ചാരനിറമുള്ള പശ്ചാത്തലത്തിൽ കറുത്ത അക്ഷരങ്ങളായി തെളിഞ്ഞ് വന്ന എസ്. എം. എസ് സന്ദേശം മറ്റേതെങ്കിലും അവസരത്തിലായിരുന്നു ആഗതമായതെങ്കിൽ ഇത്രയും ഞെട്ടലുളവാക്കുമായിരുന്നില്ല. 17 മാസങ്ങൾക്ക് ശേഷം നാട്ടിൽ പോവാൻ കിട്ടിയ അവധിയാണ്. കൊണ്ടു പോകാനുള്ള സാധനങ്ങളും മറ്റും വാങ്ങി തയ്യാറായിരിക്കുന്നു. ഇനി രണ്ടേ രണ്ടു ദിവസം മാത്രം ബാക്കി. യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ കോവിഡ് ടെസ്റ്റ് ചെയ്യണം. കോവിഡ് വാക്സിൻ രണ്ടു ഡോസും സ്വീകരിച്ച് ഒരു മാസം കഴിഞ്ഞതിന്റെ (അമിത)ആത്മവിശ്വാസമുണ്ടായിരുന്നു. എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു കൊണ്ട് എസ്. എം. എസിലെ കറുത്ത അക്ഷരങ്ങൾ കണ്ണിൽ ഇരുട്ടു കയറ്റി. " Your Test Result is POSITIVE"!! രാത്രിയുടെ അനന്തയാമത്തിൽ തെളിയുന്ന ദു:സ്വപ്നത്തിൽ പോലും കാണാത്ത/ചിന്തിക്കാത്ത കാര്യമാണ് കറുത്ത സത്യമായി മുന്നിൽ ചിരിക്കുന്നത്. മിനിറ്റുകൾ കഴിഞ്ഞപ്പോൾ സമചിത്തത വീണ്ടെടുത്ത് യാഥാർത്ഥ്യബോധത്തിലേക്ക് മടങ്ങിയെത്തി. പുറകെയെത്തിയ ദുബായ് ഹെൽത്ത് അതോറിറ്റിയുടെ സന്ദേശം 10 ദിവസത്തെ ഹോം ഐസലേഷൻ നിർദ്ദേശിച്ചു. നാളെയോ, മറ്റന്നാളോ വീണ്ടുമൊരു ടെസ്റ്റ് നടത്തി നെഗറ്റീവ് റിസൾട്ട് ആയാലും പ്രയോജനമില്ല. 10 ദിവസം നിഷ്കർഷിക്കപ്പെട്ട ഹോം ഐസലേഷൻ കഴിയുക തന്നെ വേണം.
പ്രവാസികളായ പലർക്കുമുണ്ടായ ഒട്ടും പുതുമയില്ലാത്ത ഒരനുഭവത്തെക്കുറിച്ചാണ് പ്രതിപാദിക്കാൻ ശ്രമിക്കുന്നത്. ജീവിതയാത്രയിൽ ഹൃദയം തൊട്ട് കടന്നു പോകുന്നവരെ പറ്റി പങ്കുവെക്കാതെ ജാലകക്കാഴ്ചകൾ എങ്ങനെ പൂർണ്ണമാവാനാണ്?
