Thursday, August 15, 2013 0 C O M M E N T S

സ്വാതന്ത്ര്യദിനാശംസകൾ

ആഗസ്റ്റ്‌ 15. സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തിൽ നിന്നും നമ്മുടെ ഇന്ത്യ സ്വതന്ത്രയായ ദിനം. 66 വർഷങ്ങൾക്കിപ്പുറം സ്ഥാനമോഹികളും അഴിമതിക്കാരുമായ രാഷ്ട്രീയക്കാരാൽ തിങ്ങി നിറഞ്ഞു ഇന്ത്യ വീണ്ടും കീറി മുറിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഒരായിരം സ്വാതന്ത്ര്യ സമര സേനാനികൾ ജീവൻ പോലും ത്രുണവൽഗണിച്ച് നടത്തിയ സമര പോരാട്ടങ്ങളിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യത്തിനു ഇന്ന് പുല്ലു വിലയാണ്. ബ്രിട്ടീഷുകാർ എത്രയോ ഭേദമെന്നു തോന്നി പോകുന്നു ഇന്നത്തെ അവസ്ഥ കണ്ടാൽ. അഴിമതി പുരളാത്ത ഒരു മേഖല പോലുമില്ല. രാജ്യ സുരക്ഷ മുതൽ പൊതു ജന ക്ഷേമം വരെ ഏതിടത്തും അഴിമതി. പെട്ടിയിൽ അടുക്കി വെക്കാൻ "ഗാന്ധി" യുടെ എണ്ണം കൂട്ടാനായുള്ള നെട്ടോട്ടം മാത്രം. ഒരു നേരത്തെ ആഹാരത്തിനു പോലും വകയില്ലാത്ത പട്ടിണിപാവങ്ങളുടെ വിശപ്പു മാറ്റാൻ ഇവർ ഉണ്ടാക്കുന്ന "ഗാന്ധി"യുടെ എണ്ണത്തിന്റെ എറ്റവും ചെറിയ ഒരംശം മതി. ഒരു പാട് രോഷം കൊണ്ടിട്ടൊന്നും ഒരു കാര്യവുമുണ്ടെന്നു എനിക്ക് തോന്നുന്നില്ല. എഴുതാൻ തോന്നി, എഴുതി പോയി.

സ്വാതന്ത്ര്യ ദിനാഘോഷം എന്നൊന്നുണ്ടല്ലോ. പഠന കാലത്തെ അസ്സംബ്ലിയും, പതാക ഉയർത്തലും, പുഷ്പങ്ങൾ പൊഴിച്ച് കൊണ്ട് ത്രിവർണ പതാക ഉയർന്നു പോകുന്ന കാഴ്ചയുമെല്ലാം നല്ല ഓർമകളാണ്. മധുര വിതരണവും കൂടെയുണ്ടാവും. പ്രതിജ്ഞ ഏറ്റു ചൊല്ലുന്ന നിമിഷങ്ങൾ രോമാഞ്ചിതമായിരുന്നു. പഠന കാലത്തെ ഓർമയിൽ എന്റെ ഏറ്റവും നല്ല സ്വാതന്ത്ര്യ ദിനാഘോഷം സ്വാതന്ത്ര്യത്തിന്റെ സുവർണ ജൂബിലി വർഷത്തിലായിരുന്നു. (പ്ലസ്‌ ടു കാലഘട്ടത്തിൽ). അന്ന് വട്ടംകുളം THSS ൽ പഠിക്കുകയായിരുന്നു. ഒരു പിടി കൂട്ടുകാരുടെ കൂട്ടായ്മയിൽ വലിയ ചാർട്ട് പേപ്പറിൽ ഇന്ത്യയുടെ ഭൂപടം ഉണ്ടാക്കി അതിനകത്ത് മുഴുവൻ പശ തേച്ചു നെല്ല് ഒട്ടിച്ചു ചേർത്തു . (നെല്ല് ഒട്ടിച്ചു ചേർത്ത ഇന്ത്യയുടെ വലിയ ഒരു ഭൂപടം). ഇത് തയ്യാറാക്കിയ ആ രാത്രി ഞങ്ങളാരും ഒരു പോള കണ്ണടച്ചിരുന്നില്ല. പിറ്റേന്ന് രാവിലെ പതാക ഉയർത്തൽ കഴിഞ്ഞു എല്ലാവരും ഞങ്ങളുടെ എളിയ ശ്രമത്തിനെ അഭിനന്ദിച്ചപ്പോൾ തോന്നിയ സന്തോഷം ഇപ്പോളും ഓർമയിലുണ്ട്.

