കും എന്ത് ഭക്ഷിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ജനസംഖ്യയിൽ വലിയ ഒരു വിഭാഗത്തിന്റെ പട്ടിണി മാറ്റാൻ കഴിയാത്തവർ ഭക്ഷ്യ സ്വാതന്ത്ര്യം തടയുന്നത് ഒരു ഏകാധിപത്യ ചിന്തയാണ്. വർഷങ്ങൾക്ക് മുന്പ് എടപ്പാൾ എമിരേറ്റ്സ് ഹോട്ടലിൽ കൈ വശമുള്ള പോക്കെറ്റ് മണികൾ ഞാനും കൂട്ടുകാരുമായി പങ്കിട്ടെടുത്ത് കഴിച്ച് തുടങ്ങിയതാണ് ഈ ബീഫ് എന്ന സാധനം. ഞങ്ങളിൽ ആരേലും ക്രിസ്ത്യാനിയാണോ മുസ്ലീമാണോ എന്ന് നോക്കിയായിരുന്നില്ല ആ വിഭവ തിരഞ്ഞെടുപ്പ്. തികച്ചും വർഗീയ അജണ്ട ഒളിപ്പിച്ച് വെച്ച് നടത്താൻ പോകുന്ന ഇത്തരം നിരോധനത്തിൽ നിന്നും നാനാ മതസ്ഥർ സമാധാനപൂർവം താമസിക്കുന്ന ഒരു രാജ്യത്തെ ഭരിക്കുന്ന ഭരണകൂടം പിന്മാറണം എന്നാണു എന്റെ വ്യക്തിപരമായ അഭിപ്രായം.
നമ്മെ അത്ഭുതപെടുത്തുന്ന ചില സൗഹൃദങ്ങളുണ്ട്. ഒരിക്കലും നിനക്കാത്ത നേരത്ത് ജാലകത്തിലൂടെ ഒരു മാരുതനെ പോലെ വന്ന് സ്നേഹം കൊണ്ട് നമ്മെ പൊതിഞ്ഞ് അമ്പരപ്പിക്കുന്നവർ. സത്യമോ മിഥ്യയോ എന്ന് വിശ്വസിക്കാനാവാത്ത വിധം ഒരു ലോകം നമുക്ക് ചുറ്റും തീർക്കുന്നവർ. ഉയരങ്ങളിൽ നിൽക്കുമ്പോഴും ഭൂമിയോളം താഴ്ന്ന് ആശ്വാസത്തിന്റെ ഒരു അനിർവചനീയമായ ആശ്ലേഷണം തരുന്നവർ. സർവ്വോപരി ഹൃദയത്തിൽ നന്മയുള്ളവർ. അത്തരമൊരു സൗഹൃദമാണ് എന്റെ ഹയർ സെക്കണ്ടറി സ്കൂൾ ക്ലാസ്സ്മേറ്റ് ആയ അമീർ അലി അബ്ബാസ് എന്ന് അഭിമാനപൂർവം പറയുന്നു. ഞാനുൾപ്പെടെയുള്ള സാധാരണക്കാർക്ക് അപ്രാപ്യമായ കാര്യങ്ങൾ- ദുബായുടെ ആഡംബര മുഖങ്ങൾ- എനിക്ക് കയ്യെത്തും ദൂരെ എത്തിച്ച് തന്നത് കൊണ്ട് മാത്രമല്ല ഇതെല്ലാം പറയുന്നത് ; അതിനൊക്കെ അപ്പുറം തിരക്കുകൾ ഉണ്ടായിട്ടും ഞങ്ങൾക്ക് വേണ്ടി ചെലവിടാൻ സമയം കണ്ടെത്തിയതിനു, എന്റെ ഹൃദയത്തിൽ ഒളിപ്പിച്ച വേദനകൾ കേട്ട് ആത്മാർത്തമായി ആശ്വസിപ്പിച്ചതിനു, ഒരു സാധാരണക്കാരനെ പോലെ മനസ് തുറന്ന് സംസാരിച്ചതിൽ, ജീവിതത്തിൽ എന്നും ഓർത്ത് വെക്കാൻ അമൂല്യമായ ഒരു ദിനം സമ്മാനിച്ചതിൽ....എല്ലാത്തിനും ഞങ്ങൾ പ്രിയ സുഹൃത്തിനോട് കടപെട്ടിരിക്കുന്നു.. ഒരു നന്ദി വാക്ക് കൊണ്ട് വീട്ടനാവുന്നതല്ല അതൊക്കെയെങ്കിലും നന്ദി അമീർ, ഹൃദയം തൊട്ടുള്ള നന്ദി.
ഭൂമി ഉരുണ്ടത് തന്നെയാണല്ലെ........?
എഴുതിയത് ആരെന്ന് അറിയില്ലെങ്കിലും അവരുടെ വരികൾ കടമെടുത്താൽ "എൻറെ പ്രണയം ആദ്യം യാത്രകളോടാണ് അത് കഴിഞ്ഞ് കാമുകിയോടും." യാത്രകൾ അധികമൊന്നും ചെയ്തിട്ടില്ലെങ്കിലും അങ്ങേയറ്റം യാത്രാകുതുകിയാണു ഞാൻ. അറിയാത്ത നാടുകളെ, സംസ്കാരങ്ങളെ, ഭാഷകളെ എല്ലാം തൊട്ടറിയാൻ കഴിയുന്ന അവസരങ്ങൾ. അതിലുപരി മടുപ്പുളവാക്കുന്ന ദിനചര്യകളിൽ നിന്നൊരു മോചനവും. അത്തരമൊരു ദീർഘദൂര യാത്രക്ക് ഇക്കഴിഞ്ഞ ചെറിയ പെരുന്നാൾ അവധി ദിനങ്ങളിൽ അവസരം ലഭിച്ചു. പെട്ടെന്ന് തീരുമാനിക്കപ്പെടുന്ന, ഒരുക്കങ്ങൾ ഏറ്റവും കുറഞ്ഞ യാത്രകളായിരിക്കും ഓർമ്മകളിൽ കൂടുതൽ തങ്ങി നില്ക്കുക. അതേ പോലെ അവധി പ്രഖ്യാപിക്കപെട്ട ദിനത്തിന് തൊട്ട് തലേന്ന് വൈകുന്നേരം മാത്രം തീരുമാനിക്കപെട്ടതായിരുന്നു ഒമാനിലെ സലാലയിലേക്കുള്ള യാത്ര. കൂടുതൽ വിശദാംശങ്ങൾ പറയാതെ തന്നെ സഹപ്രവർത്തകൻ പൂനെക്കാരാൻ സമീറിനെയും ഞാൻ യാത്രയിലേക്ക് വലിച്ചിട്ടു. UAE യിലെ 2015 ലെ അവസാന ഇഫ്താർ രാത്രിയിൽ ഞങ്ങൾ ദുബായ് നിന്ന് മസ്ക്കറ്റിലേക്ക് വിമാനം കയറി. കുടുംബാംഗം പോലെ തന്നെ ഞാൻ കരുതുന്ന സജുവായിരുന്നു മസ്കറ്റിൽ ഞങ്ങളെ സ്വീകരിച്ചത്. അവൻ തന്നെയാണ് യാത്രയിലെ മൂന്നാമത്തെ അംഗവും. ആ രാത്രിയിലെ അവശേഷിച്ച ഏതാനും മണിക്കൂറുകൾ അവന്റെ മുറിയിൽ കണ്ണടച്ച് കിടന്നു.