എട്ടു മാസത്തോളമായി എന്തെങ്കിലും കുത്തിക്കുറിക്കാൻ പേനയെടുത്തിട്ട്. ഇഷ്ടമുള്ളൊരു ശീലം, മടി മൂടി ഇല്ലാതായിപ്പോവുമോ എന്നൊരു ഉൾവിളി തോന്നിയപ്പോൾ നിർബന്ധപൂർവം എഴുതാനിരുന്നതാണ്. പുതിയ വർഷമായി. 2022. നീണ്ട ഒരു ഉറക്കം കഴിഞ്ഞ് സ്ഥലകാല വിഭ്രമത്തോടെ എഴുന്നേറ്റു വരുന്നത് പോലെയുണ്ട് കാലമേറെ തെറ്റി കഴിഞ്ഞ് എഴുതാനിരിക്കുമ്പോൾ. എനിക്ക് മഴയെക്കാൾ ഇഷ്ടം തോന്നുന്ന പ്രിയപ്പെട്ട മഞ്ഞുകാലമാണിപ്പോൾ. നിദ്ര മതിയാവാതെ ഏറെ നേരം പുതപ്പിന്റെ ഇരുട്ടിൽ പുതഞ്ഞു ചുരുണ്ടുകൂടാനെന്തൊരു രസം. വൈകിയുദിക്കലാണ് സൂര്യന്റെ ഇപ്പോഴത്തെ ദിനചര്യ. രാവിലെ 06:30 നു ഡ്യൂട്ടിക്ക് പോവാനിറങ്ങുമ്പോഴും ഇരുട്ട് മൂടികിടപ്പുണ്ടാവും. ശ്വാസോച്ഛ്വാസത്തിൽ കുഞ്ഞു മേഘക്കൂട്ടങ്ങൾ രൂപപ്പെടും. ധൃതി പിടിച്ചു സമയത്തിനെത്താൻ പ്രയാസപ്പെട്ടു നടക്കുമ്പോൾ കുപ്പായത്തെ തുളച്ചു സൂചിമുന പോലെ തണുപ്പ് കുസൃതി കാണിക്കും.
കുറെയധികം നേരം തന്നത്താൻ യുദ്ധം ചെയ്താണ് എന്റെ റൈറ്റിംഗ് ബ്ലോക്കിനെ ഭേദിക്കാനായത്. ഒരു മെയ് മാസ പുലരിയിൽ മനസിലേക്ക് പടർന്നു കയറിയ നിമിഷങ്ങളെ പറ്റി പറയാതെ കടന്നു പോകാൻ വയ്യ. അക്ഷരങ്ങളായി ആ സമയത്തെ യഥാർത്ഥ ആവേശം ചോരാതെ പുനരുജ്ജീവിപ്പിക്കാനുള്ള എളിയ ശ്രമം ഇവിടെ തുടങ്ങുകയാണ്.
സ്വാതന്ത്ര്യ ദിനാഘോഷം എന്നൊന്നുണ്ടല്ലോ. പഠന കാലത്തെ അസ്സംബ്ലിയും, പതാക ഉയർത്തലും, പുഷ്പങ്ങൾ പൊഴിച്ച് കൊണ്ട് ത്രിവർണ പതാക ഉയർന്നു പോകുന്ന കാഴ്ചയുമെല്ലാം നല്ല ഓർമകളാണ്. മധുര വിതരണവും കൂടെയുണ്ടാവും. പ്രതിജ്ഞ ഏറ്റു ചൊല്ലുന്ന നിമിഷങ്ങൾ രോമാഞ്ചിതമായിരുന്നു. പഠന കാലത്തെ ഓർമയിൽ എന്റെ ഏറ്റവും നല്ല സ്വാതന്ത്ര്യ ദിനാഘോഷം സ്വാതന്ത്ര്യത്തിന്റെ സുവർണ ജൂബിലി വർഷത്തിലായിരുന്നു. (പ്ലസ് ടു കാലഘട്ടത്തിൽ). അന്ന് വട്ടംകുളം THSS ൽ പഠിക്കുകയായിരുന്നു. ഒരു പിടി കൂട്ടുകാരുടെ കൂട്ടായ്മയിൽ വലിയ ചാർട്ട് പേപ്പറിൽ ഇന്ത്യയുടെ ഭൂപടം ഉണ്ടാക്കി അതിനകത്ത് മുഴുവൻ പശ തേച്ചു നെല്ല് ഒട്ടിച്ചു ചേർത്തു . (നെല്ല് ഒട്ടിച്ചു ചേർത്ത ഇന്ത്യയുടെ വലിയ ഒരു ഭൂപടം). ഇത് തയ്യാറാക്കിയ ആ രാത്രി ഞങ്ങളാരും ഒരു പോള കണ്ണടച്ചിരുന്നില്ല. പിറ്റേന്ന് രാവിലെ പതാക ഉയർത്തൽ കഴിഞ്ഞു എല്ലാവരും ഞങ്ങളുടെ എളിയ ശ്രമത്തിനെ അഭിനന്ദിച്ചപ്പോൾ തോന്നിയ സന്തോഷം ഇപ്പോളും ഓർമയിലുണ്ട്.