വർഷങ്ങൾ കടന്നു ഒരു പ്രവാസിയായി കഴിയുമ്പോൾ ജന്മ നാട്ടിലെ വിശേഷ ദിവസങ്ങളുടെ നല്ല ഓർമ്മകൾ മനസ്സിൽ ഓടിയെത്താറുണ്ട്. ശിഥിലമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഭാരതത്തെ കുറിച്ചോർക്കുമ്പോൾ വിഷമം വരാറുണ്ട്. എങ്കിലും ഒരു ശ്വാസം പോലെ ആ വാക്കുകൾ കടന്നു വരും.. "ഭാരതം എൻറെ രാജ്യമാണ്...." ഒരു ഭാരതീയനെന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു. (അപമാനം കൊള്ളിക്കാൻ ഒരുമ്പെട്ട് പലരും ഇറങ്ങിയിട്ടുണ്ടെങ്കിലും).

"........................എല്ലാ ഭാരതീയർക്കും എൻറെ സ്വാതന്ത്ര്യദിനാശംസകൾ .............................."

0 C O M M E N T S

THE GOD

ചിലപ്പോൾ അങ്ങനെയാണ്. പ്രതിസന്ധി ഘട്ടങ്ങൾ വരുമ്പോൾ ദൈവം തന്നെ ഇറങ്ങി വന്നു നമ്മെ സഹായിക്കുന്നത്.
ദൈവ രൂപത്തിലായിട്ടാവില്ല; ചില നിമിത്തങ്ങളായി, ചില മനുഷ്യരായി, ചില കാര്യങ്ങളായി. അത്തരം നിമിഷങ്ങൾ ഒരു പാട് പേരുടെ അനുഭവങ്ങളായി വന്നിട്ടുണ്ട്. എനിക്കും.. ആളൊന്നുമില്ലാത്ത വഴിയിൽ ശക്തമായ മഴ പെയ്യുമ്പോൾ ബ്രേക്ക് ചെയ്തു വഴുതിയ ബൈക്കിൽ വീണപ്പോൾ ഒരു കൈതാങ്ങായി എവിടെ നിന്നോ ഓടി വന്ന മത്സ്യ വില്പനക്കാരനായി. പണ്ടെപ്പോഴോ, പോക്കെറ്റിൽ പൈസ കുറവായപ്പോൾ ഒന്നും ചോദിക്കാതെ സൌജന്യ യാത്ര ചെയ്യാനനുവദിച്ച ബസ്‌ ജീവനക്കാരനായി. പ്രവാസി സുഹൃത്ത് നജുവിന്റെ അനുഭവത്തിലെ ഒരു ടാക്സി ഡ്രൈവറായി... അങ്ങനെയൊക്കെ. ഈയടുത്തും ഒരു നന്മക്കു ഞാൻ നേരിട്ട് സാക്ഷ്യം വഹിച്ചു.

സ്ഥലം ദുബായ് എയർപോർട്ട്. ബോർഡിംഗ് പസ്സോക്കെ എടുത്തു ഫ്ലൈറ്റും കാത്തു ലോബിയിൽ ഇരിപ്പായിരുന്നു ഞാൻ. വളരെ രാവിലെ ആയതിനാൽ ഉറക്ക ചടവുമുണ്ട്. വിവിധ രാജ്യക്കാർ യാത്രക്കാരായി കാത്തിരിപ്പിന്റെ ലോബിയിൽ ഇരിക്കുന്നു. ആ ലോബിയിൽ ലഘു ഭക്ഷണവും ശീതള പാനീയവുമൊക്കെ തീ പിടിച്ച വിലക്ക് വില്ക്കുന്ന ഒരു ഷോപ്പ് കണ്ടു. കാപ്പിയുടെ സാധാരണ നിരക്കിനേക്കാൾ 17 മടങ്ങ്‌ വിലയാണ് അവിടെ ഈടാക്കിയിരുന്നത് (എയർപോർട്ടിൽ ഇത് പതിവാണ്). കുറച്ചു ദൂരെ മാറി അലക്ഷ്യമായി ആ ഷോപ്പിലേക്ക് നോക്കി ഞാൻ ഇരുന്നു. ഒരു 15 കിലോഗ്രാം പുച്ഛവുമായി ഷോപ്പ് സെയിൽസ് ഗേൾ ആയി ഒരു ഫിലിപ്പിനോ ലേഡി ഇരിക്കുന്നു. കാരണമൊന്നുമറിയില്ല, ഒരു പാട് സൌത്ത് ഇന്ത്യൻ സാധാരണക്കാർ യാത്രികരായി ലോബിയിൽ വന്നു. കന്നടക്കാരും തമിഴരും ഒക്കെയുണ്ട്. സൗദി അറേബ്യയിലെ നിതാഖതും, മറ്റു ചിലയിടത്തെ സ്വദേശിവൽക്കരണവുമൊക്കെ ഒരു മിന്നായം പോലെ മനസ്സിൽ തെളിഞ്ഞു. വന്നവരിൽ ബഹുഭൂരിഭാഗവും തീർത്തും സാധാരണക്കാരാണ്, ദൈന്യതയുടെ മുഖവുമായി. ഈ പറഞ്ഞ ഷോപ്പിനെ പലരും സമീപിക്കുന്നതും ഏറ്റവും അപൂർവ്വം ചിലര് എന്തെങ്കിലും വാങ്ങി മടങ്ങി സീറ്റിലിരിക്കുന്നതും കണ്ടു.