വർഷങ്ങൾ കടന്നു ഒരു പ്രവാസിയായി കഴിയുമ്പോൾ ജന്മ നാട്ടിലെ വിശേഷ ദിവസങ്ങളുടെ നല്ല ഓർമ്മകൾ മനസ്സിൽ ഓടിയെത്താറുണ്ട്. ശിഥിലമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഭാരതത്തെ കുറിച്ചോർക്കുമ്പോൾ വിഷമം വരാറുണ്ട്. എങ്കിലും ഒരു ശ്വാസം പോലെ ആ വാക്കുകൾ കടന്നു വരും.. "ഭാരതം എൻറെ രാജ്യമാണ്...." ഒരു ഭാരതീയനെന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു. (അപമാനം കൊള്ളിക്കാൻ ഒരുമ്പെട്ട് പലരും ഇറങ്ങിയിട്ടുണ്ടെങ്കിലും).
"........................എല്ലാ ഭാരതീയർക്കും എൻറെ സ്വാതന്ത്ര്യദിനാശംസകൾ .............................."
ദൈവ രൂപത്തിലായിട്ടാവില്ല; ചില നിമിത്തങ്ങളായി, ചില മനുഷ്യരായി, ചില കാര്യങ്ങളായി. അത്തരം നിമിഷങ്ങൾ ഒരു പാട് പേരുടെ അനുഭവങ്ങളായി വന്നിട്ടുണ്ട്. എനിക്കും.. ആളൊന്നുമില്ലാത്ത വഴിയിൽ ശക്തമായ മഴ പെയ്യുമ്പോൾ ബ്രേക്ക് ചെയ്തു വഴുതിയ ബൈക്കിൽ വീണപ്പോൾ ഒരു കൈതാങ്ങായി എവിടെ നിന്നോ ഓടി വന്ന മത്സ്യ വില്പനക്കാരനായി. പണ്ടെപ്പോഴോ, പോക്കെറ്റിൽ പൈസ കുറവായപ്പോൾ ഒന്നും ചോദിക്കാതെ സൌജന്യ യാത്ര ചെയ്യാനനുവദിച്ച ബസ് ജീവനക്കാരനായി. പ്രവാസി സുഹൃത്ത് നജുവിന്റെ അനുഭവത്തിലെ ഒരു ടാക്സി ഡ്രൈവറായി... അങ്ങനെയൊക്കെ. ഈയടുത്തും ഒരു നന്മക്കു ഞാൻ നേരിട്ട് സാക്ഷ്യം വഹിച്ചു.
സ്ഥലം ദുബായ് എയർപോർട്ട്. ബോർഡിംഗ് പസ്സോക്കെ എടുത്തു ഫ്ലൈറ്റും കാത്തു ലോബിയിൽ ഇരിപ്പായിരുന്നു ഞാൻ. വളരെ രാവിലെ ആയതിനാൽ ഉറക്ക ചടവുമുണ്ട്. വിവിധ രാജ്യക്കാർ യാത്രക്കാരായി കാത്തിരിപ്പിന്റെ ലോബിയിൽ ഇരിക്കുന്നു. ആ ലോബിയിൽ ലഘു ഭക്ഷണവും ശീതള പാനീയവുമൊക്കെ തീ പിടിച്ച വിലക്ക് വില്ക്കുന്ന ഒരു ഷോപ്പ് കണ്ടു. കാപ്പിയുടെ സാധാരണ നിരക്കിനേക്കാൾ 17 മടങ്ങ് വിലയാണ് അവിടെ ഈടാക്കിയിരുന്നത് (എയർപോർട്ടിൽ ഇത് പതിവാണ്). കുറച്ചു ദൂരെ മാറി അലക്ഷ്യമായി ആ ഷോപ്പിലേക്ക് നോക്കി ഞാൻ ഇരുന്നു. ഒരു 15 കിലോഗ്രാം പുച്ഛവുമായി ഷോപ്പ് സെയിൽസ് ഗേൾ ആയി ഒരു ഫിലിപ്പിനോ ലേഡി ഇരിക്കുന്നു. കാരണമൊന്നുമറിയില്ല, ഒരു പാട് സൌത്ത് ഇന്ത്യൻ സാധാരണക്കാർ യാത്രികരായി ലോബിയിൽ വന്നു. കന്നടക്കാരും തമിഴരും ഒക്കെയുണ്ട്. സൗദി അറേബ്യയിലെ നിതാഖതും, മറ്റു ചിലയിടത്തെ സ്വദേശിവൽക്കരണവുമൊക്കെ ഒരു മിന്നായം പോലെ മനസ്സിൽ തെളിഞ്ഞു. വന്നവരിൽ ബഹുഭൂരിഭാഗവും തീർത്തും സാധാരണക്കാരാണ്, ദൈന്യതയുടെ മുഖവുമായി. ഈ പറഞ്ഞ ഷോപ്പിനെ പലരും സമീപിക്കുന്നതും ഏറ്റവും അപൂർവ്വം ചിലര് എന്തെങ്കിലും വാങ്ങി മടങ്ങി സീറ്റിലിരിക്കുന്നതും കണ്ടു.
പിന്നെ ശ്രദ്ധിച്ചു, അലക്ഷ്യമായി ഷർട്ട് ധരിച്ചു ഓട്ടിസക്കാരന്റെ ശരീര ഭാഷയുമായി ഒരു മുപ്പതുകാരൻ തമിഴനും കൂടെയൊരാളും പ്രസ്തുത ഷോപ്പിലെത്തുന്നത്. ഭാഷ പ്രശ്നമുള്ളതിനാൽ അയാൾ പറയുന്നത് സൈൽസ് ഗേളിന് മനസിലാവുന്നില്ല. അയാളുടെ പോക്കെറ്റിലെ 500 ന്റെ ഇന്ത്യൻ രൂപയെടുത്ത് ലെഡിക്ക് നീട്ടി എന്തോ സാധനം ആവശ്യപെട്ടു. ഇവരുടെ മട്ടും ഭാവവും ദഹിക്കാതെ ഇന്ത്യൻ രൂപയോടുള്ള പുച്ഛവും കൊണ്ട് ഫിലിപ്പിനോ ലെഡി ഇവിടെ ഒന്നും കിട്ടില്ല എന്നാ അർത്ഥത്തിൽ ഇവരെ (ആട്ടി) മടക്കി അയച്ചു. വിശപ്പിന്റെ നിഴൽ ആ തമിഴന്റെ മുഖത്തുണ്ടായിരുന്നു. എന്ത് ചെയ്യണമെന്നറിയാതെ തിരിഞ്ഞു നടക്കുമ്പോൾ അറുപതിനടുത്ത് പ്രായമുള്ള ഒരു അറബി ഇവരെ അങ്ങോട്ട് വിളിപ്പിച്ചു. നടന്നതെല്ലാം അറബി കാണുന്നുണ്ടായിരുന്നു