പിന്നെ ശ്രദ്ധിച്ചു, അലക്ഷ്യമായി ഷർട്ട്‌ ധരിച്ചു ഓട്ടിസക്കാരന്റെ ശരീര ഭാഷയുമായി ഒരു മുപ്പതുകാരൻ തമിഴനും കൂടെയൊരാളും പ്രസ്തുത ഷോപ്പിലെത്തുന്നത്. ഭാഷ പ്രശ്നമുള്ളതിനാൽ അയാൾ പറയുന്നത് സൈൽസ് ഗേളിന് മനസിലാവുന്നില്ല. അയാളുടെ പോക്കെറ്റിലെ 500 ന്റെ ഇന്ത്യൻ രൂപയെടുത്ത്‌ ലെഡിക്ക് നീട്ടി എന്തോ സാധനം ആവശ്യപെട്ടു. ഇവരുടെ മട്ടും ഭാവവും ദഹിക്കാതെ ഇന്ത്യൻ രൂപയോടുള്ള പുച്ഛവും കൊണ്ട് ഫിലിപ്പിനോ ലെഡി ഇവിടെ ഒന്നും കിട്ടില്ല എന്നാ അർത്ഥത്തിൽ ഇവരെ (ആട്ടി) മടക്കി അയച്ചു. വിശപ്പിന്റെ നിഴൽ ആ തമിഴന്റെ മുഖത്തുണ്ടായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ തിരിഞ്ഞു നടക്കുമ്പോൾ അറുപതിനടുത്ത് പ്രായമുള്ള ഒരു അറബി ഇവരെ അങ്ങോട്ട്‌ വിളിപ്പിച്ചു. നടന്നതെല്ലാം അറബി കാണുന്നുണ്ടായിരുന്നു എന്നു തോന്നുന്നു. അയാളുടെ കയ്യിലെ വെള്ളവും ഭക്ഷണവും കാണിച്ചു ഇതാണോ വേണ്ടതെന്നു ആംഗ്യത്തിലും അല്ലാതെയും അവരോടു ചോദിച്ചു. അതെയെന്ന അർത്ഥത്തിൽ തമിഴൻ തലയാട്ടി. ഉടനെ ഈ അറബി ഇവരെയും കൂട്ടി പ്രസ്തുത ഷൊപ്പിലെത്തി അവർക്ക് വേണ്ടതെന്തോ അത് വാങ്ങി കൊടുത്തു. അറബി തന്നെ പണവും കൊടുത്തു. തമിഴൻ തൻറെ കയ്യിലെ 500 രൂപ അറബിക്ക് നീട്ടി. അത് നിരസിച്ചു തമിഴന്റെ പുറത്ത് തട്ടി ചിരിച്ചു കൊണ്ട് അറബി പൊയ്ക്കോളാൻ പറഞ്ഞു. ആ തമിഴനിൽ അപ്പോൾ ആനന്ദാശ്രു പൊടിഞ്ഞിരുന്നു. ദൈന്യതയുടെ ആ മുഖത്തപ്പോൾ പ്രകാശം പരന്നിരുന്നു. ഒരന്യ രാജ്യത്ത് ഒരു അപരിചിതൻറെ സഹായ ഹസ്തം (വലുതോ ചെറുതോ ആവട്ടെ) അവരെ തേടി വന്നിരിക്കുന്നു.

ആദ്യം പറഞ്ഞിടത്ത് തന്നെ ഞാൻ വീണ്ടും എത്തുകയാണ്. പ്രതിസന്ധിഘട്ടങ്ങളിൽ ദൈവം പല രൂപത്തിൽ നമ്മെ സഹായിക്കാനെത്തും. ഉറക്കച്ചടവ് മാറി ഫ്ലൈറ്റിലേക്ക് കയറുമ്പോൾ ഒരു ദൈവത്തെ കണ്ട സന്തോഷം എന്റെ മനസ്സിൽ നിറഞ്ഞിരുന്നു...
 
;