എന്നു തോന്നുന്നു. അയാളുടെ കയ്യിലെ വെള്ളവും ഭക്ഷണവും കാണിച്ചു ഇതാണോ വേണ്ടതെന്നു ആംഗ്യത്തിലും അല്ലാതെയും അവരോടു ചോദിച്ചു. അതെയെന്ന അർത്ഥത്തിൽ തമിഴൻ തലയാട്ടി. ഉടനെ ഈ അറബി ഇവരെയും കൂട്ടി പ്രസ്തുത ഷൊപ്പിലെത്തി അവർക്ക് വേണ്ടതെന്തോ അത് വാങ്ങി കൊടുത്തു. അറബി തന്നെ പണവും കൊടുത്തു. തമിഴൻ തൻറെ കയ്യിലെ 500 രൂപ അറബിക്ക് നീട്ടി. അത് നിരസിച്ചു തമിഴന്റെ പുറത്ത് തട്ടി ചിരിച്ചു കൊണ്ട് അറബി പൊയ്ക്കോളാൻ പറഞ്ഞു. ആ തമിഴനിൽ അപ്പോൾ ആനന്ദാശ്രു പൊടിഞ്ഞിരുന്നു. ദൈന്യതയുടെ ആ മുഖത്തപ്പോൾ പ്രകാശം പരന്നിരുന്നു. ഒരന്യ രാജ്യത്ത് ഒരു അപരിചിതൻറെ സഹായ ഹസ്തം (വലുതോ ചെറുതോ ആവട്ടെ) അവരെ തേടി വന്നിരിക്കുന്നു.
ആദ്യം പറഞ്ഞിടത്ത് തന്നെ ഞാൻ വീണ്ടും എത്തുകയാണ്. പ്രതിസന്ധിഘട്ടങ്ങളിൽ ദൈവം പല രൂപത്തിൽ നമ്മെ സഹായിക്കാനെത്തും. ഉറക്കച്ചടവ് മാറി ഫ്ലൈറ്റിലേക്ക് കയറുമ്പോൾ ഒരു ദൈവത്തെ കണ്ട സന്തോഷം എന്റെ മനസ്സിൽ നിറഞ്ഞിരുന്നു...
അറിയാത്ത അറിവിന്റെ ഉറവ തേടി ഈ പച്ച തുരുത്തിന്റെ ആഴങ്ങളിലേൽക്ക് ഇറങ്ങി ചെല്ലാൻ മനസ് വല്ലാതെ തുടിച്ചു നില്ക്കുകയാണ്. എത്രയോ കാലമായി ചിന്തകളെ ഗുരുതരമാക്കുന്ന നെഗറ്റീവ് ഊര്ജതിന്റെ തടവറയിൽ കഴിയുന്നു. ഈ വിലങ്ങുകൾ പൊട്ടിച്ചെറിയണം. ഇനിയും വൈകിക്കൂടാ. കൊതി തീരാത്ത ഈ കാഴ്ചകളിൽ നിന്നും കണ്ണെടുക്കാൻ സമയം തരാതെ ഒരു പിൻവിളിയായി വീണ്ടും അതെ നെഗറ്റീവ് ഊര്ജം. പതുക്കെ തിരിഞ്ഞു നടന്നു. സ്വപ്നങ്ങൾ വെറും സ്വപ്നങ്ങൾ മാത്രമാവുന്നതിനു മുന്പ് ചിറകു കുഴയാത്തൊരു പക്ഷിയെ പോലെ എനിക്കീ ഗഗനം മുഴുവൻ പാറി പറക്കണം. എന്നെ മുറിവേൽപ്പിക്കാൻ ഒരു വേടന്റെ അമ്പും എത്താത്ത അത്രയും ഉയരത്തിൽ, എന്നെ തളർത്താൻ ഒരു നെഗറ്റീവ് ശബ്ദവും പതിക്കാത്ത അത്രയും ദൂരത്തിൽ ചിറകു കുഴയാത്തൊരു പക്ഷിയായ് എനിക്ക് പാറി പറക്കണം.....എനിക്ക് നഷ്ടപ്പെട്ട രാപ്പകലുകൾ തിരിച്ചു പിടിക്കണം..........


- Follow Us on Twitter!
- "Join Us on Facebook!
- RSS
Contact